കാലിഫോര്‍ണിയ: ഇന്ത്യന്‍ വെല്‍സ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍ക്ക് കാലിടറി. തുടര്‍ച്ചയായി രണ്ടാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ ഫെഡറര്‍ കലാശപ്പോരാട്ടത്തില്‍ അര്‍ജന്റീനയുടെ ജുവാന്‍ മാര്ട്ടിന് ഡെല്‍പോട്രോയോട് പരാജയപ്പെട്ടു. പരാജയത്തോടെ ഇന്ത്യന്‍ വെല്‍സില്‍ ആറ് കിരീടങ്ങളെന്ന റെക്കോര്‍ഡും ഫെഡറര്‍ക്ക് നഷ്ടമായി. തുടര്‍ച്ചയായ 17 ജയത്തിനുശേഷം ഫെഡററുടെ ആദ്യ തോല്‍വിയാണിത്.
ഏറെ ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് ഡെല്‍ പോട്രോ ഫെഡറെ അട്ടിമറിച്ചത്. മൂന്ന് മണിക്കൂറിലേറെ നീണ്ട ഫൈനലില്‍ 6-4, 6-7 (8-10), 7-6 (7-2) എന്ന സ്കോറിനായിരുന്നു ഡെല്‍ പോട്രോയുടെ വിജയം. ആദ്യ രണ്ട് സെറ്റ് ഇരുവരും പങ്കിട്ടപ്പോള്‍ അവസാന സെറ്റ് ഫൈനലിന്റെ എല്ലാ ആവേശത്തിലേക്കും ഉയര്‍ന്നു. എന്നാല്‍ ഡെല്‍ പൊട്രോയുടെ അഞ്ചാം ഗെയിം ബ്രേക്ക് ചെയ്ത് ഫെഡറര്‍ 5-4ന്റെ ലീഡ് നേടി. എന്നാല്‍ കരുത്തോടെ തിരിച്ചടിച്ച ഡെല്‍ പോട്രോ ഫെഡററുടെ സര്‍വ് ബ്രേക്ക് ചെയ്ത് 5-5ന് ഒപ്പമെത്തിച്ചു.
തുടര്‍ന്ന് 6-6 എന്ന നിലയിലായി. ഒടുവില്‍ ടൈബ്രേക്കറില്‍ പോട്രോ മത്സരവും ചാമ്പ്യന്‍ഷിപ്പും സ്വന്തമാക്കി. ഇന്ത്യന്‍ വെല്‍സില്‍ ഡെല്‍ പോട്രോയുടെ ആദ്യ കിരീടമാണിത്. 2009ലെ യുഎസ് ഓപ്പണ്‍ ഫൈനലിലും ഡെല്‍ പോട്രോ ഫെഡററെ തോല്‍പ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: