ഹൈദരാബാദ്/റായ്പൂര്‍: ഛത്തീസ്ഗഢ് ബിജാപൂരില്‍ സൈന്യം 12 മാവോയിസ്റ്റ് ഭീകരരെ വധിച്ചു. ഏറ്റുമുട്ടലില്‍ ഒരു കോണ്‍സ്റ്റബിളും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ ആറുപേര്‍ സ്ത്രീകളാണ്.
തെലങ്കാന അതിര്‍ത്തിക്കു സമീപം തടപലഗുട്ട പുജാരി കങ്കെര്‍ വനപ്രദേശത്ത് ഇന്നലെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. മാവോയിസ്റ്റ് ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് പ്രത്യേക ദൗത്യ സംഘവും തെലങ്കാന, ഛത്തീസ്ഗഢ് പോലീസിന്റെ സംയുക്ത സംഘവും പ്രദേശത്ത് രാവിലെ ആറുമണിയോടെ തെരച്ചില്‍ നടത്തി. ഭീകരര്‍ ഇവര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.
മാവോയിസ്റ്റ് നേതാക്കളായ ജഗന് എന്നറിയപ്പെടുന്ന ഹരിഭൂഷണ്‍, കരീം നഗര്‍- ഖമ്മം- വാറങ്കല്‍ വിഭാഗം കമ്മിറ്റി സെക്രട്ടറി ദാമോദര്‍ എന്നറിയപ്പെടുന്ന ബഡെ ഛോക്ക റാവു എന്നിവരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ബാക്കിയുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഇവരില്‍ നിന്ന് എകെ 47 തോക്കുകളുള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തിയെന്ന് ഭദ്രാദ്രി കൊതഗുഡെം പോലീസ് സൂപ്രണ്ട് അംബര്‍ കിഷോര്‍ ഝാ അറിയിച്ചു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹങ്ങള്‍ മാറ്റിയെന്നും ഝാ പറഞ്ഞു.
തെലങ്കാനയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രദേശത്ത് നൂറ്റമ്പതോളം മാവോയിസ്റ്റ് ഭീകരര്‍ മൂന്നു വര്‍ഷത്തോളമായി താമസിക്കുന്നുണ്ട്. അടുത്തിടെ ഉണ്ടായിട്ടുള്ളതില്‍ ഏറ്റവും വലിയ ഏറ്റമുട്ടലാണിതെന്നും ഉന്നത പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: