തൃശൂര്‍: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിന്റെ സൂചന.’ട്രഷറികളില്‍ വലിയ ബില്ലുകള്‍ മാറുന്നതിന് സര്‍ക്കാരിന്റെ അപ്രഖ്യാപിത വിലക്ക്. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ടാഴ്ച മാത്രം അവശേഷിക്കെ വലിയ തുകയുടെ ബില്ലുകള്‍ മാറുന്നത് സര്‍ക്കാര്‍ വിലക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പരമാവധി ഫണ്ട് ചെലവഴിക്കാന്‍ നെട്ടോട്ടമോടുന്നതിനിടെയാണ് ട്രഷറിയിലെ വിലക്ക് വിലങ്ങുതടിയാകുന്നത്.
നിലവില്‍ 25 ലക്ഷം വരെ നല്കാന് അനുമതിയുണ്ടെന്നാണ് ട്രഷറി ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍, പത്തു ലക്ഷം പോലും മാറിക്കിട്ടുന്നില്ലെന്നാണ് കരാറുകാരും തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും പറയുന്നത്. ധനകാര്യ വകുപ്പിന്റെ അപ്രഖ്യാപിത വിലക്ക് നിലവിലുണ്ടെന്ന് ചില ട്രഷറി ജീവനക്കാര്‍ രഹസ്യമായി സമ്മതിക്കുന്നു. വലിയ തുകയുടെ ബില്ലുകള്‍ മാറാന്‍ കഴിയാതെ കഴിഞ്ഞ ദിവസം പലരും ട്രഷറികളിലെത്തി മടങ്ങി. ഇതിനു പുറമേ ശമ്പളകുടിശ്ശിക, പെന്ഷന് കുടിശ്ശിക, ഡിഎ തുടങ്ങിയവ അനുവദിക്കുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തി. നടപ്പുമാസത്തെ ശമ്പളമല്ലാതെ മറ്റൊന്നും മാര്‍ച്ച് മാസത്തില്‍ നല്‍കരുതെന്നാണ് നിര്‍ദ്ദേശം.
സഹകരണ ബാങ്കുകളില്‍ നിന്ന് വന്‍തുക കടമെടുത്താണ് കെഎസ്ആര്‍ടിസി പെന്ഷന് കുടിശിക വിതരണം ചെയ്തത്. അടുത്ത മാസം മുതല്‍ അതിന്റെ പലിശയും ഖജനാവില്‍ നിന്ന് നല്‍കണം. പെന്ഷന് പുറമേ കടമെടുത്തതിന്റെ പലിശ കൂടിയാകുമ്പോള്‍ ഖജനാവിന് ഇരട്ടി ഭാരമാകുന്നു.
പലിശ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ അത് സഹകരണബാങ്കുകളെയും പ്രതിസന്ധിയിലാക്കും. റവന്യൂ വകുപ്പിലെ നികുതി പിരിവില്‍ ചെറിയ വര്‍ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും ധനക്കമ്മി പെരുകുന്ന സാഹചര്യത്തില്‍ ഇത് തുലോം അപര്യാപ്തമാണ്. കടമെടുക്കുന്നതിനുള്ള നിയന്ത്രണത്തില്‍ കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ഇളവ് അനുവദിച്ചതുമൂലമാണ് ട്രഷറി പൂട്ടുന്ന സാഹചര്യം ഒഴിവായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: