ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് മലയാളികള്‍ക്ക് മിന്നും ജയം. കെ.ജെ. ജോര്‍ജ്, യു.ടി. ഖാദര്‍, എന്‍.എ. ഹാരിസ്എന്നിവരാണ് സിറ്റിങ് സീറ്റുകളില്‍ നിന്നും മത്സരിച്ച് ജയിച്ചത്. ബെംഗളൂരു അര്‍ബന്‍ ജില്ലയിലെ സര്‍വജ്ഞ നഗറില്‍ നിന്ന് കെ.ജെ. ജോര്‍ജും ശാന്തിനഗറില്‍ നിന്ന് എന്‍.എ. ഹാരിസും വിജയിച്ചു.
48422 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെ.ജെ. ജോര്‍ജിന്റെ വിജയം. 18219 വോട്ട് ആണ് എന്‍.എ. ഹാരിസിന്റെ ഭൂരിപക്ഷം. ദക്ഷിണ കന്നട ജില്ലയിലെ മംഗളൂരുവില്‍ നിന്ന് 19739 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ടി. ഖാദര്‍ തെരഞ്ഞെടുക്കപ്പെട്ടത്. അതേസമയം, കര്‍ണാടക പ്രജ്ഞാവന്ത ജനത പാര്‍ട്ടി(കെ.പി.ജെ.പി) സ്ഥാനാര്‍ഥി സെവന്രാജും സ്വതന്ത്ര സ്ഥാനാര്‍ഥികളായ അനില്‍കുമാറും ടി.ജെ. അബ്രഹവും പരാജയം രുചിച്ചു.
കോട്ടയം ചിങ്ങവനം സ്വദേശിയായ മന്ത്രി കെ.ജെ. ജോര്‍ജിന്റെ കുടുംബം ആദ്യം കുടകിലും പിന്നീട് ബംഗളൂരുവിലുമാണ് കഴിഞ്ഞിരുന്നത്. 1989ലെ വീരേന്ദ്രപാട്ടീല്‍ മന്ത്രിസഭയില്‍ ഭക്ഷ്യഗതാഗത മന്ത്രിയായിരുന്ന അദ്ദേഹം 1990ല്‍ ബംഗാരപ്പ മന്ത്രിസഭയിലും ഇത്തവണ സിദ്ധരാമയ്യ മന്ത്രിസഭയിലും നഗരവികസന മന്ത്രിയായിരുന്നു. 1985 മുതല്‍ 94 വരെ ഭാരതി നഗര്‍ മണ്ഡലവും 2008 മുതല്‍ സര്വജ്ഞനഗറുമാണ് തട്ടകം. 15,000ത്തോളം മലയാളി വോട്ടുള്ള മണ്ഡലമാണിത്.
2004 ലോക്സഭ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന ചന്ദ്രഗിരി കീഴൂര്‍ നാലപ്പാട് കുടുംബാംഗമായ എന്‍.എ. മുഹമ്മദിന്റെ മകനാണ് എന്‍.എ. ഹാരിസ്. 2004ല്‍ ശിവാജി നഗറില്‍ ഭാഗ്യം പരീക്ഷിച്ചെങ്കിലും തോറ്റു. 2008ലും 2013ലും ശാന്തിനഗറില്‍ നിന്ന് ജയിച്ചു കയറി. ദക്ഷിണ കന്നട ജില്ലയിലെ മലയാളികളുടെ കോട്ടയായ മംഗളൂരുവില്‍ നിന്നാണ് ഭക്ഷ്യ-പൊതുവിതരണ മന്ത്രി യു.ടി. ഖാദര്‍ ഇത്തവണയും മത്സരിച്ചത്.
കാല് നൂറ്റാണ്ടിലേറെയായി മണ്ഡലം (മംഗലാപുരം) മലയാളികളാണ് ഭരിക്കുന്നത്. 1972, 78, 99, 2004 എന്നീ വര്‍ഷങ്ങളില്‍ പിതാവ് യു.ടി. ഫരീദും 2008, 2013 വര്‍ഷങ്ങളില്‍ മകന് യു.ടി. ഖാദറുമാണ് മംഗളൂരുവിനെ പ്രതിനിധാനം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: