ന്യൂദല്‍ഹി: യെമനിലെ ഐഎസ് കേന്ദ്രത്തിലെത്തിയതായി സംശയിക്കുന്ന കണ്ണൂര്‍ സ്വദേശികളായ ഫാസില്‍ മുസ്തഫ, ഭാര്യ ഷെറിന് ഷഹാന എന്നിവരുമായി മതംമാറ്റത്തിനിരയായ വൈക്കം സ്വദേശിനി അഖിലയെന്ന ഹാദിയക്ക് ബന്ധമുണ്ടായിരുന്നതായി എന്‍ഐഎ. ഇരുവരും കേസിലെ സാക്ഷികളാണെങ്കിലും അന്വേഷണം ഏറ്റെടുക്കുന്നതിന് മുന്‍പ് രാജ്യം വിട്ടതിനാല്‍ ചോദ്യം ചെയ്യാന്‍ സാധിച്ചിട്ടില്ല. കണ്ടെത്തുന്നതിന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും എന്‍ഐഎ ഐജി അലോക് മിത്തല്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
രണ്ടാം ഭാര്യയാക്കാമെന്നും യെമനിലെത്തിക്കാമെന്നും ഫാസില്‍ അഖിലക്ക് വാഗ്ദാനം നല്‍കിയതായി കഴിഞ്ഞ ദിവസം നല്കിയ സത്യവാങ്മൂലത്തില്‍ അഖിലയുടെ അഛന് അശോകനും ചൂണ്ടിക്കാട്ടിയിരുന്നു. ഫാസിലും ഷെറിനും അഖിലയെ എറണാകുളത്തെത്തിച്ച് മതം മാറിയതിന്റെ നോട്ടറി അറ്റസ്റ്റ് ചെയ്ത സത്യവാങ്മൂലം സംഘടിപ്പിച്ചിരുന്നു. സുഹൃത്തായ അമ്പിളി പിന്തിരിപ്പിച്ചില്ലായിരുന്നെങ്കില്‍ അഖില ഐഎസ്സിലെത്തുമായിരുന്നു. അശോകന് പറഞ്ഞു.
മുന്‍വിധിയോടെയാണ് ഉദ്യോഗസ്ഥര്‍ പെരുമാറിയതെന്ന അഖിലയുടെ ആരോപണം എന്‍ഐഎ നിഷേധിച്ചു. അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കി നടപടികള്‍ സ്വീകരിക്കുമെന്നും ഇതുവരെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ പരിശോധിക്കണമെന്നും സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു. ഇന്നലെ മറ്റൊരു അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും എന്‍ഐഎ കൈമാറി. കേസ് ഇന്ന് കോടതി പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: