ന്യൂദല്‍ഹി: ദയാവധത്തിന് ഉപാധികളോടെ അനുമതി നല്‍കി സുപ്രീംകോടതിയുടെ ചരിത്രവിധി. ദയാവധവും മരണ താല്‍പ്പര്യപത്രവും നിയമവിധേയമാക്കിയ കോടതി, മാന്യമായി മരിക്കാന്‍ പൗരന്മാര്‍ക്ക് ഭരണഘടനാപരമായ അവകാശമുണ്ടെന്ന് വിധിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.
ദയാവധത്തിന് മര്‍ഗ്ഗരേഖ
ആരോഗ്യകരമായ ശാരീരിക മാനസിക അവസ്ഥയുള്ളവര്‍ക്ക് മരണ താല്‍പര്യ പത്രം മുന്‍കൂട്ടി തയ്യാറാക്കാം. ആരോഗ്യമുള്ള വ്യക്തിക്ക് ദയാവധം അനുവദിക്കുന്നത് നിയമവിരുദ്ധം. ജിവിതത്തിലേക്ക് ഒരിക്കലും തിരിച്ച് വരാത്തവിധം രോഗ ബാധിതരായാല്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ നീക്കി മരണം അനുവദിക്കണമെന്നാണ് മരണതാല്‍പര്യ പത്രത്തില്‍ എഴുതേണ്ടത്.
പരപ്രേരണ കൂടാതെ വേണം പത്രം തയ്യാറാക്കേണ്ടത്. മരണതാല്‍പര്യ പത്രം നടപ്പാക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്ന ആളിന്റെ വിശദാംശങ്ങള്‍ കൃത്യമായി നല്‍കണം. ചികിത്സ നിര്‍ത്തേണ്ട സാഹചര്യവും വിശദീകരിക്കണം. രണ്ട് സാക്ഷികളുടെ സാന്നിധ്യത്തില്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് പത്രം സാക്ഷ്യപ്പെടുത്തണം.
പത്രത്തിന്റെ പകര്‍പ്പുകള്‍ മജിസ്ട്രേറ്റ് ഓഫീസിലും ജില്ലാ കോടതിയിലും നല്‍കണം തദ്ദേശഭരണ സ്ഥാപനത്തിലും നല്‍കണം. മരണപത്രം മുന്‍കൂട്ടി തയ്യാറാക്കിയിട്ടില്ലാത്തവര്‍ക്കും സമാന നടപടിയിലൂടെ ദയാവധത്തിന് വിധേയമാവാം. മെഡിക്കല്‍ ബോര്‍ഡ് അംഗീകാരം കിട്ടിയില്ലെങ്കില്‍ രോഗിയുടെ ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിക്കണം.
മെഡിക്കല്‍ ബോര്‍ഡ് എങ്ങനെ:
രോഗി ജിവിതത്തിലേക്ക് തിരിച്ചുവരാന്‍ യാതൊരു സാധ്യതയുമില്ലെന്ന് ചികില്‍സിക്കുന്ന ഡോക്ടറാണ് ആദ്യം സാക്ഷ്യപ്പെടുത്തേണ്ടത്. ശേഷം ഡോക്ടര്‍ ഒരു മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണം. മെഡിക്കല്‍ ബോര്‍ഡ് തീരുമാനം ജില്ലാ കളക്ടറെ അറിയിക്കണം. കളക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ബോര്‍ഡുണ്ടാക്കി വീണ്ടും പരിശോധന നടത്തണം. ഈ ബോര്‍ഡിന്റെ തീരുമാനം മജിസ്ട്രേറ്റിനെ അറിയിക്കണം. വിവരം ലഭിച്ചാല്‍ ഉടനെ മജിസ്ട്രേറ്റ് നേരിട്ട് പരിശോധിച്ച് വിവരങ്ങള്‍ ഉറപ്പ് വരുത്തണം. മജിസ്ട്രേറ്റിന്റെ അന്തിമ അനുമതിയോടെ ദയാവധം നടപ്പാക്കാം.
അന്തസ്സോടെ ജീവിക്കാനുള്ള ഭരണഘടനയുടെ 21-ാം അനുച്ഛേദം നല്‍കുന്ന അവകാശത്തില്‍ മാന്യമായ മരണത്തിനുള്ള അവകാശവുമുണ്ടെന്നാണ് കോടതി നിരീക്ഷണം. ഇക്കാര്യത്തില്‍ പാര്‍ലമെന്റ് നിയമനിര്‍മ്മാണം നടത്തുന്നതുവരെ കോടതി ഉത്തരവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നിലനില്‍ക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
കോമണ്‍കോസ് എന്ന സന്നദ്ധസംഘടന 2005ല്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി. ദയാവധത്തിനെതിരായ നിലപാടായിരുന്നു കേന്ദ്രസര്‍ക്കാര്‍ കേസില്‍ സ്വീകരിച്ചത്.
















