കൊച്ചി: കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ പോസിറ്റിവായി എടുക്കാന്‍ കഴിയാത്തതാണ് കേരളത്തിന്റെ പ്രശ്നമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. ബിജെപി ഇന്‍ഡസ്ട്രീസ് സെല്‍ സംഘടിപ്പിച്ച സംരംഭക പരിശീലന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ ആളുകള്‍ക്ക് ഭയമാണ്. നൂറായിരം നൂലാമാലകളും എതിര്‍പ്പുകളും നേരിടേണ്ടി വരുന്നു. അവയൊന്നും പരിഹരിക്കാന്‍ ആവശ്യമായ ഒരു നടപടിയുമില്ല. നൈപുണ്യ വികസനത്തിന് പ്രാധാന്യം കൊടുക്കേണ്ടതും അനിവാര്യമാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന് അതിനൊന്നും താത്പര്യമില്ല.
ലോകമാകെ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള ചന്ത മാത്രമായിരുന്നു ഇന്ത്യ. അതിന് മാറ്റമുണ്ടാക്കിയത് മോദി സര്‍ക്കാരാണ്. ഗ്രാമങ്ങളിലാണ് ചെറുകിട വ്യവസായ സംരംഭങ്ങള്‍ ഉണ്ടാകേണ്ടത് എന്ന ഗാന്ധിജിയുടെ സ്വപ്നമാണ് ഇന്ന് മോദി സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കുന്നത്.
ഓരോ വീടും വ്യവസായ യൂണിറ്റുകളാകണം എന്നതാണ് ബിജെപി ലക്ഷ്യം, എം.ടി. രമേശ് പറഞ്ഞു.
ഓരോ ഗ്രാമപഞ്ചായത്തിലും ഒരു വ്യവസായമെങ്കിലും തുടങ്ങുക എന്നതും, കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും വികസനത്തിന്റെ പ്രയോജനം ലഭിക്കുക എന്നതുമാണ് പരിശീലന പരിപാടികളുടെ ലക്ഷ്യമെന്ന് ഇന്‍ഡസ്ട്രീസ് സെല്‍ സംസ്ഥാന കോ-കണ്‍വീനര്‍ സി.വി. സജിനി പറഞ്ഞു.
കയര്‍, ക്ഷീരോത്പാദനം, സമ്മിശ്ര കൃഷിയും ടൂറിസവും, എംപിഡിഎ, ഗ്രാമീണ ഉത്പന്നങ്ങളുടെ വ്യവസായ വിപണി തുടങ്ങിയ വിവിധ മേഖലകളില്‍ സംരംഭകര്‍ക്ക് പരിശീലനം നല്കി. നൂറോളം പേര് പങ്കെടുത്തു.
ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. മധ്യമേഖലാ ജനറല്‍ സെക്രട്ടറി എന്‍.പി. ശങ്കരന്‍കുട്ടി, പി. ആര് വിജയകുമാര്‍, കെ. എസ് . ഷൈജു, സി. ജി രാജഗോപാല്‍, റാം മോഹന്‍, ടി.പി. മുരളി, കയര്‍ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. രാധാകൃഷ്ണന്, നാളീകേര ബോര്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ മിനി മാത്യു, കര്‍ഷകശ്രീ ജേതാവ് ബിജുമോന് ആന്റണി, ശ്യാം അമ്പാടി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: