തിരുവനന്തപുരം: കോവളത്ത് കൊല്ലപ്പെട്ട വിദേശവനിതയുടെ സഹോദരിക്ക് വേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ സാമൂഹ്യപ്രവര്‍ത്തക അശ്വതി ജ്വാലയ്‌ക്കെതിരെ സര്‍ക്കാരും പോലീസും നടത്തിയത് ആസൂത്രിത നീക്കമെന്ന് വ്യക്തമാകുന്നു. വിദേശവനിതയെ കാണാനില്ലെന്ന പേരില്‍ പണപ്പിരിവ് നടത്തിയെന്ന് ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയില്‍ അശ്വതിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനായിരുന്നു പോലീസിന്റെ ആദ്യ നീക്കം. എന്നാല്‍ സംഭവം വിവാദമായതിനെത്തുടര്‍ന്ന് അതില്‍ നിന്ന് പിന്മാറുകയായിരുന്നു.
അശ്വതിക്കെതിരെ ഉയര്‍ന്ന പരാതി വ്യാജമാണെന്നാണ് ഇപ്പോള്‍ പോലീസിന്റെ ഭാഷ്യം. കോവളം സ്വദേശിയായ അനില്‍കുമാര്‍ എന്നയാള്‍ നേരിട്ട് ഡിജിപിക്ക് നല്‍കിയ പരാതിയിലാണ് അശ്വതിയെ കുടുക്കാന്‍ പോലീസ് നടപടികള്‍ സ്വീകരിച്ചത്. പരാതിക്കാരന്റെ മൊഴിയെടുത്തെങ്കിലും അതില്‍ കാര്യമായൊന്നുമില്ല എന്നാണ് പോലീസ് തന്നെ ഇപ്പോള്‍ പറയുന്നത്.
വിദേശ വനിതയെ കാണാനില്ലെന്ന പരാതിയുമായി ഡിജിപിയെയും മുഖ്യമന്ത്രിയെയും കാണാന്‍ ശ്രമിച്ച ബന്ധുക്കള്‍ക്ക് നേരിട്ട അപമാനവും അവഗണനയും മാധ്യമങ്ങളോട് അശ്വതി തുറന്നു പറഞ്ഞതിന്റെ അടുത്ത ദിവസങ്ങളിലായിരുന്നു ഇത്തരമൊരു പരാതി പൊന്തിവന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രി കടകംപള്ളി സുരേന്ദ്രനും അശ്വതിക്കെതിരെ അധിക്ഷേപവുമായി നേരിട്ട് രംഗത്തെത്തിയതും ഇതേ പശ്ചാത്തലത്തിലാണ്. അശ്വതി സര്‍ക്കാരിനെതിരെ നുണപ്രചാരണം നടത്തുകയാണെന്നും വിദേശവനിതയുടെ ബന്ധുക്കളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നുമാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. കേസിനെ സംബന്ധിച്ച് പരാതി കിട്ടിയാല്‍ പോലീസ് അന്വേഷിക്കുക എന്നത് സ്വാഭാവിക നടപടിയാണെന്നായിരുന്നു അന്ന് സര്‍ക്കാര്‍ വാദം. എന്നാല്‍ ഇപ്പോള്‍ പരാതി തന്നെ വ്യാജമാണെന്നാണ് നിഗമനം. പരാതിയിലെ വസ്തുത പരിശോധിക്കാതെ അന്വേഷണത്തിന് ഇറങ്ങിപ്പുറപ്പെടുന്നത് സര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം.
പോലീസ് അനാസ്ഥയില്‍ മനംമടുത്ത് അന്വേഷണത്തിനിറങ്ങിയ അവരുടെ ഭര്‍ത്താവ് ആന്‍ഡ്രൂസ് ജോര്‍ദാനെ ഭ്രാന്തനെന്ന് മുദ്ര കുത്തി ആശുപത്രിയിലാക്കുകയും തിടുക്കപ്പെട്ട് അയര്‍ലന്‍ഡിലേക്ക് തിരിച്ചയയ്‌ക്കുകയും ചെയ്തത് ദുരൂഹതയുണ്ടാക്കുന്നതാണ്. ആന്‍ഡ്രൂസ് പിന്നീട് ഐറിഷ് എംബസിയൂടെ സഹായത്തോടെ മടങ്ങിയെത്തിയാണ് ഭാര്യക്ക് വേണ്ടി പോസ്റ്ററൊട്ടിച്ചും മറ്റും അന്വേഷണം നടത്തിയത്. കോവളത്തെ മാര്‍ക്‌സിസ്റ്റ് മാഫിയ അധോലോക ബന്ധങ്ങളെപ്പറ്റിയുള്ള അന്വേഷണത്തിലേക്ക് സംഭവം എത്താതിരിക്കാനുള്ള ആസൂത്രിത നടപടികളുടെ ഭാഗമാണ് അശ്വതിക്കെതിരായ കേസും വിദേശവനിതയുടെ ബന്ധുക്കളോടുള്ള സര്‍ക്കാര്‍ സമീപനവും എന്നാണ് വിലയിരുത്തപ്പെടുന്നത്.
















