ഗ്വാട്ടിമാല: ഗ്വാട്ടിമാലയില്‍ ഫ്യൂഗോ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 99 ആയി. രാജ്യത്തെ ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം 192 പേരെയാണ് ഇതുവരെ കാണാതായിരിക്കുന്നത്.
അപകടത്തില്‍ മരിച്ച പലരെയും ഇതുവരെ തിരിച്ചറിയാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്. പരിക്കേറ്റ പലരുടെയും നില ഗുരുതരമായി തുടരുകയാണ്. അഗ്നിപര്‍വതത്തില്‍ നിന്ന് വമിച്ച ലാവയും ചാരവും 10 കിലോമീറ്ററിലധികം ദൂരത്തേക്ക് വ്യാപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ലാവ ഒഴുകിയെത്തിയതു മൂലം വീടുകളും കെട്ടിടങ്ങളുമെല്ലാം മണ്ണും ചാരവും കൊണ്ടു മൂടിപ്പോയി. ആയിരത്തിഅഞ്ഞൂറിലധികം ആളുകളെ പ്രദേശത്തു നിന്നു മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്.
അഗ്നിപര്‍വത സ്ഫോടനത്തെ തുടര്‍ന്ന് അടച്ച ലാ അറോറ വിമാനത്താവളം ഇതുവരെ തുറന്ന് പ്രവര്‍ത്തിച്ചിട്ടില്ല. കനത്ത പുകപടലങ്ങളും പാറച്ചീളുകളും കാരണമാണ് വിമാനത്താവളം തുറക്കാത്തത്. അഗ്നിപര്‍വതത്തിന് സമീപത്തുള്ള കര്‍ഷക സമൂഹത്തിലുള്ളവരാണ് കൊല്ലപ്പെട്ടവര്‍. ഉന്നത ചൂടിലുള്ള ലാവയില്‍ പെട്ടുപോയാണ് മരണങ്ങളെന്ന് ദേശീയ ദുരന്തനിവാരണ ഏജന്‍സി മാധ്യമങ്ങളോട് പറഞ്ഞു. അഗ്നിപര്‍വതം പൊട്ടിത്തെറിച്ചതിനു പിന്നാലെ ചാരം വീടുകളിലും കെട്ടിടങ്ങളിലേക്കുമെല്ലാം പറന്നതു ജനജീവിതത്തെ സാരമായി ബാധിച്ചു. ജനങ്ങള്‍ വീടിന് പുറത്തിറങ്ങാന്‍ പോലുമാകാതെ ഭയന്നുകഴിയുകയാണ്. ഏഴ് നഗരസഭ പ്രദേശങ്ങളിലേക്കാണ് ഇത്തരത്തില്‍ ചാരമെത്തിയത്.
അഗ്നിപര്‍വതത്തിന് സമീപത്തുള്ള പ്രദേശത്ത് നിന്നും 2,000 പേരെ മാറ്റിപാര്‍പ്പിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്. തൊട്ടു സമീപത്തെ ആന്റിഗ്വ നഗരത്തിലും ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. 1974 ന് ശേഷം സംഭവിക്കുന്ന ഏറ്റവും വലിയ സ്ഫോടനമാണിതെന്നാണ് പ്രാദേശിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്.
പ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍ സംരക്ഷമത്തിനായി മുഖം മൂടികള്‍ ധരിക്കണമെന്നു സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. നാഷനല്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം സ്ഥലത്തെത്തിയിട്ടുണ്ടെന്നും ദുരന്തം മൂന്നോളം പ്രദേശത്തെ ബാധിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നതെന്നും ഗ്വാട്ടമാല പ്രസിഡന്റ് ജിമ്മി മൊറേല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: