തിരുവനന്തപുരം: വ്യാജ ബില്‍ ചമച്ച് ശിശുക്ഷേമസമിതിയില്‍ നിന്ന് രണ്ടരലക്ഷം രൂപ തട്ടിയെടുത്തതിന് വിജിലന്‍സ് അനേ്വഷണം നേരിടുന്ന ഉദേ്യാഗസ്ഥനെ രജിസ്ട്രാറാക്കാന്‍ നീക്കം. സിപിഎം നേതാവ് പി.സി. ദീപക്കിന്റെ നേതൃത്വത്തിലാണ് ഇതിനായി ചരട് വലി.
ഹൈക്കോടതി അഭിഭാഷകന് വി.എസ്. സ്വാതികുമാറിന് നല്‍കിയെന്ന് കാണിച്ച് രണ്ടരലക്ഷം രൂപ പ്രോഗ്രാം ഓഫീസര്‍ പി. ശശിധരന്‍നായര്‍ തട്ടിയെടുത്തു എന്നതാണ് കേസ്. സ്വാതികുമാര്‍ ശിശുക്ഷേമസമിതിക്കുവേണ്ടി കേസുകളൊന്നും നടത്തിയിരുന്നില്ല. അതേസമയം ശശിധരന്‍നായര്‍ വാദിയായ ഒരു സര്‍വീസ് കേസ് നടത്തുകയും ചെയ്തിരുന്നു. തന്റെ പേരില്‍ വ്യാജ ബില്‍ ചമച്ചതായി അഡ്വ. സ്വാതികുമാര്‍ പരാതി നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തുകയും വിജിലന്‍സ് കോടതിയുടെ പരിഗണനയില്‍ കേസ് ഇരിക്കുകയുമാണ്.
അനേ്വഷണറിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില്‍ ശശിധരന്‍നായരെ തല്‍സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തണമെന്നാവശ്യപ്പെട്ട് സാമൂഹിക നീതി വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് വിജിലന്‍സ് ഡയറക്ടര്‍ കത്ത് നല്കി. എന്നാല്‍ ഇത് സംബന്ധിച്ച് നടപടിയെടുക്കാന്‍ ശിശുക്ഷേമസമിതി തയ്യാറായില്ല. തിരുവനന്തപുരത്തുനിന്നും എറണാകുളത്തേയ്ക്ക് സ്ഥലം മാറ്റിയതായി ഉത്തരവിറക്കി. എന്നാല്‍ സ്ഥലം മാറ്റ ഉത്തരവ് കടലാസില്മാത്രമായിരുന്നു. അദ്ദേഹം തിരുവനന്തപുരം ഓഫീസില്‍ തന്നെയാണ് ജോലിചെയ്യുന്നത്. ഇപ്പോള്‍ അദ്ദേഹത്തെ രജിസ്ട്രാറായി നിയമിക്കാനുള്ള നീക്കമാണ് നടക്കുന്നത്.
മുന്‍ എംഎല്‍എ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ ശിശുക്ഷേമസമിതി തെരഞ്ഞെടുപ്പ് അലങ്കോലമാക്കിയാണ് സിപിഎം ഭരണം പിടിച്ചത്. സിപിഎമ്മുകാര്‍ അല്ലാത്ത അംഗങ്ങളെ വോട്ടുചെയ്യാന്‍ അനുവദിക്കാതെ അടിച്ചൊടിക്കുകയായിരുന്നു. അതിന് എല്ലാത്തരം ഒത്താശയും നല്കിയ ആളാണ് ശശിധരന്‍നായര്‍.
സിപിഎം ഭരണം പിടിച്ചെടുത്ത ഉടന്‍ ശിശുക്ഷേമസമിതിയെ പാര്‍ട്ടിയുടെ ഒരു സ്ഥാപനം എന്ന നിലയിലാണ് കൈകാര്യം ചെയ്യുന്നത്. പാര്‍ട്ടി നേതാവായ ജനറല്‍ സെക്രട്ടറിയുടെ ഓണറേറിയം 15,000 രൂപയായി ഉയര്‍ത്തി നേരത്തെ 1000 രൂപയായിരുന്നു. സേവനം എന്ന നിലയിലായിരുന്നു ജനറല്‍ സെക്രട്ടറിമാര്‍ ഇവിടെ ജോലി ചെയ്തിരുന്നത്. ജനറല്‍ സെക്രട്ടറിക്കുപുറമെ ട്രഷറര്‍ക്കും 15,000 രൂപ നല്‍കുന്നുണ്ട്. ജനറല്‍ സെക്രട്ടറിക്ക് യാത്രയ്ക്ക് പുതിയ ഇന്നോവ ക്രിസ്റ്റ കാറും വാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: