കോട്ടയം: വിയറ്റ്നാം യുദ്ധത്തിന്റെ ഭീകരത ഒറ്റ ക്ലിക്കിലൂടെ ലോകത്തിനു മുമ്പിലെത്തിച്ച ക്യാമറ ഇപ്പോഴും സൂക്ഷിക്കുന്നതായി വിഖ്യാത ഫോട്ടോഗ്രാഫര്‍ നിക് ഉട്ട്. കോട്ടയം പ്രസ്ക്ലബ്ബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ വിയ്റ്റ്നാം യുദ്ധത്തിലെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയായിരുന്നു അദ്ദേഹം.
1972ല്‍ വിയറ്റ്നാം യുദ്ധകാലത്ത് അസോസിയേറ്റഡ് പ്രസ്സിന്റെ ഫോട്ടോഗ്രാഫറായിരിക്കെ നിക് ഉട്ട് എടുത്ത ‘ദ ടെറര്‍ ഓഫ് വാര്’ എന്ന ചിത്രമാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. യുദ്ധമുഖത്തുനിന്നും ഓടുന്ന നഗ്നയായ പെണ്‍കുട്ടിയുടെ ചിത്രം ലോകമനഃസാക്ഷിയെ ഞെട്ടിച്ചു. യുദ്ധം അവസാനിപ്പിക്കാന്‍ തന്നെ കാരണമായത് ഈ ചിത്രമാണ്.
എന്റെ രാജ്യത്തെ യുദ്ധത്തിന്റെ ഭീകരത ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതൊരു നിമിത്തമായി. ഇന്ന് ഫോട്ടോഗ്രാഫര്‍ക്ക് പരിമിതികളുണ്ട്. യുദ്ധം നടക്കുന്ന സ്ഥലത്തു പോലും ചിത്രങ്ങളെടുക്കാന്‍ അന്ന് പട്ടാളക്കാര്‍ എനിക്ക് പൂര്‍ണമായ സ്വാതന്ത്രം നല്കി. എന്റെ ചിത്രത്തിലെ ഒന്‍പതു വയസുകാരി പെണ്‍കുട്ടി ഫാന്‍ തി കിം ഫുക് (നാപാം ഗേള്‍) ഇന്ന് വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ്. അവര്‍ എന്റെ മകളെ പോലെയാണ്. ആ കുടുംബവുമായുള്ള ബന്ധം ഇന്നും തുടരുന്നു, അദ്ദേഹം പറഞ്ഞു.
നൂറുകണക്കിന് ചിത്രങ്ങളെടുത്തിട്ടുണ്ടെങ്കിലും മറ്റ് ചിത്രങ്ങളെക്കാള്‍ വിയറ്റ്നാം യുദ്ധത്തിന്റെ ചിത്രം മാത്രം ശ്രദ്ധേയമായത് എന്തുകൊണ്ടെന്ന ചോദ്യത്തിന് യുദ്ധതീവ്രതയാണ് ആ ചിത്രത്തിന്റെ ആത്മാവെന്ന് അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരിന്റെ അതിഥിയായെത്തിയ നിക് ഉട്ട് ജില്ലയിലെ പ്രധാന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചശേഷമാണ് പ്രസ് ക്ലബ്ബില്‍ എത്തിയത്.
സുഹൃത്തും ലോസ്എഞ്ചല്‍സ് ടൈംസിന്റെ ഫോട്ടോ എഡിറ്ററുമായ റൗള്‍ റോയും അദ്ദേഹത്തിനൊപ്പം എത്തിയിരുന്നു. സാഹിത്യകാരി കെ.ആര്. മീര, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി കെ. തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: