ഇന്ന് ഒരു അന്താരാഷ്‌ട്ര വനിതാദിനംകൂടി ആചരിക്കുന്നു. ലോകമെമ്പാടും ബഹുമുഖ പരിപാടികളിലൂടെ സ്ത്രീസ്വാതന്ത്ര്യത്തിനും ശാക്തീകരണത്തിനും സമത്വത്തിനും അവകാശങ്ങള്‍ക്കും വേണ്ടി സ്ത്രീകൂട്ടായ്‌മകള്‍ മുറവിളികൂട്ടുന്നു. എന്നാല്‍ ഇത്രയും കാലമായിട്ട് ഈ ആഘോഷങ്ങളുടെ പരിണതഫലമെന്തെന്ന് അറിഞ്ഞുകൂടാ. സ്ത്രീകള്‍ നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങളെ പ്രായോഗികമായും സ്ഥായിയായും പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങളും നിര്‍ദ്ദേശങ്ങളും എവിടേയും ഉണ്ടാകുന്നില്ല.
ഐക്യരാഷ്‌ട്ര സംഘടന രൂപീകരിച്ച്, പല വര്‍ഷങ്ങളുടെ പരിശ്രമങ്ങള്‍ക്കു ശേഷമാണ് യുണൈറ്റഡ് നേഷന്‍സ് കമ്മീഷന്‍ ഫോര്‍ ദി സ്റ്റാറ്റസ് ഓഫ് വുമണ്‍ രൂപംകൊടുത്തത്. 1965-ല്‍ സ്ഥാപിതമായ ഈ കമ്മീഷന്റെ ലക്ഷ്യം- സ്ത്രീകളോടുള്ള വിവേചനം അവസാനിപ്പിക്കുക, സ്ത്രീകളുടെ മനുഷ്യാവകാശങ്ങള്‍ ഉറപ്പുവരുത്താന്‍ ആഹ്വാനം ചെയ്യുക എന്നിവ ആയിരുന്നു. സ്ത്രീകളുടെ വിദ്യാഭ്യാസം, ജോലി, പൈതൃകസ്വത്ത് എന്നിവയില്‍ സര്‍ക്കാരിന്റേയോ സന്നദ്ധ സംഘടനകളുടേയോ യുഎന്നിന്റെതന്നെ ഉദ്യോഗസ്ഥരുടേയോ നിസ്സഹകരണം ഉണ്ടായാല്‍, അതിനെതിരെയുള്ള ശിക്ഷാവിധിയും ഇതിനോടൊപ്പം പ്രമേയ വിഷയമായി. തല്‍ഫലമായി, 1967 നവംബര്‍ ഏഴിന് ജനറല്‍ അസംബ്ലി ഒരു പ്രഖ്യാപനം അംഗീകരിച്ചു. ഉലരഹമൃമശേീി ീള വേല ഋഹശാശിമശേീി ീള ഉശരെൃശാശിമശേീി അഴമശിേെ ണീാലി (ഉഋഉഅണ) എന്നാണ് അത് അറിയപ്പെടുന്നത്.
അംഗരാജ്യങ്ങളില്‍ പ്രധാനിയായി കരുതുന്ന അമേരിക്ക ഈ പ്രഖ്യാപനം അംഗീകരിക്കുന്നത് (അമേരിക്കന്‍ കോണ്‍ഗ്രസ്) 1972-ല്‍ മാത്രമാണ്. ഇതിനിടെ വുമണ്‍സ് ഇന്റര്‍നാഷണല്‍ ഡെമോക്രാറ്റിക് ഫെഡറേഷന്‍ (ഡബ്ല്യഐഡിഎഫ്) എന്ന സംഘടനയുടെ സമ്മര്‍ദ്ദത്താല്‍ അന്താരാഷ്‌ട്ര വനിതാ വര്‍ഷ സമ്മേളനം നടത്തുകയും, 1975 അന്താരാഷ്‌ട്ര വനിതാവര്‍ഷമായി അംഗീകരിക്കുകയും ചെയ്തു. യുഎന്നിന്റെ 30-ാം വാര്‍ഷികത്തില്‍ നടന്ന ഈ പ്രഖ്യാപനത്തെ സോവിയറ്റ് യൂണിയന്‍ എതിര്‍ത്തുഎന്നു മാത്രമല്ല സമാന്തര സമ്മേളനം (സ്ത്രീകള്‍ക്കു മാത്രം) ബെര്‍ലിനില്‍ നടത്തുന്നതിനുള്ള സമ്മര്‍ദ്ദം മറ്റ് അംഗരാഷ്‌ട്രങ്ങളില്‍ ചെലുത്തുകയും ചെയ്തു. ആ നീക്കത്തെ പ്രതിരോധിക്കാന്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള അംഗരാഷ്‌ട്രങ്ങള്‍ക്ക് സാധിച്ചതിന്റെ ഫലമായി 1975 ജൂണ്‍ 19 മുതല്‍ ജൂലൈ രണ്ട് വരെ മെക്‌സിക്കോയില്‍ സ്ത്രീകളേയും പുരുഷന്മാരേയും ഉള്‍പ്പെടുത്തി (ഏലിറലൃ ചലൗൃേമഹശ്യേ) സമ്മേളനം നടന്നു. ആ സമ്മേളനം പഠനകേന്ദ്രങ്ങള്‍ക്കായും നിരീക്ഷണ സമിതികള്‍ക്കായും പ്രവര്‍ത്തനങ്ങള്‍ക്കായും പല രൂപരേഖ തയ്യാറാക്കി.
1985-ല്‍ നെയ്‌റോബിയില്‍ നടന്ന മൂന്നാം അന്താരാഷ്‌ട്ര വനിതാദശക സമാപന സമ്മേളനത്തോടെ, യുഎന്‍ അംഗരാഷ്‌ട്രങ്ങളുടെ ഭരണഘടനയില്‍ സ്ത്രീകള്‍ക്കുള്ള അംഗീകാരം ഉറപ്പുവരുത്താനും, അവര്‍ക്കെതിരെയുള്ള വിവേചനം അവസാനിപ്പിക്കാനുമുള്ള നിയമനിര്‍മ്മാണം നടത്തുവാനും ആഹ്വാനമുണ്ടായി. 2000-മാണ്ടോടെ അതും പൂര്‍ത്തിയായി. 2018-ലെ അന്താരാഷ്‌ട്ര വനിതാ ദിന പ്രചാരണാശയം മുന്നോട്ടുവയ്‌ക്കുന്നത് ആഗോളപരമായ സ്ത്രീമുന്നേറ്റമാണ്. ലക്ഷ്യം മറ്റൊന്നുമല്ല, ലിംഗ സമത്വംതന്നെ. എന്നാല്‍ ഈ ലക്ഷ്യം ഒറ്റരാത്രികൊണ്ട് നടക്കുന്നതല്ല എന്നും, വളരെ ശക്തമായ നീക്കങ്ങള്‍ ഉണ്ടാകണമെന്നും എടുത്തുപറയുന്നു. ഇത്രയും കാലത്തെ വനിതാദിനാചരണ പ്രക്രിയകളില്‍നിന്ന് ഉരുത്തിരിഞ്ഞ മറ്റ് ആചരണങ്ങള്‍ ഏറെയാണ്. ഉദാഹരണമായി ഗേള്‍ ചൈല്‍ഡ് ഡേ, ഗേള്‍ വൈവ്‌സ് ഡേ, മദേഴ്‌സ് ഡേ, ഇന്റര്‍നാഷണല്‍ നഴ്‌സസ് ഡേ മുതലായവ അവയില്‍ ചിലത് മാത്രം.
ഇതുപോലുള്ള ഉപരിപ്ലവാശയങ്ങള്‍ പൊക്കിപ്പിടിച്ച് ഭാരതത്തിലും ഇക്കണ്ട കാലമത്രയും വനിതാ ദിനാഘോഷങ്ങള്‍ കൊണ്ടാടുന്നുണ്ടല്ലോ. ഗഹനവും പ്രായോഗിക ജീവിതത്തിന് ഉതകുന്നതുമായ എന്തെങ്കിലും സന്ദേശങ്ങളോ ഉപദേശങ്ങളോ എവിടേയും പൊങ്ങിവരുന്നില്ല. വാസ്തവത്തില്‍ നിയമങ്ങള്‍ക്കോ ആശയങ്ങള്‍ക്കോ ഒരു ദാരിദ്ര്യവുമില്ല. ഒാരോ കാലഘട്ടത്തിലും നിയമങ്ങളെ അതേപടി അനുസരിക്കാനുള്ള മാനസികാവസ്ഥയും ഇച്ഛാശക്തിയും ഓരോ വ്യക്തിയിലും ഉണ്ടാക്കിയെടുക്കാന്‍ ആദ്യമായി വേണ്ടത് ജീവിതസന്ധിയായ മൂല്യബോധമാണ്. ഇവിടെയാണ് ഭാരതീയ ചിന്താധാരകളുടെ പ്രസക്തി. ധര്‍മ്മം, ത്യാഗം, സേവനം മുതലായ ഗുണങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഭാരതീയ ദര്‍ശനങ്ങളെ പഠിക്കുന്നതിനും ജീവിതത്തില്‍ പകര്‍ത്തുന്നതിനുമുള്ള താല്‍പര്യം ഓരോ ഭാരതീയനിലും ജനിച്ചനാള്‍ മുതലേ ഉണ്ടാക്കിയെടുക്കാനും തലമുറകളിലേക്ക് കൊടുക്കാനും തയ്യാറാവണം.
മറ്റെല്ലാ ലോകരാഷ്‌ട്രങ്ങളേതില്‍നിന്നും വളരെ വ്യത്യസ്തമായ സാംസ്‌കാരിക-ചരിത്ര പാരമ്പര്യമാണ് ഭാരതത്തിനുള്ളത്. ദൃഢമായ കുടുംബവ്യവസ്ഥിതിയില്‍ അടിത്തറ പാകിയിട്ടുള്ള നമ്മുടെ ജീവിത സംസ്‌കാരത്തിന് യഥാര്‍ത്ഥത്തില്‍ നിയമങ്ങളേക്കാള്‍ പ്രാധാന്യം ധര്‍മ്മബോധത്തിനാണ്. അത് ഉണ്ടാവേണ്ടത് നിയമങ്ങള്‍ അനുസരിച്ചല്ല, തലമുറകളായി പകര്‍ന്നുതരുന്ന ജീവിതമൂല്യങ്ങളിലൂടെയാണ്. വിചാരങ്ങള്‍ക്കും വിവേകങ്ങള്‍ക്കും മാത്രം അടിമപ്പെട്ടുകൊണ്ടുള്ള സാമൂഹ്യ ജീവിതം, മറ്റ് ലോകരാഷ്‌ട്രങ്ങള്‍ക്ക് തികച്ചും അന്യമാണ്.
ഓരോ രാഷ്‌ട്രങ്ങളും പ്രസ്തുത വനിതാദിനാചരണങ്ങള്‍ വളരെ വിപുലമായി സംഘടിപ്പിക്കുമ്പോള്‍, അവരവരുടെ പാരമ്പര്യങ്ങളെ അത്രകണ്ട് നിരാകരിച്ചുകൊണ്ടല്ല നടത്തുന്നത്. ഒരു കാര്യം വ്യക്തമാണ്. ഭാരതം ഒഴികെയുള്ള മറ്റ് രാഷ്‌ട്രങ്ങള്‍ക്ക് മനുഷ്യജീവിത വീക്ഷണത്തില്‍ സമാനതകളേറെയാണ്. അതുകൊണ്ടുതന്നെ ഇത്തരം ആചരണങ്ങളില്‍ ഒരുപക്ഷേ, പറയത്തക്ക വ്യത്യാസങ്ങള്‍ കാണണമെന്നുമില്ല. അവരുടെ ജീവിതസങ്കല്‍പം ഭൗതികതലത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നു എന്നതിനുള്ള തെളിവാണ് മേല്‍ ഉദ്ധരിച്ച ഉപരിപ്ലവമായ വനിതാദിനാചരണ ആശയങ്ങള്‍. ആയിരക്കണക്കിന് വര്‍ഷത്തെ പാരമ്പര്യമുള്ളതും, കാലാതീതമായ ജീവിതമൂല്യങ്ങളുടെ ഉടമകളുമായ നാം അവരുടെ പിന്നാലെ പോകേണ്ട കാര്യമുണ്ടോ? നമ്മുടെ ദര്‍ശനങ്ങളിലെ സ്ത്രീസങ്കല്‍പം, പവിത്രത, ധര്‍മബോധം ഇവയൊക്കെ തച്ചുടയ്‌ക്കാനുള്ള ഉപകരണങ്ങളും, അവ വീണ്ടെടുക്കാനുള്ള പോംവഴികളും ജീവിതമൂല്യബോധവും എല്ലാം അറിയുന്നതിനും മനനം ചെയ്യുന്നതിനും പ്രാവര്‍ത്തികമാക്കുന്നതിനുമുള്ള അവസരമായല്ലേ ഇത്തരം ആചരണങ്ങള്‍ ഉപയോഗപ്പെടുത്തേണ്ടത്. എന്തിനും ഏതിനും പാശ്ചാത്യ രാജ്യത്തിലേക്ക് നോക്കി അവരുടെ കാഴ്ചപ്പാടുകളെ ഉള്‍ക്കൊള്ളുവാനും, അവയെ പുകഴ്‌ത്തുവാനും തുനിഞ്ഞാല്‍ ആത്മാഭിമാനം എന്നതിന് എന്തെങ്കിലും വിലയുണ്ടോ?
ഭാരതീയ ദര്‍ശനങ്ങളില്‍ സമത്വത്തിന് സ്ഥാനമുണ്ടോ എന്ന് സംശയമുണ്ട്. ഇത്രയുംകാലത്തെ വനിതാദിനാചരണ ആശയങ്ങള്‍ എല്ലാംതന്നെ അതിനുവേണ്ടി ശ്രമിക്കുന്നുമുണ്ട്- പക്ഷേ ഫലമുണ്ടോ? പുരുഷന്‍ അനുഭവിക്കുന്ന എല്ലാ ഭൗതികസുഖങ്ങളിലും സ്ത്രീക്കും അവകാശമുണ്ട്. കാരണം, ഭാരതീയ ദര്‍ശനങ്ങളെ മനസ്സിലാക്കുമ്പോള്‍, സ്ത്രീയും പുരുഷനും ഒരേ ആത്മാവിന്റെ രണ്ട് വശങ്ങളാണ്. എന്നുവച്ച് ‘സമത്വം’ എന്ന ആശയം ഉള്‍ക്കൊള്ളുവാന്‍ വിഷമമുണ്ട്. കാരണം ലളിതമാണ്, സമത്വമെന്നത് പ്രകൃതിനിയമമല്ല. തുല്യനീതിയല്ലേ, തുല്യപദവിക്ക് പകരം വേണ്ടത്?
സ്ത്രീമുന്നേറ്റക്കാരുടെ മറ്റൊരു അജണ്ടയാണ് ഭാരതീയമായ എന്തിനേയും ദുര്‍വ്യാഖ്യാനം ചെയ്യുകയെന്നത്. ഭാരതീയ സംസ്‌കാരത്തിനെക്കുറിച്ചോ, ഭാരത സ്ത്രീസങ്കല്‍പത്തെക്കുറിച്ചോ കൃത്യമായി അറിവോ ധാരണയോ ഇല്ലാത്ത ഇക്കൂട്ടര്‍ നമ്മുടെ നാടിന്റെ ചരിത്രത്തേയും പുരാണങ്ങളേയും ദുര്‍വ്യാഖ്യാനം ചെയ്ത്, മധ്യകാലഘട്ടം തൊട്ടുള്ള ചരിത്രസംഭവങ്ങളില്‍ ഒതുക്കിനിര്‍ത്താന്‍ ശ്രമിക്കുന്നു! പുരാണ സ്ത്രീകഥാപാത്രങ്ങളെ നിരാകരിക്കാനും ഇവര്‍ മടികാണിക്കുന്നില്ല. നമ്മുടെ ഋഷീശ്വരന്മാരുടെ ആശയങ്ങള്‍ (സ്വാമി വിവേകാനന്ദന്റെ മാത്രമെങ്കിലും) ഉള്‍ക്കൊള്ളാതെയുള്ള ജല്‍പനങ്ങള്‍, ഒരുതരത്തിലുമുള്ള ആത്മാര്‍ത്ഥതയും വെളിവാക്കുന്നില്ല.
സ്ത്രീപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പുരുഷന്മാര്‍ (അച്ഛന്‍, ഭര്‍ത്താവ്, സഹോദരന്‍, പുത്രന്‍, സഹപ്രവര്‍ത്തകന്‍) ഏതു സമീപനമാണ് പുലര്‍ത്തുന്നതെന്ന് ചര്‍ച്ചാവിഷയമാക്കേണ്ടതാണ്. ജീവിതത്തിന്റെ ഓരോ തലങ്ങളിലും അവര്‍ പാലിക്കേണ്ട (സ്വീകരിക്കേണ്ട) സമീപനങ്ങള്‍ ഗൗരവമേറിയ വിഷയങ്ങളാകുന്നു. സ്ത്രീയെ ഒരു മേഖലയിലും രണ്ടാംകിടക്കാരായി കാണണമെന്ന് നമ്മുടെ ഒരു ശാസ്ത്രവും അനുശാസിക്കുന്നില്ല. പകരം, അമ്മയെ, ഭാര്യയെ, സഹോദരിയെ, പുത്രിയെ, സഹപ്രവര്‍ത്തകയെ എല്ലാം സ്വന്തം ആത്മാവിന്റെതന്നെ പ്രതിരൂപമാണെന്ന വിചാര-വിവേകങ്ങള്‍ അവര്‍ക്കുണ്ടാകണം. അതനുസരിച്ച് ജീവിക്കുവാന്‍ നമ്മുടെ പുരുഷപ്രജകള്‍ തയ്യാറാവണം. സ്വന്തം ജീവിതത്തെ ധര്‍മ്മാധിഷ്ഠിതമാക്കാനുള്ള ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നമ്മുടെ സംസ്‌കൃതിയില്‍നിന്നും മനസ്സിലാക്കാനുള്ള ആര്‍ജവം അവര്‍ക്കുണ്ടാവണം.
ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന ഉപാദ്ധ്യക്ഷയാണ് ലേഖിക
















