ലോക ഫുട്ബോളിലെ അതിവമ്പന്മാരൊന്നുമല്ലെങ്കിലും അട്ടിമറിക്ക് കെല്‍പ്പുള്ള നാല് ടീമുകളാണ് ഗ്രൂപ്പ് എച്ചിലുള്ളത്. അതില്‍ കരുത്തര്‍ ഫിഫയുടെ ഏറ്റവും പുതിയ റാങ്കിങ്ങില്‍ എട്ടാമതുള്ള പോളണ്ടും 16-ാമതുള്ള കൊളംബിയയും. 27-ാമതുള്ള സെനഗലും 61-ാം സ്ഥാനത്തുള്ള ഏഷ്യന്‍ ടീം ജപ്പാനുമാണ് മറ്റ് രണ്ട് ടീമുകള്‍. ഒരു കണക്കില്‍ പറഞ്ഞാല്‍ നാല് ടീമുകള്‍ക്കും നോക്കൗട്ട് സാധ്യതയുണ്ട്. 24 നടക്കുന്ന പോളണ്ട്-കൊളംബിയ മത്സരമാകും ഏറ്റവും ആകര്‍ഷകം.
പോളണ്ട്
യൂറോപ്പിലെ എക്കാലത്തെയും മികച്ച ടീമുകളിലൊന്നും ഗ്രൂപ്പിലെ ഏറ്റവും കരുത്തരുമാണ് പോളണ്ട്. എട്ടാം തവണ ലോകകപ്പിനെത്തുന്ന പോളിഷ് പട 2006നുശേഷം ആദ്യമായാണ് കളിക്കാനിറങ്ങുന്നത്. 1974, 1982 ലോകകപ്പുകളില്‍ നേടിയ മൂന്നാം സ്ഥാനമാണ് മികച്ച പ്രകടനം. നാളിതുവരെ ലോകകപ്പോ, യൂറോ കപ്പോ സ്വന്തമാക്കാന്‍ കഴിയാത്ത പോളണ്ടിന്റെ ഏറ്റവും മികച്ച നേട്ടം 1972ലെ ഒളിമ്പിക്സ് സ്വര്‍ണ്ണമാണ്. 1976, 1992 ഒളിമ്പിക്സുകളില്‍ വെള്ളിയും നേടി. 1986നുശേഷം ആദ്യമായി നോക്കൗട്ട് റൗണ്ട് പ്രവേശനം പോളണ്ട് സ്വപ്നം കാണുന്നുണ്ട്. അതിനു സാധ്യത ഏറെയാണു താനും. 2016 യൂറോ കപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയിരുന്നു.
ഇത്തവണത്തെ യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് ഇയില്‍ നിന്ന് ചാമ്പ്യന്മാരായാണ് പോളണ്ട് രണ്ട് ലോകകപ്പുകളുടെ ഇടവേളയ്ക്കു ശേഷം യോഗ്യത നേടിയത്. കളിച്ച 10 മത്സരങ്ങളില്‍ എട്ടിലും ജയിച്ചു. ഒന്നില്‍ സമനിലയായപ്പോള്‍ മറ്റൊന്നില്‍ പരാജയപ്പെട്ടു. 28 ഗോളുകള്‍ അടിച്ചപ്പോള്‍ 14 എണ്ണം വഴങ്ങി.
ബയേണ്‍ മ്യൂണിക്കിന്റെ റോബര്‍ട്ടോ ലെവന്‍ഡോവ്സ്കി എന്ന സൂപ്പര്‍ താരമാണ് പോളണ്ടിന്റെ കരുത്ത്. യോഗ്യതാ റൗണ്ടില്‍ പോളണ്ടിന്റെ 28 ഗോളുകളില്‍ 16 എണ്ണവും പിറന്നത് ലെവന്‍ഡോവ്സ്കിയുടെ ബൂട്ടില്‍ നിന്നാണ്. യോഗ്യതാ റൗണ്ടിലെ ടോപ് സ്കോറാണ് ഈ സൂപ്പര്‍ താരം. പോളണ്ടിന്റെ ഏറ്റവും മികച്ച ഗോള്‍ സ്കോററും ഈ ഒമ്പതാം നമ്പറുകാരനാണ്. 94 മത്സരങ്ങളില്‍ നിന്ന് 53 ഗോളുകളാണ് ഈ സ്ട്രൈക്കര്‍ അടിച്ചുകൂട്ടിയിട്ടുള്ളത്.
2013 മുതല്‍ പോളിഷ് ടീമിന്റെ പരിശീലക സ്ഥാനത്തുള്ള ആഡം നവാല്‍ക കിട്ടാവുന്നതില്‍ ഏറ്റവും മികച്ച ടീമുമായാണ് റഷ്യയിലെത്തുന്നത്. ലെവന്‍ഡോവ്സ്കിയ്ക്ക് പുറമെ നാപ്പോളി സ്ട്രൈക്കര്‍ അര്‍കാഡിയുസ് മിലിക്, ലൂക്കാസ് തിയോഡോര്സികും മികച്ച സ്ട്രൈക്കറാണ്. ലെവന്‍ഡോവ്സ്കിയും മറ്റുള്ളവരും മിന്നിയാല്‍ അവരെ പിടിച്ചുകെട്ടാന്‍ എതിര് പ്രതിരോധനിരയ്ക്ക് ഏറെ പണിപ്പെടേണ്ടിവരും. യാക്കൂബ് ബ്ലാസിസ്കോവ്സ്കി, കാമില്‍ ഗ്രോസിസ്കി, ഗ്രസിഗോര്‍സ് ക്രൈഷോവിയാക്, സ്ലാവോമിര്‍ പെസ്കോ, സെലിന്‍സ്കി എന്നിവരാണ് മധ്യനിരയിലെ കരുത്തര്‍. പ്രതിരോധത്തില്‍ കാമില്‍ ഗില്‍ക്, മാസിയെജ് റൈബസ്, ലൂക്കാസ് പിസെസ്ക്, മൈക്കല്‍ പസ്ദാന്‍, അര്‍തുര്‍ ജെഡ്സെവിക്ക് എന്നിവര്‍ അടങ്ങുന്നു. ഗോള്‍വലയ്ക്ക് മുന്നില്‍ യുവന്റസ് ഗോള്‍കീപ്പര്‍ വോയിചെക് സെസെസ്നിയായിരക്കും ഇറങ്ങുക.
കൊളംബിയ
ലാറ്റിനമേരിക്കന്‍ മേഖലയിലെ മികച്ച ശക്തിയാണെങ്കിലും ഏറെ നേട്ടങ്ങളൊന്നും സ്വന്തമാക്കാന്‍ കഴിയാത്തവരാണ് കൊളംബിയന്‍ ഫുട്ബോള്‍ ടീം. അഞ്ചാം തവണ ലോകകപ്പിനെത്തുന്ന അവരുടെ മികച്ച നേട്ടം 2014 ലെ ക്വാര്‍ട്ടര്‍ ഫൈനല്‍. അന്ന് ബ്രസീലിനോട് തോറ്റാണ് പുറത്തായത്. 2001ലെ കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായത് മികച്ച നേട്ടം.
യോഗ്യതാ റൗണ്ടില്‍ ബ്രസീല്‍, ഉറുഗ്വെ, അര്‍ജന്റീന ടീമുകള്‍ക്ക് പിന്നില്‍ നാലാമതായാണ് അവര്‍ റഷ്യന്‍ ബര്‍ത്ത് കരസ്ഥമാക്കിയത്. യോഗ്യതാ റൗണ്ടിലെ 18 കളികൡ ഏഴില്‍ ജയിച്ചപ്പോള്‍ ആറെണ്ണം സമനിലയില്‍. അഞ്ചില്‍ തോല്‍ക്കുകയും ചെയ്തു. ആറ് ഗോളുകള്‍ നേടിയ ഹാമിഷ് റോഡ്രിഗസാണ് യോഗ്യതാ റൗണ്ടിലെ ടോപ്സ്കോറര്‍.
കഴിഞ്ഞ തവണ ടീമിനെ ക്വാര്‍ട്ടറിലെത്തിച്ച ഹൊസെ പെക്കര്‍മാനാണ് ഇത്തവണയും പരിശീലകന്. 2014ലെ ബ്രസീല്‍ ലോകകപ്പിലെ ഗോള്‍ഡണ്‍ ബൂട്ട് നേടിയ ഹാമിഷ് റോഡ്രിഗസില്‍ തന്നെയാണ് ഇത്തവണയും കൊളംബിയയുടെ പ്രതീക്ഷകള്‍ മുഴുവന്‍. ഗോള്‍ നേടുന്നതിനൊപ്പം മികച്ച പ്ലേ മേക്കറായി റോഡ്രിഗസ് മാറിയതാണ് പ്രതീക്ഷകള്‍ ഉയരുവാന് കാരണം. ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് റോഡ്രിഗസ്. ക്യാപ്റ്റന്‍ മികച്ച സ്ട്രൈക്കറും അവരുടെ എക്കാലത്തെയും ഉയര്‍ന്ന ഗോള്‍ സ്കോററുമായ റദമല്‍ ഫാല്‍ക്കാവോ. കാര്‍ലോസ് ബക്ക, ലൂയിസ് മുറെയ്ല്, മിഗ്വേല്‍ ബോര്‍ജ, ഹോസെ ഇസ്ക്വിയേര്‍ഡോ എന്നിവരാണ് മറ്റ് സ്ട്രൈക്കര്‍മാര്‍. റോഡ്രിഗസിനൊപ്പം ഫാല്‍ക്കാവോയും ബക്കയും അവസരത്തിനൊത്തുയര്‍ന്നാല്‍ ഇത്തവണ ഏറെ മുന്നേറാന്‍ കരുത്തുള്ളവരാണ് കൊളംബിയ.
സന്തുലിതമായ മധ്യനിരയും അവര്‍ക്കുണ്ട്. റോഡ്രിഗസിനൊപ്പം യുവാന്‍ ക്വാ്രഡാഡോ, കാര്‍ലോസ് സാഞ്ചസ്, അബെല്‍ അഗ്വിലര് തുടങ്ങിയ പരിചയസമ്പന്നരും അടങ്ങുമ്പോള്‍ മധ്യനിര ശക്തം. ക്രിസ്റ്റ്യന്‍ സപാട്ട, ഓസ്കര് മുറില്ലോ, സാന്റിയാഗോ അരിയാസ്, യെറി മിന, ഡേവിന്സണ് സാഞ്ചസ്, ഫരിദ് ഡയസ് തുടങ്ങിയവര്‍ക്കാണ് പ്രതിരോധത്തിന്റെ ചുമതല. എന്നാല്‍ വമ്പന്‍ പോരാട്ടങ്ങളില്‍ പലപ്പോഴും കാലിടറുന്നതാണ് കൊംബിയയുടെ ദൗര്‍ബല്യം. യോഗ്യതാ മല്‍സരങ്ങളില്‍ അര്‍ജന്റീന, ബ്രസീല്‍, ഉറുഗ്വെ, ചിലി ടീമുകളെ തോല്‍പ്പിക്കാനും അവര്‍ക്കായില്ല. ഒടുവില്‍ നടന്ന അഞ്ച് സൗഹൃദ മത്സരങ്ങളില്‍ ഫ്രാന്‍സിനെയും ചൈനയെയും തോല്‍പ്പിച്ചെങ്കിലും ദക്ഷിണ കൊറിയയോട് തോറ്റതും ഓസ്ട്രേലിയയോടും ഈജിപ്റ്റിനോടും സമനില പാലിക്കേണ്ടിവന്നതും അപ്രതീക്ഷിത തിരിച്ചടിയായി.
ജപ്പാന്
ഏഷ്യന്‍ പ്രതീക്ഷകളായ ജപ്പാന്റെ ആറാം ലോകകപ്പാണിത്. 1998 മുതലുള്ള എല്ലാ ലോകകപ്പിലും കളിച്ചു. 2002, 2010 ലും പ്രീ ക്വാര്‍ട്ടറിലെത്തിയത് മികച്ച പ്രകടനം. 1968ലെ ഒളിമ്പിക്സില്‍ വെങ്കലവും 2001ലെ ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പിലെ റണ്ണറപ്പ് സ്ഥാനവുമാണ് ലോക ഫുട്ബോളില്‍ ജപ്പാന്റെ മികച്ച നേട്ടങ്ങള്‍. കൂടാതെ നാല് തവണ ഏഷ്യന്‍ കപ്പ് ചാമ്പ്യന്മാരുമായി.
ലോകകപ്പ് യോഗ്യത നേടിക്കൊടുത്ത പരിശീലകന് ബോസ്നിയന്‍ സ്വദേശി വാഹിദ് ഹാലിഹോദിച്ചിനെ പുറത്താക്കിയശേഷം പുതിയ പരിശീലകന്റെ കീഴിലാണ് ജപ്പാന് റഷ്യയിലെത്തുന്നത്. വാഹിദ് ഹാലിഹോദിച്ചിനു പകരം മുന്‍ ജാപ്പനീസ് താരം അകിര നിഷിനോയാണ് പുതിയ പരിശീലകന്. ആദ്യമാണ് ഇദ്ദേഹം ഒരു ദേശീയ ടീമിന്റെ പരിശീലകനാകുന്ന്. ജാപ്പനീസ് ലീഗിലെ പരിശീലകനായുള്ള പരിചയസമ്പത്ത് മാത്രമാണ് മുല്ക്കൂട്ട്.
ഏഷ്യന്‍ യോഗ്യതാ മത്സരത്തില്‍ ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനക്കാരായാണ് ജപ്പാന് റഷ്യയിലേക്കു ടിക്കറ്റ് ഉറപ്പിച്ച്. സൗദി അറേബ്യയെയും ഓസ്ട്രേലിയയെയും പിന്തള്ളിയായിരുന്നു ജപ്പാന്റെ കുതിപ്പ്.
സൂപ്പര്‍ താരപ്രഭയൊന്നുമില്ലെങ്കിലും മികച്ച ചില താരങ്ങള്‍ അവര്‍ക്കുണ്ട്. യൂറോപ്യന്‍ ക്ലബ്ബുകളില്‍ കളിക്കുന്നവരാണ് ടീമിലെ ഭൂരിഭാഗവും.ബൊറൂസിയ ഡോട്മുണ്ടിന്റെ ഷിന്‍ജി കഗാവ, ലെസ്റ്റര്‍സിറ്റിയുടെ ഷിന്‍ജി ഒകാസാകി എന്നിവരാണു ടീമിലെ പ്രധാനികള്‍. പ്രതിരോധത്തിലെ യോട്ടോ നാഗമോട്ടോ മധ്യനിരയിലെ കീസുകി ഹോണ്ട എന്നിവരും പ്രധാനപ്പെട്ടവരാണ്.
മുന്നേറ്റത്തില്‍ ഒകസാകി തന്നെ തുറുപ്പുചീട്ട്. പ്രായം 32 ആയെങ്കിലും മികച്ച സ്ട്രൈക്കറാണ് ഒകസാകി. 112 മത്സരങ്ങളില്‍ നിന്ന് 50 ഗോളുകളും താരം അടിച്ചിട്ടുണ്ട്. യോഷിനോരി മുടോ, യുയ ഒസാകോ എന്നിവരാണ് മറ്റ് സ്ട്രൈക്കര്‍മാര്‍. മധ്യനിരയിലും മികച്ച താരങ്ങളുണ്ട്. ഷിന്‍ജി കഗാവക്ക് പുറമെ ക്യാപ്റ്റന്‍ മകോടോ ഹസെബെ, ഒഷിമ, തകാഷി ഇനുയി, തകാഷി ഉസാമി, മുന്‍ എസി മിലന് താരമായ കെയ്സുകി ഹോണ്ട തുടങ്ങിയവരാണ് പ്രധാനികള്‍. ഹിരോകി സകായി, യുടോ നഗാമോട്ടോ, മയാ യോഷിത, ഗൊടോകു സകായ്, തൊമോകി അകിനോ തുടങ്ങിയവരാണ് പ്രതിരോധത്തിലെ കരുത്തര്‍. അടുത്തകാലത്ത് കളിച്ച നാല് മത്സരങ്ങൡ മൂന്നും തോറ്റാണ് ജപ്പാന് റഷ്യയിലെത്തുന്നത്. മാലിയെ സമനിലയില്‍ പിടിച്ചതൊഴിച്ചാല്‍ സ്വിറ്റ്സര്‍ലന്‍ഡ്, ഉക്രെയിന്, ഘാന ടീമുകളോട് തോറ്റു.
സെനഗല്‍
2002ലെ തങ്ങളുടെ ആദ്യ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ച് അത്ഭുതം സൃഷ്ടിച്ചവരാണ് സെനഗല്‍. ലോക ഫുട്ബോളിലെ തന്നെ വമ്പന്‍ അട്ടിമറിയാണ് അന്ന് സെനഗല്‍ നടത്തിയത്. നിലവിലെ ലോകചാമ്പ്യന്മാരായ ഫ്രാന്‍സിനെ 1-0ന് മലര്‍ത്തിയടിച്ചു. പിന്നീട് ഡെന്മാര്ക്കിനെയും ഉറുഗ്വെയെയും സമനിലയില്‍ പിടിച്ച് ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടറിലെത്തി. പ്രീ ക്വാര്‍ട്ടറില്‍ സ്വീഡനെയും അട്ടിമറിച്ച് മുന്നേറിയ അവര്‍ ക്വാര്‍ട്ടറില്‍ തുര്‍ക്കിയോട് തോറ്റാണ് അന്ന് കുതിപ്പ് അവസാനിപ്പിച്ചത്.
എന്നാല്‍ അതിനുശേഷം നടന്ന മൂന്ന് ലോകകപ്പിനും യോഗ്യത നേടാന്‍ അവര്‍ക്കായില്ല. ഇത്തവണ യോഗ്യതാ റൗണ്ടില്‍ ദക്ഷിണാഫ്രിക്കയെ മറികടന്നാണ് സെനഗല്‍ ലോകകപ്പ് ബര്‍ത്ത് നേടിയത്. ആഫ്രിക്കന്‍ മേഖലാ മൂന്നാം റൗണ്ട് യോഗ്യതാ പോരാട്ടത്തിലെ ആറ് മത്സരങ്ങളില്‍ തോല്‍വിയറിയാതെയാണ് സെനഗല്‍ വരുന്നത്. നാലില്‍ ജയിച്ചപ്പോള്‍ രണ്ടെണ്ണം സമനിലയിലായി.
ഇത്തവണത്തെ യോഗ്യതയ്ക്ക് ഫിഫയുടെ ആനുകൂല്യവുമുണ്ടായിരുന്നു. ദക്ഷിണാഫ്രിക്കയോടു 2-1ന് തോറ്റ മത്സരത്തില്‍ റഫറി മാച്ച് ഫിക്സിങ് നടത്തിയായി തെളിഞ്ഞിനെത്തുടര്ന്ന് മത്സരം വീണ്ടും നടത്താന്‍ ഫിഫ നിര്‍ദേശിച്ചു. വീണ്ടും നടത്തിയ മത്സരത്തില്‍ സെനഗല്‍ വിജയം നേടി.
ഇത്തവണ ഒരു സൂപ്പര്‍താര സാന്നിധ്യവും അവരുടെ നിരയിലുണ്ട്. ലിവര്‍പൂളിന്റെ സാദിയോ മാനെയാണ് അത്. ലിവര്‍പൂളിനുവേണ്ടി മികച്ചൊരു സീസണ് പൂര്‍ത്തിയാക്കിയശേഷം എത്തുന്ന മാനെ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ 10 ഗോളുകള്‍ നേടി ഉജ്ജ്വല ഫോമിലുമാണ്. 2002 ലോകകപ്പില്‍ സെനഗലിനെ ക്വാര്‍ട്ടറിലേക്കു നയിച്ച അലിയോ സിസെയാണ് പരിശീലകന്.
മാനെക്ക് പുറമെ ബിറാം ഡിയോഫ്, മൗസ കോനാടെ, മൗസ സൊ തുടങ്ങിയവരാണ് സ്ട്രൈക്കര്‍മാര്‍. മധ്യനിരയില്‍ പ്രീമിയര്‍ ലീഗ് താരങ്ങളാണുള്ളത്. ആല്‍ഫ്രഡ് എന്‍ഡിയെ, ബദൗ എന്‍ഡിയെ, ചിക് എന്‍ഡിയെ, ക്യാപ്റ്റന്‍ ചീകോ കൗയാട്ടെ, ഇഡ്റിസ എന്നിവര്‍. പ്രതിരോധത്തില്‍ സാലിഫ് സാനെ, യൂസഫ് സബാലി, ലാമിനെ ഗസ്സാമ, കരാ മോഡ്ജി തുടങ്ങിയവര്‍. യോഗ്യത നേടിയ ശേഷം കളിച്ച അഞ്ച് മത്സരങ്ങളില്‍ ഒരെണ്ണം മാത്രമാണ് തോറ്റത്. ഒന്നില്‍ ജയിച്ചപ്പോള്‍ മൂന്നെണ്ണം സമനിലയില്‍ പിരിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: