സ്വന്തം ലേഖകന്‍
കണ്ണൂര്‍: ദേശീയപാത വികസനത്തിനായി പാപ്പിനിശ്ശേരി തുരുത്തിയില്‍ ദളിത് കുടുംബങ്ങളെ കുടിയിറക്കിയുള്ള അലൈന്‍മെന്റിനെതിരേ ദളിത് സംഘടനകള്‍ കനത്ത പ്രതിരോധത്തിനൊരുങ്ങുന്നുവെന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പാടെ അവഗണിച്ചതായ വിവരം പുറത്തുവന്നു.
സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പുതിയ അലൈന്‍മെന്റിന്റെ പ്രത്യാഘാതങ്ങള്‍ വിശദമായി രേഖപ്പെടുത്തിയിരുന്നു. ആദ്യത്തെ അലൈന്‍മെന്റ് മാറ്റി പുതിയ അലൈന്‍മെന്റ് സ്വീകരിക്കുന്നത് പ്രത്യാഘാതമുണ്ടാക്കുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. മാത്രമല്ല, 29 ദളിത് കുടുംബങ്ങളെ കുടിയിറക്കുന്നത് കീഴാറ്റൂരിലേതിനേക്കാള്‍ കടുത്ത പ്രതിഷേധത്തിന് വഴിവെക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. ദളിത് കുടുംബങ്ങളെ കുടിയിറക്കുന്ന വിഷയം ഉയര്‍ത്തി തീവ്രസ്വഭാവമുള്ള ചിലസംഘടനകള്‍ സമരത്തിലേക്ക് നുഴഞ്ഞുകയറാനും സാധ്യതയുണ്ടെന്ന് സര്‍ക്കാരിന് മുന്നറിയിപ്പുമുണ്ടായിരുന്നു. ദളിത് കുടുംബങ്ങളുടെ ജീവിത പരിസരം നഷ്ടപ്പെടുന്നത് അവരുടെ ജീവിതം തന്നെ തകര്‍ക്കപ്പെടുമെന്നും അലൈന്‍മെന്റ് പാടില്ലെന്ന അവരുടെ വാദത്തില്‍ കഴമ്പുണ്ടെന്നും വിശദമായി റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിരുന്നു. വിഐപി ആവശ്യപ്പെട്ടതനുസരിച്ചാണ് ആദ്യത്തെ അലൈന്‍മെന്റ് മാറ്റിയതെന്ന ദേശീയപാത അതോറിറ്റിയുടെ വെളിപ്പെടുത്തലോടെ സമരം ശക്തമായിരിക്കുകയാണ്.
പാപ്പിനിശ്ശേരി തുരുത്തി എന്‍എച്ച് ആക്ഷന്‍ കമ്മിറ്റി നടത്തിവരുന്ന കുടില്‍കെട്ടി സമരം ഏപ്രില്‍ 27 മുതലാണ് ആരംഭിച്ചത്. സമരം ഒരുമാസം തികയാറായ അവസരത്തില്‍ സമരം ജില്ലാ ആസ്ഥാനത്തേക്ക് മാറ്റുന്നതിനും ആലോചിക്കുന്നുണ്ട്. തുരുത്തിയിലെ കണ്ടല്‍ക്കാടുകള്‍, നൂറ്റാണ്ടുകള്‍ പഴക്കമുള്ള തെയ്യം കെട്ടിയാടുന്ന കോട്ടം എന്നിവയെല്ലാം പുതിയ അലൈന്‍മെന്റ് വന്നതോടെ നാശഭീഷണിയിലാണ്. തുരുത്തിയിലെ അതീവ നീര്‍ത്തട പരിസ്ഥിതിലോല പ്രദേശത്തുകൂടി ബൈപ്പാസ് കടന്നുപോകുമ്പോള്‍ വളപട്ടണം പുഴയിലെ ജൈവസമ്പത്തും വേരോടെ പിഴുതെറിയപ്പെടുമെന്നാണ് ആശങ്ക. ഈ മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം കഴിക്കുന്ന നൂറുകണക്കിന് തൊഴിലാളികള്‍ക്കാണ് തൊഴില്‍നാശം നേരിടാന്‍ പോകുന്നത്. മെയ് 9ന് ബൈപ്പാസ് സര്‍വ്വേയ്‌ക്കായി അധികൃതര്‍ എത്തി സമരക്കാരെ അറസ്റ്റ് ചെയ്താണ് ഭൂ ഉടമകളുടെ സാന്നിധ്യമില്ലാതെ സര്‍വ്വേ പൂര്‍ത്തിയാക്കിയത്. സമരസമിതി വികസനത്തിന് എതിരല്ല. എന്നാല്‍ ആദ്യം പരിഗണിച്ച ഒന്നും രണ്ടും അലൈന്‍മെന്റുകളില്‍ ഏതെങ്കിലും ഒന്ന് പരിഗണിക്കുക എന്നാണ് സമരസമിതി ആവശ്യപ്പെടുന്നത്.
ഒന്നും രണ്ടും അലൈന്‍മെന്റുകള്‍ വളവുകളില്ലാത്തതും ഏതെങ്കിലും ഒരു വിഭാഗത്തെ പ്രതികൂലമായി ബാധിക്കാത്തതുമായിരുന്നുവെങ്കില്‍ മൂന്നാമത്തെത് 90 ശതമാനവും തുരുത്തിയിലെ പട്ടികജാതി വിഭാഗത്തെ കുടിയിറക്കുന്ന തരത്തിലുള്ളതാണ്. വേളാപുരം മുതല്‍ തുരുത്തി വരെ 500 മീറ്റര്‍ നീളത്തിനിടയില്‍ ഒരു വളവ് ബോധപൂര്‍വ്വം സൃഷ്ടിച്ച് 29 കുടുംബങ്ങളെ പൂര്‍ണ്ണമായും കുടിയിറക്കുന്ന രൂപത്തിലേക്ക് അലൈന്‍മെന്റ് മാറുകയായിരുന്നു. 2016ല്‍ പുറത്തു വന്ന ഈ അലൈന്‍മെന്റ് നോട്ടിഫിക്കേഷന്‍ പ്രകാരം ഈ കുടുംബങ്ങളില്‍ മിക്കതും ദേശീയപാത വികസന അതോറിറ്റിക്ക് വിയോജിപ്പ് വ്യക്തിപരമായി എഴുതി നല്‍കുകയുണ്ടായി. എന്നാല്‍ ഒരു അനുകൂല പ്രതികരണവും അതോറിറ്റിയില്‍ നിന്നുണ്ടായില്ല. പഞ്ചായത്ത് അധികാരികള്‍, ജില്ലാ കലക്ടര്‍, തഹസില്‍ദാര്‍ എന്നിവരെ പല ഘട്ടങ്ങളിലായി ഈ കുടുംബാംഗങ്ങള്‍ പരാതിയുമായി സമീപിച്ചെങ്കിലും ഇവരുടെ പരാതി കേള്‍ക്കാനുള്ള ഒരു അവസരവും അധികാരികള്‍ സൃഷ്ടിച്ചിട്ടില്ല.
ഭരണഘടനാപരമായി പരിരക്ഷ ലഭിക്കേണ്ട ഒരു ജനവിഭാഗത്തെ കൂട്ടമായി വേരോടെ പിഴുത് കളയുന്ന സമീപനത്തിന് അധികൃതര്‍ കൂട്ടു നില്‍ക്കുകയായിരുന്നു. ഈ വിഷയം ഉന്നയിച്ച് നിലവില്‍ നിരവധി ദളിത് സംഘടനകളും പരിസ്ഥിതി സംഘടനകളും തുരുത്തി സമരത്തിന് പിന്തുണയുമായെത്തിയിട്ടുണ്ട്. ഒന്നും രണ്ടും അലൈന്‍മെന്റുകള്‍ ഈ രൂപത്തില്‍ തിരുത്തപ്പെട്ടത് എന്തിനാണെന്ന ചോദ്യത്തിന് ചില വിഐപി ഇടപെടലുകള്‍ ഉണ്ടായി എന്നു വിവരാവകാശ പ്രകാരം അതോറിറ്റിയില്‍ നിന്ന് ലഭിച്ച മറുപടിയിലും വ്യക്തമാക്കുന്നുണ്ട്. അലൈന്‍മെന്റില്‍ പുതുതായി വന്നുചേര്‍ന്ന നിര്‍ദ്ദിഷ്ട വളവ് ഒഴിവാക്കിയാല്‍ത്തന്നെ 25 ദളിത് കുടുംബങ്ങള്‍ രക്ഷപ്പെടും എന്ന കാര്യം കമ്മറ്റി ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അലൈന്‍മെന്റിന് മേല്‍ ചര്‍ച്ചയില്ല എന്ന നിലപാടിലാണ് സര്‍ക്കാര്‍.
















