കോട്ടയം: ഇന്ന് വിഷു. കാര്‍ഷിക സമൃദ്ധിയുടെയും വിളവെടുപ്പിന്റെയും സ്മരണ പുതുക്കി വിഷുവിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി മലയാളികള്‍. കണി ഒരുക്കിയും വിഷു കൈനീട്ടം നല്‍കിയുമാണ് പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്. വീടുകളിലെ വിഷുക്കണി ഒരുക്കുന്നതിനുള്ള വിഭവങ്ങള്‍ വളരെ നേരത്തെതന്നെ തയ്യാറാക്കി. കണിവെള്ളരിയും കൊന്നപ്പൂവും വാങ്ങാന്‍ ഇന്നലെ രാവിലെ മുതല്‍ നഗരത്തില്‍ നല്ല തിരക്കായിരുന്നു. ജില്ലയിലെ എല്ലാ ക്ഷേത്രങ്ങളിലും വിഷു പൂജയും വിഷുക്കണി ദര്‍ശനവും ഒരുക്കിയിട്ടുണ്ട്. തിരുവാര്‍പ്പ്, കുടമാളൂര്‍ വാസുദേവപുരം, തിരുനക്കര, ചോഴിയക്കാട്, വടവാതൂര്‍, വേമ്പിന്‍കുളങ്ങര, പുതിയ തൃക്കോവില്‍, നട്ടാശേരി നാല്പ്പാമറ്റം, അമയന്നൂര്‍, വിജയപുരം, അയര്‍ക്കുന്നം, കൊങ്ങാണ്ടൂര്‍ എന്നി പ്രധാന ശ്രീകൃഷ്ണ സ്വാമി ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും വിഷുക്കണി ദര്‍ശനവും നടക്കും.
ഇന്നലെ രാവിലെ മുതല്‍ കണിക്കൊന്നപ്പൂവും കണിവെള്ളരിയും സംഘടിപ്പിക്കുന്ന തിരക്കിലായിരുന്നു കുട്ടികളും അമ്മമാരും. ഒരു കുടന്ന കൊന്നപ്പൂവിന് 50 രൂപാവരെയാണ് വ്യാപാരികള്‍ ഈടാക്കിയത്. കൃഷ്ണ വിഗ്രഹവും നിലവിളക്കും കാര്‍ഷിക ഉല്പന്നങ്ങളും പുതു വസ്ത്രവും വാല്‍ക്കണ്ണാടിയും നാണയവും സ്വര്‍ണ്ണവും ഓട്ടുരുളിയില്‍ ഒരുക്കിയാണ് കണിതയ്യാറാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: