ഗോള്‍ഡ് കോസ്റ്റ് ( ഓസ്ട്രേലിയ): ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് ക്യൂന്സ്ലന്ഡ് നഗരത്തിലെ ഗോള്‍ഡ് കോസ്റ്റില്‍ തിരശീല ഉയരും. മത്സരങ്ങള്‍ നാളെ ആരംഭിക്കും. ഇത് അഞ്ചാം തവണയാണ് ഓസ്ട്രേലിയ കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നത്.
കറാറ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങ് . കായിക താരങ്ങളും ആരാധകരുമുള്‍പ്പെടെ പതിനായിരങ്ങള്‍ പങ്കെടുക്കും. ക്യൂന്സ്ലന്ഡിന്റെയും ഗോള്‍ഡ് കോസ്റ്റിന്റെയും സംസ്്കാരവും പൈതൃകവും വിളിച്ചോതുന്ന വര്‍ണാഭമായ പരിപാടികള്‍ ചടങ്ങിന് കൊഴുപ്പേകും.
ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് നടക്കുന്ന കായികതാരങ്ങളുടെ മാര്‍ച്ച് പാസ്റ്റില്‍ ബാഡ്മിന്റണ്‍ താരം പി. വി. സിന്ധു ഇന്ത്യന്‍ പതായേന്തും. ഇന്ത്യയുടെ 227 അംഗ സംഘമാണ് ഗോള്‍ഡ് കോസ്റ്റില്‍ മെഡല്‍ കൊയ്ത്തിനായി അങ്കത്തിനിറങ്ങുന്നത്.
71 ടീമുകളില്‍ നിന്നായി ആറായിരത്തിഅഞ്ഞുറ് കായികതാരങ്ങള്‍ പതിനൊന്ന് നാള് നീളുന്ന കായികോത്സവത്തില്‍ മാറ്റുരയ്ക്കും. 275 ഇനങ്ങളില്‍ മത്സരങ്ങള്‍ അരങ്ങേറും. പുരുഷന്മാര്ക്കും വനിതകള്‍ക്കും തുല്യ എണ്ണം മെഡലുകള്‍ സമ്മാനിക്കും. ഗെയിംസിന്റെ ചരിത്രത്തിലാദ്യമായാണ് പുരുഷന്മാര്ക്കും വനിതകള്‍ക്കും തുല്ല്യ എണ്ണം മെഡലുകള്‍ നല്‍കുന്നത്.
കഴിഞ്ഞ തവണത്തേതിനേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ടീം. 2014 ല്‍ അരങ്ങേറിയ ഗെയിംസില്‍ ഇന്ത്യ പതിനഞ്ച് സ്വര്‍ണവും മുപ്പത് വെള്ളിയും ഉള്‍പ്പെടെ 64 മെഡലുകള്‍ സ്വന്തമാക്കി.
ബാഡ്മിന്റണ്‍, ഹോക്കി, ബോക്സിങ്, ടേബിള്‍ ടെന്നീസ് തുടങ്ങിയ ഇനങ്ങളാണ് നാളെ ആരംഭിക്കുക. ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരങ്ങള്‍ എട്ടിന് തുടങ്ങും.
ഗുസ്്തി, ഷൂട്ടിങ്, ബോക്സിങ്, ബാഡ്മിന്റണ്‍ എന്നിവയിലാണ് ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ. പുരുഷ , വനിതാ ഹോക്കി ടീമുകളും മെഡലുകള്‍ നേടും. പി. വി. സിന്ധു, ജിതു റായി, സൈന നെഹ്വാള്, മേരി കോം, സുശീല്‍ കുമാര്‍ , വിനേഷ് ഫോഗട്ട് എന്നിവരും നേട്ടമുണ്ടാക്കും. ജിംനാസ്റ്റിക്ക്, ടേബിള്‍ ടെന്നീസ് താരങ്ങള്‍ കറുത്ത കുതിരകളാനുള്ള പുറപ്പാടിലാണ്.
രാജ്യാന്തര താരങ്ങളായ ജമൈക്കന്‍ സ്പ്രിന്റര്‍ യോഹന് ബ്ലേക്ക് , ലോക ഹര്‍ഡില്‍ ചാമ്പ്യന്‍ സാലി പിയേഴ്സണ്‍ , ബ്രിട്ടീഷ് ഡൈവര്‍ ടോം ഡാലി, ഇന്ത്യയുടെ മേരി കോം, ദക്ഷിണാഫ്രിക്കയുടെ കാസ്റ്റര്‍ സെമന്യ തുടങ്ങിയവര്‍ ഗോള്‍ഡ് കോസ്റ്റില്‍ പോരിനിറങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: