ഇത് കുട്ടികള്‍ കളിപ്പാട്ടത്തിന്
വാശിപിടിക്കും പോലെ
(ചലച്ചിത്ര നടന് ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്)
അവാര്‍ഡിനുവേണ്ടി പടം പിടിക്കുന്നവര്‍ അത് ആരുടെ കയ്യില്‍നിന്നായാലും വാങ്ങാന്‍ മടിക്കുന്നതെന്തിന്? അവാര്ഡ്കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നത് ഭരിക്കുന്ന പാര്‍ട്ടിയാണ്. അങ്ങനെ വരുമ്പോള്‍ ആത്യന്തികമായ തീരുമാനവും ഗവണ്മെന്റിന്റെ ആയിരിക്കുമല്ലൊ. അപ്പോള്‍ ഗവണ്മെന്റ് നയങ്ങള്‍ മാറ്റുന്നത് ഗവണ്മെന്റിന്റെ ഇഷ്ടം. അതിനോട് വിയോജിപ്പുള്ളവര്‍ തങ്ങളുടെ സൃഷ്ടികള്‍ അവാര്‍ഡിന് സമര്‍പ്പിക്കാതിരിക്കുകയാണ് ചെയ്യേണ്ടത്. രാഷ്ട്രപതിതന്നെ അവാര്‍ഡ് നല്‍കുമെന്ന് അവാര്ഡിനയയ്ക്കുന്ന അപേക്ഷകന് ഉറപ്പുകൊടുത്തിട്ടുണ്ടോ എന്നറിയില്ല. മുന്‍ കാലങ്ങളിലെല്ലാം രാഷ്ട്രപതി തന്നെയാണോ അവാര്‍ഡ് നല്‍കിയിരുന്നത്? ഇതൊന്നുമല്ലെങ്കില്‍ രാഷ്ട്രപതിക്ക് ഉദരസംബന്ധമായ പ്രശ്നങ്ങളോ രാജ്യ പ്രതിരോധ സംബന്ധിയായ പ്രശ്നങ്ങളോ ഉണ്ടായി എന്ന് കരുതുക. എന്ത് ചെയ്യും?
ഇതൊക്കെ അറിഞ്ഞിട്ടും തങ്ങളുടെ സിനിമകള്‍ അവാര്‍ഡിനയയ്ക്കുന്നവര്‍ അത് ഇരുകൈയും നീട്ടി വാങ്ങാതിരിക്കുന്നതെന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അവാര്‍ഡ് രാഷ്ട്രപതിതന്നെ തരണമെന്ന് വാശിപിടിക്കുന്നതെന്തിന്? അച്ചാര്‍ കച്ചവടക്കാരില്‍ നിന്നും അടിവസ്ത്ര വ്യാപാരികളില്‍ നിന്നും യാതൊരു ചമ്മലുമില്ലാതെ കുനിഞ്ഞുനിന്ന് പുരസ്ക്കാരങ്ങള്‍ വാങ്ങിക്കുന്നവര്‍ക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയില്‍നിന്ന് അവാര്‍ഡ് സ്വീകരിക്കാന്‍ കഴിയില്ലെന്ന് പറയുന്നതിന്റെ യുക്തി എനിക്ക് മനസ്സിലാകുന്നില്ല. ഇനി സ്മൃതി ഇറാനി തരുമ്പോള്‍ അവാര്‍ഡ് തുക കുറഞ്ഞുപോകുമോ?
കത്വയില്‍ പിഞ്ചുബാലികയെ ബലാത്സംഗം ചെയ്ത് കൊന്നതിന്റെ പേരിലോ, രാജ്യത്തൊട്ടാകെ നടക്കുന്ന വംശ വെറിക്കെതിരെയോ ഒക്കെ പ്രതിഷേധിച്ചാണ് അവാര്‍ഡ് നിരസിച്ചതെങ്കില്‍ അതിന് ഒരു നിലപാടിന്റെ അഗ്നി ശോഭയുണ്ടായേനെ. (മര്‍ലന്‍ ബ്രാണ്ടോയെപ്പോലുള്ള മഹാ നടന്മാര് പ്രതിഷേധിക്കുന്ന രീതി വായിച്ച് പഠിക്കുന്നത് നല്ലതാണ്). ഇതിപ്പം കൊച്ചുകുഞ്ഞുങ്ങള്‍ കളിപ്പാട്ടം കിട്ടാത്തതിന് കരയുന്ന പോലെയായിപ്പോയി.
ഇതാണ് ഞാനെപ്പോഴും പറയാറുള്ളത.് അവാര്‍ഡിനു വേണ്ടിയല്ല മറിച്ച് ജനങ്ങള്‍ കാണുവാന്‍ വേണ്ടിയാണ് സിനിമയുണ്ടാക്കേണ്ടത്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് നിറഞ്ഞ സദസ്സില്‍ ഓടിക്കൊണ്ടിരിക്കുന്ന ‘അങ്കിള്‍’ എന്ന സിനിമ.
വാല്‍ക്കഷ്ണം:
അവാര്‍ഡ് വാങ്ങാന്‍ കൂട്ടാക്കാത്തവര്‍
അടുത്ത ദിവസം തലയില്‍
മുണ്ടിട്ട് അവാര്‍ഡ് തുക രൊക്കമായി വാങ്ങിക്കുവാന്‍ പോകില്ലായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: