ന്യൂദല്‍ഹി: അഫ്ഗാനിസ്ഥാനിലെ ബഗ്ലാന്‍ പ്രവിശ്യയില്‍ ഏഴ് ഇന്ത്യന്‍ എഞ്ചിനീയര്‍മാരെ സായുധസംഘം തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അഫ്ഗാന് വിദേശകാര്യമന്ത്രിയുമായി സംസാരിച്ചു. ഇവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ അഫ്ഗാന് സര്‍ക്കാരുമായി ചര്‍ച്ച ചെയ്തതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
‘ദാ അഫ്ഗാനിസ്ഥാന് ബ്രെഷ്ന ഷേര്‍ക്കത്ത്’ എന്ന കമ്പനി ജീവനക്കാര്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു വൈദ്യുതി പവര്‍ പ്ലാന്റിലേക്ക് ബസില്‍ സഞ്ചരിക്കുമ്പോഴാണ് താലിബാന് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. അഫ്ഗാന് സ്വദേശിയായ ബസ്ഡ്രൈവറും തട്ടിക്കൊണ്ടു പോയവരില്‍ പെടും. സംഭവം സ്ഥിരീകരിച്ച ഇന്ത്യന്‍ എംബസി ഇവരെ മോചിപ്പിക്കാന്‍ ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. ഇവരെ പുല്ഇകുമ്രി നഗരത്തിലെ ദന്ത്ഇഷഹാബുദ്ദീന് പ്രദേശത്തേക്കാണു കൊണ്ടുപോയതെന്നു ബാഗ്ലാന് ഗവര്‍ണര്‍ അബ്ദുല്ഹൈ നെമാട്ടി ഇന്നലെ പറഞ്ഞിരുന്നു.
നിലവില്‍ അഫ്ഗാനിസ്ഥാനില്‍ 150 ലേറെ എഞ്ചിനീയര്‍മാരും സാങ്കേതിക വിദഗ്ധരും ജോലിചെയ്യുന്നുണ്ടെന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ വ്യക്തമാക്കി. സംഭവത്തിനു പിന്നില്‍ ആരെന്നതും മോചനദ്രവ്യം ആവശ്യപ്പെട്ടിട്ടുണ്ടോ എന്നതും അവ്യക്തമാണ്.
തട്ടിക്കൊണ്ടു പോകല്‍ അഫ്ഗാനില്‍ പതിവു സംഭവമായിരിക്കുകയാണ്. തൊഴിലില്ലായ്മയും പട്ടിണിയുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. 2016 ല്‍ കാബൂളില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ഇന്ത്യക്കാരിയെ തട്ടിക്കൊണ്ടു പോയിരുന്നു. 40 ദിവസത്തിനു ശേഷം അവരെ വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: