ചേര്‍ത്തല: വേനല്‍ കടുത്തു. താലൂക്കിന്റെ വടക്കന്‍മേഖലകള്‍ വരണ്ടുണങ്ങി. ശുദ്ധജലക്ഷാമം ക്ഷാമത്തിനൊപ്പം കാര്‍ഷിക, മത്സ്യമേഖലകളിലും പ്രതിസന്ധി രൂക്ഷം. വേനലിന്റെ ആദ്യഘട്ടത്തില്‍ തന്നെ ചൂട് അസഹ്യമായതോടെ ജനങ്ങള്‍ ആശങ്കയില്‍.
തുറവൂര്‍, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന എന്നീ പഞ്ചായത്തുകളിലെ പച്ചക്കറി കൃഷിയും നാശത്തിന്റെ വക്കിലാണ്. കരപ്പാടങ്ങള്‍ കടുത്ത വേനലില്‍ കരിഞ്ഞുണങ്ങിയത് ലക്ഷക്കണക്കിന് രൂപയുടെ പച്ചക്കറി കൃഷി നടത്തുന്ന കര്‍ഷകര്‍ക്ക് തിരിച്ചടിയായി.
വേനല്‍ കടുക്കുന്നതോടെ പാടശേഖരങ്ങളിലെ കൃഷി പൂര്‍ണമായി നശിക്കുമെന്ന സ്ഥിതിയാണ്. കഠിനമായ വരള്‍ച്ച മത്സ്യ ലഭ്യതയും ഗണ്യമായി കുറയുന്നതിനും കാരണമായിട്ടുണ്ട്.
ഇടത്തോടുകളും ജലാശയങ്ങളൂും വറ്റിവരണ്ടതോടെ മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നതും പതിവായി. കുത്തിയതോട് മുതല്‍ വളമംഗലം വരെയുള്ള കായലോര മേഖല, പട്ടണക്കാട് പഞ്ചായത്തിന്റെ തീരപ്രദേശം എന്നിവിടങ്ങളില്‍ രൂക്ഷമായ ശുദ്ധജലക്ഷാമമാണ് അനുഭവപ്പെടുന്നത്.
വാട്ടര്‍ അതോറിറ്റി പൈപ്പുകള്‍ വഴി ലഭിക്കുന്ന ജലമാണ് ദൈനംദിന ആവശ്യങ്ങള്‍ക്കായി പ്രദേശവാസികള്‍ ഉപയോഗിക്കുന്നത്. തുടര്‍ച്ചയായുള്ള പൈപ്പുപൊട്ടലും തകരാറുകളും മൂലം ജല വിതരണം മുടങ്ങുന്നത് പ്രദേശവാസികളുടെ ദുരിതം വര്‍ധിപ്പിക്കുകയാണ്.
കോളനിവാസികളടക്കം കുടിവെള്ളം ശേഖരിക്കാന്‍ കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ട സ്ഥിതിയാണ്. ഉള്‍പ്രദേശങ്ങളില്‍ ഉള്‍പ്പടെ വാഹനങ്ങളില്‍ ശുദ്ധജലം എത്തിക്കണമെന്ന് ആവശ്യം ശക്തമായിട്ടുണ്ടെങ്കിലും റവന്യു അധികാരികള്‍ നടപടി സ്വീകരിക്കാന്‍ വിമുഖത കാട്ടുന്നതായാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: