ന്യൂദല്‍ഹി: ബാങ്കുതട്ടിപ്പുകളിലും സ്വര്ണ്ണവെട്ടിപ്പിലുമുള്പ്പെടെ മുന്‍സര്‍ക്കാരിന്റെ കാലത്തെ വന്‍ സാമ്പത്തിക ക്രമക്കേടുകളില്‍ മുന്‍ ധനമന്ത്രി പി. ചിദംബരത്തിന്റെ ബന്ധങ്ങള്‍ വെളിവായി.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11,400 കോടിയുടെ വായ്പ്പാ തട്ടിപ്പ് നടത്തിയ വജ്ര വ്യാപാരി നീരവ് മോദിക്കും അമ്മാവനും കൂട്ടുപ്രതിയുമായ മേഹുല്‍ ചോക്സിക്കും മുന്‍ധനമന്ത്രി പി. ചിദംബരവുമായുള്ള അടുപ്പത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഗീതാഞ്ജലി ജെംസ് അടക്കം ഇവരുടെ സ്ഥാപനങ്ങള്‍ക്ക് ചിദംബരത്തിന്റെ ആശീര്‍വാദം ഉണ്ടായിരുന്നതായി കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് വെളിപ്പെടുത്തി.
യുപിഎ ഭരണകാലത്ത് 80:20 എന്ന സ്വര്‍ണ്ണ പദ്ധതിയുണ്ടായിരുന്നു. 2013 ആഗസ്തില്‍ ധനമന്ത്രി പി. ചിദംബരം കൊണ്ടുവന്ന, പദ്ധതി പിന്നീട് മോദി സര്‍ക്കാര്‍ പിന്‍വലിച്ചു. ഈ പദ്ധതിയില്‍ ഗീതാഞ്ജലി അടക്കം 7 സ്ഥാപനങ്ങള്‍ക്കാണ് ചിദംബരത്തിന്റെ ആശീര്‍വാദം ലഭിച്ചത്.
സ്വര്‍ണ്ണ ഇറക്കുമതിക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവുവരുത്തുകയും സ്വകാര്യ ഏജന്‍സികള്‍ക്ക് സ്വര്‍ണ്ണ ഇറക്കുമതിക്ക് അനുമതി നല്‍കുകയും ചെയ്യുന്ന പദ്ധതിയായിരുന്നു ഇത്. ഇറക്കുമതി ചെയ്ത സ്വര്‍ണ്ണത്തിന്റെ 20 ശതമാനം വീണ്ടും കയറ്റുമതി ചെയ്യാനും 80 ശതമാനം ആഭ്യന്തര ഉപയോഗത്തിനും പദ്ധതിയില്‍ വ്യവസ്ഥയുണ്ടായിരുന്നു. സ്വര്‍ണ്ണ ഇറക്കുമതി നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ഇറക്കുമതി നിയന്ത്രണങ്ങളില്‍ ചിദംബരം ഇളവുവരുത്തിയത്. 2014 നവംബറില്‍ മോദി സര്‍ക്കാര്‍ സ്വര്ണ്ണഇറക്കുമതിക്കുള്ള നിയന്ത്രണങ്ങള്‍ പാടെ നീക്കുകയും വിവാദമായ 80:20 പദ്ധതി എടുത്തുകളയുകയും ചെയ്തു. നിരവധി കമ്പനികള്‍ ഈ പദ്ധതി ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിനെത്തടര്ന്നാണ് മോദി സര്‍ക്കാര്‍ അത് എടുത്തു കളഞ്ഞത്.
നീരവിന്റെ തട്ടിപ്പ് പുറത്തുവന്നതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം പാര്‍ലമെന്റിന്റെ പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി അംഗങ്ങള്‍ യുപിഎ കാലത്തെ ഈ പദ്ധതിയില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഈ പദ്ധതിയുടെ മറവില്‍ നീരവും ചോക്സിയും കള്ളപ്പണം വെളിപ്പിച്ചതായും ആരോപണമുണ്ട്.
പദ്ധതി 1.3 ലക്ഷം കോടിയുടെ നഷ്ടം വരുത്തി
യുപിഎ സര്‍ക്കാരിന്റെ കാലത്തെ ഈ പദ്ധതി മൂലം ഖജനാവിന് 1.3 ലക്ഷം കോടിയുടെ നഷ്ടം ഉണ്ടായതായി 2016ലെ സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ ചിദംബരത്തിനുള്ള പങ്ക് സംശയാസ്പദമാണ്. ചോക്സിയടക്കമുള്ള ചില വന്‍കിട ആഭരണ വ്യാപാരികള്‍ കള്ളപ്പണം വെളിപ്പിക്കാന്‍ ഈ പദ്ധതി ദുരുപയോഗം ചെയ്തതായും സിഎജി റിപ്പോര്‍ട്ടിലുണ്ട്. ഇക്കാര്യം ചിദംബരത്തിന് അറിയാമായിരുന്നു.
യുപിഎ കാലത്തെ ഈ പദ്ധതിയെക്കുറിച്ച് കേന്ദ്രം അന്വേഷണത്തിന് ഒരുങ്ങുകയാണ്. ധനമന്ത്രാലയത്തില്‍ നിന്ന് ഇതുസംബന്ധിച്ച് മുഴുവന്‍ ഫയലുകളും തേടിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: