കൊച്ചി: കവി കുരീപ്പുഴ ശ്രീകുമാറിനെ ചിലര്‍ ചോദ്യം ചെയ്തതിന് ‘ഫാസിസ വിരുദ്ധ പ്രകടനം’ നടത്തിയവര്‍ മുന്‍ സിപിഎം പ്രവര്ത്തകന് കവി കെ.സി. ഉമേഷ് ബാബുവിന്റെ വീടാക്രമിച്ച സംഭവത്തില്‍ പ്രതികരിക്കുന്നില്ല. അതേസമയം, ഉമേഷിനെ വകവരുത്താന്‍ ശ്രമമെന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി പോലും മുന്നറിയിപ്പു നല്കിയിട്ടുള്ളയാളാണെന്ന ഗൗരവം ആരും സംഭവത്തിന് കൊടുക്കുന്നുമില്ല. ഇതിനെതിരേ സാംസ്കാരിക മേഖലയില്‍ കടുത്ത ഭിന്നാഭിപ്രായങ്ങള്‍ രൂപപ്പെട്ടുകഴിഞ്ഞു.
കൊല്ലത്ത് ഒരു പൊതു പ്രസംഗത്തില്‍ മതവിശ്വാസങ്ങളെ ചോദ്യം ചെയ്തതും സഭ്യമല്ലാത്ത ഭാഷയില്‍ വിമര്ശിച്ചതുമായിരുന്നു കുരീപ്പുഴയ്ക്കെതിരേ ചിലര്‍ തിരിയാന്‍ കാരണം. പ്രസംഗിച്ചതിനെക്കുറിച്ചുള്ള വിശദീകരണം തേടാന്‍ ചിലര്‍ എത്തുകയും കാറിലിരുന്ന കവിയോട് സംസാരിക്കുകയുമാണ് ചെയ്തത്. എന്നാല്‍, താന്‍ ആക്രമിക്കപ്പെടുമായിരുന്നുവെന്ന് വ്യാഖ്യാനിച്ചാണ് കവിയും ചിലരും ചേര്‍ന്ന് കേരളമൊട്ടാകെ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയത്.
അഞ്ചുവട്ടം ചിലര്‍ വധിക്കാന്‍ ശ്രമിച്ച കവി ഉമേഷ്ബാബുവിന്റെ വീടിനു നേരേ ഞായറാഴ്ച രാവിലെ ആക്രമണം നടക്കുകയായിരുന്നു. വീട്ടിലേക്ക് ട്യബ് എറിഞ്ഞ് അപകടപ്പെടുത്താനോ ഭയപ്പെടുത്താനോ ആയിരുന്നു ശ്രമം. ബൈക്കില്‍ വന്നവരാണ് ആക്രമണം നടത്തിയത്. കണ്ണൂരില്‍ പാറക്കണ്ടിയിലാണ് ഉമേഷിന്റെ വീട്. തൊട്ടയലത്ത് സിപിഎം പാര്‍ട്ടി ഓഫീസുണ്ട്. പാര്‍ട്ടിഗ്രാമമാണ് അവിടം. ഈച്ചയനങ്ങിയാല്‍ പാര്‍ട്ടി അറിയുന്ന സംവിധാനം. എന്നാല്‍, ഈ ആക്രമണത്തെ പാര്‍ട്ടി അപലപിച്ചിട്ടില്ല, ബന്ധമില്ലെന്നു പറഞ്ഞിട്ടുമില്ല. സംഭവത്തെക്കുറിച്ച് ഉമേഷ് ബാബു കണ്ണൂര്‍ പോലീസില്‍ പരാതിപ്പെട്ടു. എന്നാല്‍ ഇതുവരെ ആരെയും പോലീസ് അറസ്റ്റുചെയ്യുകയോ എന്തെങ്കിലും നടപടിയെടുക്കുകയോ ചെയ്തിട്ടില്ല.
എന്നാല്‍, സംഭവം നടന്ന ഉടന്‍ പോലീസ് സ്പെഷല്‍ ബ്രാഞ്ച് ഉമേഷിനോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. സംഭവം നേരത്തേ അറിയാമായിരുന്നുവെന്നും അവര്‍ പറഞ്ഞു. അതായത്, ആസൂത്രിത പദ്ധതിയായിരുന്നുവെന്നര്ത്ഥം. വീണ് പരിക്കായിരുന്നതിനാല് ഏറെനാളായി ഉമേഷ് പൊതുപ്രവര്ത്തനത്തിലില്ലായിരുന്നു. ഉമേഷ് ആരോഗ്യം വീണ്ടെടുത്ത് പൊതുരംഗത്തിറങ്ങാന്‍ ഒരുങ്ങുന്നുവെന്നറിഞ്ഞാണ് ഈആക്രമണം.
പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ മുന്‍ സെക്രട്ടറിയും സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു ഉമേഷ് ബാബു. പാര്‍ട്ടിയുടെ പോക്കിനെയും നേതാക്കളേയും ചോദ്യം ചെയ്തതിന് സംഘടനയില്‍ നിന്ന് പുറത്താക്കിയത് ചര്‍ച്ചയായിരുന്നു. പുറത്താക്കിയ നടപടിയെ ഉംേഷ് കവിതയിലൂടെ പരിഹസിക്കുകയും ചെയ്തു. പൊതുമരാമത്ത് വകുപ്പില്‍ എന്‍ജിനിയറായിരുന്നു, വിരമിച്ചു.
മൂന്നുവര്‍ഷം മുമ്പ്, ‘സ്വന്തം തലയുടെ വെട്ടിവച്ച ചിത്രം’ എന്ന തന്റെ കവിതാ സമാഹാര പ്രകാശന ചടങ്ങില്‍, തനിക്കെതിരേ നടന്ന വധശ്രമങ്ങള്‍ കണ്ണൂരില്‍ ഉമേഷ് ബാബു 2015 -ല്‍ വെളിപ്പെടുത്തിയിരുന്നു.
2012 മാര്‍ച്ചിനും ഏപ്രിലിനുമിടയിലായിരുന്നു ആദ്യത്തേത്. രഹസ്യാന്വേഷണ വിഭാഗത്തിലെ പൊലീസുകാര്‍ വിവരം കൈമാറിയപ്പോഴാണ് ആദ്യമായറിയുന്നത്. ടി.പി. ചന്ദ്രശേഖരന് വധക്കേസ് അന്വേഷണത്തിലെ ചോദ്യം ചെയ്യലിനിടെയാണ് പ്രതികള്‍ ഈ വിവരം പോലീസിനോട് പറഞ്ഞത്. ടിപി കേസ് ഡയറിയില്‍ ഈ വിവരമുണ്ട്. തുടര്‍ന്ന് വീട്ടിലും ഓഫീസിലും സംരക്ഷണം നല്കാന് പോലീസ് ഒരുങ്ങിയെങ്കിലും ഉമേഷ് സമ്മതിച്ചില്ല. സംരക്ഷണം ആവശ്യമില്ലെന്ന് എഴുതിവാങ്ങി പോലീസ് പിന്മാറുകയായിരുന്നു.
പിന്നീട് 2014ല്‍ അന്നത്തെ സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഫോണില്‍ വിളിച്ച് ഭീഷണിക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു.
ഉമേഷ് ബാബുവിനെതിരേ നടന്ന പുതിയ ആക്രമണം മാദ്ധ്യമങ്ങള്‍ പലതും കാര്യമായി എടുത്തില്ല. വാര്‍ത്തപോലും കൊടുക്കാന്‍ ചില മാദ്ധ്യമങ്ങള്‍ തയ്യാറായില്ല.
















