ധര്‍മ്മശാല: വൈകാരികമായിരുന്നു ആ കൂടിക്കാഴ്ച. ടിബറ്റന്‍ ആത്മീയനേതാവ് ദലൈ ലാമയും ആസാം റൈഫിള്‍സിലെ മുന്‍ ഉദ്യോഗസ്ഥന് നരേന് ചന്ദ്രദാസും തമ്മിലുള്ള കൂടിക്കാഴ്ച 59 വര്ഷങ്ങള്ക്കുപ്പുറത്തേക്ക് ഇരുവരെയും കൊണ്ടുപോയി. ദലൈലാമയെ കണ്ടതും നരേന് ചന്ദ്രദാസിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ദലൈലാമ ഇന്ത്യയില്‍ വന്നതിന്റെ അറുപതാം വാര്‍ഷികാഘോഷം താങ്ക്യു ഇന്ത്യ എന്ന പേരില്‍ ധര്‍മ്മശാലയില്‍ നടത്തവെയാണ് ഇരുവരുടെയും കൂടിക്കാഴ്ചയുണ്ടായത്. ചടങ്ങില്‍ ടിബറ്റന്‍ പ്രധാനമന്ത്രി ലോബ്സംഗ് സംഗയ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.
നരേന് ചന്ദ്രദാസിനിപ്പോള് 80 വയസ്. ചൈനീസ് അടിച്ചമര്‍ത്തലില്‍ ടിബറ്റില്‍ നിന്ന് ഇന്ത്യയിലേക്കു രക്ഷപ്പെട്ട ലാമയ്ക്ക് അനുവദിച്ച തവാംഗില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ആറ് സുരക്ഷാഭടന്മാരില് ഒരാളാണ് നരേന് ചന്ദ്ര ദാസ്. ദലൈലാമയ്ക്ക് അന്ന് 23ഉം ദാസിന് 20ഉം വയസായിരുന്നു അന്ന്.
ഇത്ര വര്‍ഷങ്ങള്‍ക്കിടയില്‍ ഇരുവരുടെയും മറ്റൊരു കൂടിക്കാഴ്ച കഴിഞ്ഞ ഏപ്രിലിലായിരുന്നു. ഇന്ത്യ തനിക്ക് നല്കുന്ന സുരക്ഷിതത്വത്തിനും സ്നേഹത്തിനും ലാമ നന്ദി അറിയിച്ചിരുന്നു. അന്നു നടന്ന ചടങ്ങളില്‍ വിവിഐപി പരിഗണനയോടെയാണ് ദാസിന് ക്ഷണമുണ്ടായിരുന്നത്. ഇത്തവണയും ലാമയുടെ ചടങ്ങളില്‍ വിവിഐപി പരിഗണന തന്നെയാണുണ്ടായത്. ചടങ്ങില്‍ എല്ലാവരെയും ആദരിച്ചപ്പോള്‍ ദലൈലാമ നരേന് ചന്ദ്രദാസിനെ കെട്ടുപ്പുണര്ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: