ന്യൂദല്‍ഹി: അഖിലയുടെ മതംമാറ്റത്തില്‍ രാഹുല്‍ ഈശ്വറിനെ പ്രശംസിച്ച് ജമാ അത്തെ ഇസ്ലാമി. വീട്ടുതടങ്കലില്‍ നിന്നുള്ള ഹാദിയയുടെ മോചനത്തിന് സഹായം നല്‍കിയ വ്യക്തിയാണ് രാഹുലെന്നും ഇതാണ് കേസില്‍ നിര്‍ണായകമായതെന്നും ജമാ അത്തെ ഇസ്ലാമിയുടെ മുഖപത്രമായ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. രാഹുലിനെതിരെ ഹാദിയയെക്കൊണ്ട് സത്യവാങ്മൂലം സമര്‍പ്പിച്ചതില്‍ പോപ്പുലര്‍ ഫ്രണ്ടിനെ കുറ്റപ്പെടുത്തുന്ന ലേഖനം രാഹുല്‍ ഇപ്പോള്‍ ഇരയായി മാറിയെന്നും പറയുന്നു. ഹിന്ദുമതത്തിലേക്ക് തിരിച്ചെത്താന്‍ രാഹുല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് അഖില സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. ഇത് പിന്നീട് കോടതി നീക്കി.
ലേഖനത്തിലെ പരാമര്‍ശങ്ങള്‍ ഇങ്ങനെ.
ഉന്നയിച്ച പ്രധാന ആരോപണം തന്നെ പിന്‍വലിച്ചതിലൂടെ സത്യവാംഗ്മൂലം അബദ്ധമായിരുന്നുവെന്ന് സമര്‍പ്പിച്ചവര്‍ തന്നെ ഭാഗികമായി സമ്മതിക്കുകയായിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ആഘോഷിച്ച രാഹുല്‍ ഈശ്വറിനെതിരായ പരാമര്‍ശങ്ങളാണ് ഹാദിയയുടെ സത്യവാംഗ്മൂലത്തില്‍ നിന്ന് ഉന്നയിച്ചതിലും വേഗത്തില്‍ പിന്‍വലിക്കേണ്ടി വന്നത്. ഹാദിയ കേസ് സുപ്രീംകോടതിയിലെത്തിയ ശേഷം ആദ്യമായി ഹാദിയക്ക് നേരിടേണ്ടി വന്ന തോല്‍വിയാണിത്. അഡ്വ. വി.കെ ബിജുവിന്റെ വാദത്തെ തുടര്‍ന്ന് രാഹുല്‍ ഈശ്വറിന് എതിരായ പാമര്‍ശങ്ങള്‍ ഹാദിയക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ അഡ്വ. മര്‍സൂഖ് ബാഫഖി പിന്‍വലിച്ചുവെന്ന് സുപ്രീംകോടതി അന്നത്തെ ഉത്തരവില്‍ രേഖപ്പെടുത്തിയതോടെ ഈ തോല്‍വി ഹാദിയയുടെ കേസ് ചരിത്രത്തിന്റെ ഭാഗമായി മാറുകയും ചെയ്തു.
വീട്ടുതടങ്കലിലായിരുന്ന ഹാദിയയെ രാഹുല്‍ ഈശ്വര്‍ കണ്ടതും അവളൊരിക്കലും ഹിന്ദുമതത്തിലേക്ക് തിരിച്ച് പോകാനാഗ്രഹിക്കുന്നില്ലെന്ന് മനസിലാക്കി അതിന്റെ വീഡിയോ പുറത്തുവിട്ടതും അവളുടെ ജീവന്‍ അപകടത്തിലാണെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞതും ഈ കേസിലെ പ്രധാന വാദമുഖമാക്കി മാറ്റിയത് ഷെഫിന്‍ ജഹാന്റെ അഭിഭാഷകരായ കപില്‍ സിബലും ഹാരിസ് ബീരാനുമാണ്. ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച സത്യവാംഗ്മൂലങ്ങളിലൊന്നിന്റെ അടിസ്ഥാനം തന്നെ രാഹുല്‍ ഈശ്വര്‍ ഹാദിയയുമായി നടത്തിയ കൂടിക്കാഴ്ചയായിരുന്നു. ആ വീഡിയോയും അവര്‍ നടത്തിയ മലയാളം സംഭാഷണത്തിന്റെ പരിഭാഷയുമെല്ലാം കൈമാറിയപ്പോഴാണ് ഹാദിയയെ എത്രയും പെട്ടെന്ന് കോടതിയിലേക്ക് വിളിച്ചവരുത്തേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസിന് തന്നെ തോന്നിയത്.
ആ തരത്തില്‍ ഹാദിയയുടെ മോചനത്തിനായി ഈ കേസില്‍ ഷെഫിന്‍ ജഹാന്റെ അഭിഭാഷകര്‍ ഉപയോഗിച്ച രാഹുല്‍ ഈശ്വറിനെ കുറിച്ചാണ് നേരത്തെ ഷെഫിന്‍ ജഹാന് വേണ്ടി തയാറാക്കിയ സത്യവാംഗ്മൂലത്തിലെഴുതിയതിന് നേര്‍വിപരീതമായി ഹാദിയയുടെ സത്യവാംഗ്മൂലത്തില്‍ എഴുതിപ്പിടിപ്പിച്ചത്. ഇതാണ് രാഹുല്‍ ഈശ്വറിന്റെ അഭിഭാഷകന്‍ ചോദിച്ചതും. വീട്ടുതടങ്കലില്‍ നിന്നുള്ള മോചനത്തിന് സഹായം നല്‍കിയ വ്യക്തിയാണ് രാഹുല്‍. ആ രാഹുല്‍ ഇരയായി മാറിയിരിക്കുകയാണിപ്പോള്‍. ഹാദിയ അറിയുന്നില്ല, ആരാണ് അവരെ സഹായിച്ചതെന്ന് പറഞ്ഞ് ബിജു വാദമുഖങ്ങളിലേക്ക് കടന്നതോടെ ചീഫ് ജസ്റ്റിസ് ഇടപെട്ടു.
വിവാഹവുമായി ബന്ധപ്പെട്ടതല്ലാത്ത ഹാദിയയുടെ സത്യവാംഗ്മൂലത്തിലെ ഒരു വിഷയത്തിലേക്കും തങ്ങള്‍ കടക്കില്‌ളെന്നും വിവാഹവുമായി ബന്ധമില്ലാത്ത ആ സത്യവാംഗ്മൂലത്തിലെ ഓരോ ഖണ്ഡികയും തള്ളണമെന്നാണ് തങ്ങളുടെ നിലപാടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഹാദിയ കേസ് വിധി പറയാനായി മാറ്റിവെക്കാന്‍ പോകുകയാണെന്ന് കൂടി ചീഫ് ജസ്റ്റിസ് പറഞ്ഞതോടെ കേസ് അവസാനിപ്പിക്കാന്‍ പോകുകയാണെങ്കില്‍ പിന്നെ ഹാദിയയുടെ ഈ സത്യവാംഗ്മൂലം തള്ളിക്കളഞ്ഞേക്ക് എന്ന് ഷെഫിന്റെ അഭിഭാഷകന്‍ സിബല്‍ തന്നെ ആവശ്യപ്പെട്ടു.
















