നിര്ഗുണത്വാല്
മായയുടെ സത്വരജസ്തമോ ഗുണങ്ങളില്‍ നിന്നുണ്ടാവുന്ന ഒരു സ്വഭാവവും പരമാത്മാവുന്നില്ല. അതുകൊണ്ട് ത്രിഗുണജന്യമായ സ്വഭാവങ്ങള്‍ പരമാത്മാവിന് ഒരു മാറ്റവും ഉണ്ടാക്കുന്നില്ല. അവ്യയഃ എന്ന് പറഞ്ഞത് ആ അവസ്ഥയാണ്.
നലിവ്യതേ-കര്ത്ത്വവും ഫലത്തിനുള്ള ആഗ്രഹവും ഇല്ലാത്തതിനാല്‍ ശരീരത്തിലിരുന്നുകൊണ്ട് ജീവാത്മാവ്-ക്ഷേത്രജ്ഞന് ചെയ്യുന്ന ഒരു പ്രവൃത്തിയും ഫലവും പരമാത്മാവിനെ ബാധിക്കുന്നില്ല.
ഒരു ഉദാഹരണംകൊണ്ട് ഇക്കാര്യം വ്യക്തമാക്കുന്നു( 13-32)
യഥാ സര്‍വ്വഗതം ആകാശം ന ഉപലിപ്യതേ
സൃഷ്ടി പ്രക്രിയ തുടങ്ങുന്നത് ഇങ്ങനെയാണ്-
”ആത്മനഃ ആകാശഃ സംഭൂതഃ”
(തൈ. ……. അനുവാകം)
ആത്മാവില്‍നിന്ന് ആകാശം ഉണ്ടായി. അകാശം, ശബ്ദ-ധര്‍മ്മത്തോടുകൂടി എല്ലായിടത്തും-ബ്രഹ്മാണ്ഡങ്ങളുടെ അകത്തും പുറത്തും പ്രാണിശരീരങ്ങളുടെ അകത്തും പുറത്തും, വ്യാപിച്ചു നില്‍ക്കുന്നുണ്ട്. എന്നാല്‍ ഒരു വസ്തുവിന്റെയും ആകൃതി, സ്വഭാവം, പ്രവൃത്തി മുതലായവയുമായി കൂടിച്ചേരുന്നില്ല. ആകാശത്തില്‍നിന്ന് അതിന്റെ ഗുണമായ ശബ്ദവും സ്പര്‍ശവും ഉള്ള വായുവും ഉണ്ടാവുന്നു. ആ വായുവില്‍ പുക, പൊടി, ഗന്ധം, തണുപ്പ്, ചൂട് മുതലായവ ചേരുന്നുണ്ട്. പക്ഷേ ആകാശം ഒന്നിനാലും മലിനമായീ തീരാതെ വേറിട്ടുതന്നെ നില്ക്കുന്നു.
തഥാ ആത്മാന ഉപലിപ്യതേ
അതുപോലെയാണ്, പരമാത്മാവ്, എല്ലായിടത്തും സ്ഥിതിചെയ്യുന്നുവെങ്കിലും, ഒന്നിന്റെയും-ഒരു ദേഹത്തിന്റെയും വസ്തുക്കളുടെയും-മാലിന്യം ബാധിക്കാതെ നിലകൊള്ളുന്നു.
എന്തുകൊണ്ട് ബാധിക്കുന്നില്ല?
”സൗക്ഷ്മ്യാത്”- കണ്ണു മുതലായ ഇന്ദ്രിയങ്ങള്‍ക്ക് അതീതമായ അവസ്ഥയാണ് പരമാത്മാവിന് ഉള്ളത്. ആ പരമാത്മാവിന്റെ കണരൂപത്തിലുള്ള അംശംതന്നയാണ് ഞാന്‍ എന്ന അവബോധത്തോടെ, അംശിയായ പരമാത്മാവുമായി- ശ്രീകൃഷ്ണ ഭഗവാനുമായി നാം ബന്ധം പുനഃസ്ഥാപിക്കണം. ഇതാണ് ശ്ലോകത്തിന്റെ ആശയം.
ഓരോ പ്രാണി ശരീരത്തിലും ക്ഷേത്രജ്ഞനായി നിലകൊള്ളുന്ന ജീവാത്മാവിനെയും എല്ലാ ശരീരങ്ങളിലെയും ക്ഷേത്രജ്ഞനായ ജീവാത്മാക്കളെയും അവയ്ക്ക് പ്രവര്‍ത്തന ശക്തി കൊടുത്തുകൊണ്ട് നില്‍ക്കുന്നത് പരമാത്മാവായ ശ്രീകൃഷ്ണ ഭഗവാന് മാത്രമാണ്. ഒരു ഉദാഹരണംകൊണ്ട് ഭഗവാന് വിശദീകരിക്കുന്നു.
ഏകഃ രവിഃ ഇമം കൃത്സ്നം ലോകം പ്രകാശയതി
സൂര്യഗ്രഹം ഒന്നേ ഉള്ളൂ എന്ന് നമുക്ക് അറിയാം. ആ സൂര്യന് ഉദിക്കുകയോ അസ്തമിക്കുകയോ ചെയ്യുന്നില്ല. സഞ്ചരിക്കുന്നുമില്ല. സൂര്യന്റെ ചൂടും പ്രകാശവും ഒരിക്കലും കൂടുകയോ കുറയുകയോ ചെയ്യുന്നില്ല. വ്യോമത്തില്‍ ഒരിടത്തുനിന്നുകൊണ്ട്, ഈ ബ്രഹ്മാണ്ഡത്തെ മുഴുവനും അകത്തും പുറത്തും വ്യാപിച്ച് നിന്ന് പ്രകാശിപ്പിക്കുന്നു. സൂര്യനാല്‍ പ്രകാശിപ്പിക്കപ്പെടുന്ന ഒരു വസ്തുവിന്റെയും ഗുണങ്ങളോ പ്രവര്‍ത്തനങ്ങളോ സൂര്യനെ ബാധിക്കുന്നില്ല. സൂര്യന് അവയുടെ പ്രവര്‍ത്തനത്തില്‍ ഉള്പ്പൂകുന്നുമില്ല.
അതുപോലെ, പരമാത്മാവ്, ഈ അധ്യായത്തിലെ 6-ഉം 7ഉം ശ്ലോകങ്ങളിലൂടെ വിവരിച്ച ‘മഹാഭൂതം’- മുതല്‍ ‘ധൃതിഃ’- എന്ന് വിവരിച്ച-ക്ഷേത്രം എന്ന വിഷയത്തിലെ ഒരു വികാരങ്ങള്‍പോലും ഏല്ക്കാതെ പരമപവിത്രനായി തന്നെ സ്ഥിതിചെയ്യുന്നു. ആ സാന്നിദ്ധ്യംകൊണ്ട് മാത്രം എല്ലാം സ്വന്തം പ്രവര്‍ത്തനത്തില്‍ മുഴുകുന്നു. കഠോപനിഷത്തിലെ ഈ മന്ത്രം പരമാത്മാവിന്റെ ഈ നിര്ലേപാവസ്ഥ വ്യക്തമാക്കുന്നു-(511)
സൂര്യോയഥാ സര്‍വ്വലോകസ്യ ചക്ഷുഃ
ന ലിപ്യതേ ചാക്ഷുഷൈര്‍
ബാഹ്യദോഷൈഃ
ഏകസ്തഥാ, സര്‍വ്വഭൂതാന്തരാത്മാ
ന ലിപ്യതേ ലോകദുഃഖേന ബാഹൈ്യഃ
(സര്‍വ്വലോകത്തിന്റെയും കണ്ണാണ് സൂര്യന്. സൂര്യനില്ലെങ്കില്‍ നമ്മുടെ കണ്ണുകള്‍ക്ക് കാഴ്ചശക്തിയില്ല. പക്ഷേ ആ സൂര്യന് എല്ലാ വസ്തുക്കളെയും സ്വയം കാണുന്നു. ഒന്നിലും ഉള്‍പ്പെടാതെ, നില്ക്കുന്നു. അതുപോലെ ജീവികളുടെ അന്തര്യാമിയായി വര്‍ത്തിക്കുന്ന ഏകനായ പരമാത്മാവിന്റെ സാന്നിദ്ധ്യത്തില്‍ എല്ലാ ജീവികളും പ്രവര്‍ത്തിക്കുന്നു; സുഖദുഃഖങ്ങള്‍ അനുഭവിക്കുന്നു, പരമാത്മാവിനെ ഒന്നും ബാധിക്കുന്നില്ല.)
ഫോണ്‍ 9961157857
പ്രതികരിക്കാൻ ഇവിടെ എഴുതുക: