മുംബൈ: യാത്രക്കാരുടെ എണ്ണം വര്‍ധിച്ചു വരുന്നതിനെ തുടര്‍ന്ന് അസൗകര്യങ്ങളാല്‍ ഇന്ത്യന്‍ വിമാനത്താവളങ്ങള്‍ വീര്‍പ്പുമുട്ടുന്നു. ദിനംപ്രതി യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ ഇനിയും കോടികള്‍ ചെലവഴിച്ചെങ്കില്‍ മാത്രമേ വിമാനത്താവളങ്ങള്‍ക്ക് വരും വര്‍ഷങ്ങളില്‍ ഇവരെ ഉള്‍ക്കൊള്ളാന്‍ സാധിക്കൂ. സെന്റര്‍ ഫോര്‍ എവിയേഷനാണ് (സിഎപിഎ) ഇതുസംബന്ധിച്ചുള്ള മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
മധ്യവര്‍ത്തികള്‍ സമയലാഭം മൂലം വിമാനയാത്രകള്‍ കൂടുതലായി തെരഞ്ഞെടുക്കാന്‍ തുടങ്ങിയതോടെ പലപ്പോഴും വിമാനത്താവളങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്ന പരിധിയേക്കാള്‍ കൂടുതല്‍ യാത്രക്കാര്‍ എത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ രാജ്യത്തെ വിമാനത്താവളങ്ങള്‍ അടിയന്തരമായി വികസിപ്പിക്കേണ്ട സാഹചര്യമാണുള്ളതെന്ന് സിഎപിഎ സൗത്ത് ഏഷ്യന്‍ ഡയറക്ടര്‍ ബിനിത് സോമാനിയ അറിയിച്ചു. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഇന്ത്യയില്‍ വിമാന യാത്രക്കാരുടെ എണ്ണം ആറ് മടങ്ങ് വര്‍ധിച്ചിട്ടുണ്ട്. വിമാന യാത്ര ചെലവ് കുറഞ്ഞതാണ് ഇതിനുള്ള മുഖ്യ കാരണം. 2016ല്‍ 26.5 കോടിപേരാണ് വിവിധ വിമാനത്താവളങ്ങള്‍ വഴി ആഭ്യന്തര യാത്ര ചെയ്തിട്ടുള്ളത്. ഇത് ഈ വര്‍ഷം എത്തിയപ്പോള്‍ 30 കോടിയായി ഉയര്‍ന്നു. രാജ്യത്തെ വിമാനത്താവളങ്ങള്‍ക്ക് മൊത്തം 31.7 യാത്രക്കാരെ വഹിക്കാനുള്ള ശേഷിയേയുള്ളൂ. അതേസമയം 2025-ല്‍ ഇന്ത്യ ബ്രിട്ടനെ പിന്തള്ളി മൂന്നാമത്തെ ഏറ്റവും കുടുതല്‍ ആഭ്യന്തര വിമാന യാത്രകള്‍ നടത്തുന്ന രാജ്യമാവും. 2036ല്‍ രാജ്യത്തെ വിമാന യാത്രക്കാരുടെ എണ്ണം 47.8 കോടി കടക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ വിമാനങ്ങളുടെ എണ്ണത്തില്‍ 20 ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ട്. 1000 രൂപ മുതല്‍ വിമാന ടിക്കറ്റുകള്‍ ലഭ്യമാണ്. ഡെറാഡൂണ്‍, ജയ്പൂര്‍, ഗുവഹാത്തി, മംഗളൂരു, ശ്രീനഗര്‍, പൂനെ തുടങ്ങി പത്തോളം വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ എണ്ണം നിലവില്‍ പരിധിക്കും അപ്പുറത്താണെന്ന് സിഎപിഎ കഴിഞ്ഞ മാസം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നുണ്ട്. ന്യൂദല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളം, ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം തുടങ്ങിയ പ്രമുഖ വിമാനത്താവളങ്ങള്‍ ആറു വര്‍ഷത്തിനുള്ളില്‍ യാത്രക്കാരെ ഉള്‍ക്കൊള്ളിക്കാനുള്ള പരിധി കടക്കും. അതേസമയം മുംബൈ ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പരിധിയുടെ 94 ശതമാനത്തോളംപേര്‍ ദിനം പ്രതി യാത്ര ചെയ്യുന്ന അവസ്ഥയിലേക്ക് എത്തി.
രാജ്യത്തെ വിമാനത്താവളങ്ങളുടെ പരിസര പ്രദേശങ്ങളില്‍ ചേരികള്‍ ആയതിനാല്‍ ഇവരെ ഒഴിപ്പിച്ച് റണ്‍വേ വികസിപ്പിക്കുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. നവി മുംബൈയില്‍ നിന്ന് 30 കിലോമീറ്റര്‍ ദൂരത്തായി പുതിയ വിമാനത്താവളം നിര്‍മിക്കുന്നുണ്ടെങ്കിലും 2023ല്‍ മാത്രമേ ഇത് പ്രവര്‍ത്തനക്ഷമമാകൂ.
2014 ലെ പൊതു തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖ്യ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നാണ് സാധാരണക്കാര്‍ക്കും വിമാനയാത്ര സാധ്യമാക്കുന്ന വിധത്തില്‍ നിരക്ക് കുറയ്ക്കുമെന്നത്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി കഴിഞ്ഞമാസം അവതരിപ്പിച്ച ബജറ്റില്‍ വിമാനയാത്രാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് 61.3 കോടി വകയിരുത്തിയിരുന്നു. എന്നാല്‍ 2030ല്‍ എത്തുമ്പോള്‍ യാത്രികരുടെ സൗകര്യങ്ങള്‍ക്കായി 4,500 കോടി ഡോളറെങ്കിലും ചെലവഴിക്കണമെന്നാണ് സിഎപിഎ വിലയിരുത്തുന്നത്. യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നതിന് അനുസരിച്ച് വിമാനത്താവളങ്ങളുടെ ആന്തരിക വികസനത്തിനും പ്രാധാന്യം നല്‍കണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: