ദുബായ്: നടി ശ്രീദേവിയുടെ മരണത്തെ ചൊല്ലിയുള്ള ദുരൂഹതകള്‍ അവസാനിക്കുന്നില്ല. ശ്രീദേവി മരിച്ചത് ബാത് ടബില്‍ മുങ്ങിയാണെന്നുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.ദുബായ് ആരോഗ്യ വകുപ്പ് പുറത്തുവിട്ട മരണ സര്‍ട്ടിഫിക്കറ്റിലാണ് ഇക്കാര്യമുള്ളത്.
ദുബായിലെ ഹോട്ടലിലെ കുളിമുറിയിലാണ് ശ്രീദേവിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബോധരഹിതയായി വെള്ളത്തില്‍ വീണ് ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് മരണകാരണമെന്നാണ് ഇപ്പോള്‍ പുറത്ത് വന്ന ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നത്
ആശുപത്രിയില്‍ എത്തിക്കും മുന്‍പ് ശ്രീദേവിയുടെ മരണം സംഭവിച്ചിരുന്നതിനാല്‍ ദുബായ് പൊലീസ് വിശദമായ അന്വേഷണം നടത്തിവരുന്നതിനിടെയിലാണ് പുതിയ വിവരം പുറത്തുവരുന്നത്. ശ്രീദേവി വിവാഹത്തില്‍ പങ്കെടുത്ത റാസല്‍ഖൈമയിലെ ഹോട്ടലിലും പരിശോധന നടത്തിയിരുന്നു. ഹോട്ടല്‍ മുറിയിലെ കുളിമുറിയില്‍, ബാത്ത് ടബ്ബിലെ വെള്ളത്തില്‍ ആയിരുന്നു ശ്രീദേവിയെ ബോധരഹിതയായി കണ്ടെത്തിയത്.
റാസല്‍ ഖൈമയിലെ വിവാഹ ചടങ്ങുകള്‍ക്ക് ശേഷം ആയിരുന്നു ശ്രീദേവി ദുബായിലെ എമിറേറ്റ്സ് ടവേഴ്സ് ഹോട്ടലില്‍ എത്തുന്നത്. അതിന് ശേഷം ഉള്ള ദിവസങ്ങളില്‍ താമസിച്ചതും അവിടെ തന്നെ ആയിരുന്നു. ശ്രീദേവി അവസാനമായി സംസാരിച്ചത് ബോണി കപൂറിനോട് ആയിരുന്നു. ഫെബ്രുവരി 24 ന് വൈകുന്നേരം പ്രാദേശിക സമയം അഞ്ചരയോടെയാണ് ബോണി ശ്രീദേവി താമസിച്ചിരുന്ന ഹോട്ടലില്‍ എത്തിയത്. ഉറക്കത്തിലായിരുന്ന ശ്രീദേവിയെ ഉണര്‍ത്തിയതും ബോണി തന്നെ. 15 മിനിട്ടോളം രണ്ട് പേരും സംസാരിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: