ഹിന്ദുദര്‍ശനങ്ങളുടെ പൊതുസവിശേഷതകള്‍ 2
എല്ലാ എതിര്‍ നിലപാടുകളെയും അവയര്‍ഹിക്കുന്ന പ്രാധാന്യം നല്‍കി ഉള്‍ക്കൊണ്ടു മുന്നോട്ടുപോകുന്ന ഈ ശൈലി ഓരോ ദര്‍ശനത്തിനും ഉറപ്പും പൂര്‍ണ്ണതയും കൈവരിക്കാന്‍ പ്രതീക്ഷിച്ചതിലധികം സഹായിച്ചു. വേദാന്തത്തിന്റെ ഒരു പ്രാമാണികഗ്രന്ഥം നാം നോക്കിയാല്‍ ചാര്‍വാകം, ബൗദ്ധം, ജൈനം, സാംഖ്യം, യോഗം, മീമാംസ, ന്യായം, വൈശേഷികം എന്നിങ്ങനെ മറ്റെല്ലാ ദര്‍ശനങ്ങളുടേയും നിലപാടുകള്‍ നിരത്തി അവയെ എല്ലാം സശ്രദ്ധം ചര്‍ച്ച ചെയ്ത് വിലയിരുത്തുന്നതു കാണാം. അതുപോലെ ബൗദ്ധ,ജൈനഗ്രന്ഥങ്ങളിലും കാണാം. തന്മൂലം ഓരോ ദര്‍ശനവും ആശയങ്ങളുടെ ഓരോ സര്‍വ വിജ്ഞാന കോശമായി മാറി. സ്വാഭാവികമായും സമകാലിക പാശ്ചാത്യ തത്ത്വചിന്താലോകത്തു ചര്‍ച്ച ചെയ്യപ്പെടുന്ന ഏതാണ്ടെല്ലാ പ്രശ്‌നങ്ങളും ഇന്ത്യന്‍ ദര്‍ശനങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടതായി നമുക്കു കാണാം. മാത്രമല്ല, ഇന്ത്യന്‍ ദര്‍ശനപദ്ധതിയില്‍ മാത്രം ആഴത്തില്‍ പരിശീലനം സിദ്ധിച്ച ഇന്നാട്ടുകാരായ പണ്ഡിതന്മാര്‍ക്ക് അതിശയകരമായ പാടവത്തോടെ പാശ്ചാത്യ തത്ത്വചിന്തയിലെ അതിസങ്കീര്‍ണ്ണങ്ങളായ പ്രശ്‌നങ്ങളുടെ പോലും ചുരുളഴിക്കാന്‍ കഴിയുന്നു.
സംയുക്താപഗ്രഥനരീതി: ചാറ്റര്‍ജിയും ദത്തയും മറ്റൊരു സവിശേഷതയും ചൂണ്ടിക്കാണിക്കുന്നു- ദാര്‍ശനികമായ അന്വേഷണരീതി, തത്ത്വചിന്തയുടെ വികാസം എന്നിവയിലും പാശ്ചാത്യ തത്ത്വചിന്തയില്‍ നിന്നും ഇന്ത്യന്‍ ദര്‍ശനങ്ങള്‍ വേറിട്ടു നില്‍ക്കുന്നു. തത്ത്വചിന്ത (മെറ്റാഫിസിക്‌സ്), ധാര്‍മ്മികത (എത്തിക്‌സ്), യുക്തി (ലോജിക്), മനഃശാസ്ത്രം (സൈക്കോളജി), പ്രമാണ ചര്‍ച്ച (എപ്പിസ്റ്റമോളജി) എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളെ വേറെ വേറെ ആയിട്ടല്ല ഇവിടെ കൈകാര്യം ചെയ്യുന്നത്. ഓരോ പ്രശ്‌നത്തേയും തത്ത്വചിന്ത, ധാര്‍മ്മികത തുടങ്ങിയ മേല്‍പ്പറഞ്ഞ ഓരോ കോണില്‍ നിന്നും നോക്കിക്കണ്ട് അപഗ്രഥിക്കുന്നു. ബി. എന്‍. സീല്‍ (പോസിറ്റീവ് സയന്‍സസ് ഓഫ് ദി ഹിന്ദൂസ്, 1915) മുതലായ പണ്ഡിതര്‍ ഈ ഇന്ത്യന്‍ രീതിയെ സംയുക്ത സമീപനം (സിന്തെറ്റിക് അപ്പ്രോച്ച്) എന്നു വിളിക്കുന്നു.
വടക്കേമലബാറിലെ ഒരനുഷ്ഠാനമാണ് മറത്തുകളി (യൂട്യൂബ് വഴി നമുക്കിത് കാണാനും കേള്‍ക്കാനും ഇന്നു കഴിയും). പണ്ഡിതന്മാരായ രണ്ടുപേര്‍ ഒരു മധ്യസ്ഥന്റെ മുമ്പാകെ ബഹുജനങ്ങളുടെ സാന്നിദ്ധ്യത്തില്‍ സംസ്‌കൃത ഭാഷയില്‍ നടത്തുന്ന സംവാദമാണ് ഇത്. മേല്‍പ്പറഞ്ഞ പാരമ്പര്യ സംവാദരീതി മനസ്സിലാക്കാന്‍ ഇന്ന് ഏറ്റവും പറ്റിയതാണിത്. സംസ്‌കൃതഭാഷയുടെ വശ്യതയും സാധ്യതകളും ഈ മറത്തുകളി നമുക്ക് ബോധ്യം വരുത്തും. സംസ്‌കൃതകലാശാലകളില്‍ നടത്തിവരുന്ന വാക്യാര്‍ത്ഥ സദസ്സും ഇതിന്റെ മറ്റൊരു ആവിഷ്‌കാരമാണ്.
പ്രാചീന പഠന-പാഠനരീതി: ഒരു ദര്‍ശനം പഠിപ്പിക്കുമ്പോള്‍ ഇതരദര്‍ശനങ്ങളും ആയുര്‍വേദം പോലുള്ള ഭാരതീയ വസ്തുനിഷ്ഠ ശാസ്ത്രങ്ങളുമായി താരതമ്യം ചെയ്തു പഠിപ്പിക്കുമായിരുന്നു. ഒരു തരം സൈമള്‍ട്ടേനിയസ് അനാലിസിസ്! ആധുനിക ഗ്രഹഗണിതത്തില്‍ അവയുടെ പരസ്പരാകര്‍ഷണം ഗണിക്കാന്‍ ഈ രീതിയാണ് ഉപയോഗിക്കുന്നത്. നവീനശാസ്ത്രത്തിന്റെ മറ്റു പല ശാഖകളും ഇന്നിതുപയോഗിക്കുന്നുണ്ട്. പാരമ്പര്യ രീതിയില്‍ സംസ്‌കൃതവും ശാസ്ത്രങ്ങളും പഠിച്ചവര്‍ക്ക് ജീവിതത്തില്‍ ഇതിന്റെ പ്രയോജനം പറഞ്ഞു ബോദ്ധ്യപ്പെടുത്തേണ്ട ആവശ്യമില്ല. സിദ്ധരൂപം, അമരകോശം, ശ്രീരാമോദന്തം, കൃഷ്ണവിലാസം, പാണിനിയുടെ അഷ്ടാധ്യായി എന്നിങ്ങനെ ക്രമത്തില്‍ പഠിപ്പിക്കുന്നു. ഇത്രയും കഴിയുമ്പൊഴേക്കും ഒരു വിദ്യാര്‍ത്ഥി ഏതാണ്ട് എല്ലാ വിഷയങ്ങളിലും സാമാന്യ ജ്ഞാനം നേടിയിരിക്കും. പിന്നീടാണ് അഭിരുചി അനുസരിച്ച് സാഹിത്യം, ശാസ്ത്രങ്ങള്‍, ദര്‍ശനങ്ങള്‍ തുടങ്ങിയവയില്‍ ആഴത്തിലുള്ള പഠനം. ഈ പഠന-പാഠനരീതിയും മേല്‍പ്പറഞ്ഞ സംയുക്താപഗ്രഥനരീതിയും തമ്മിലുള്ള സാദൃശ്യവും ശ്രദ്ധിക്കുക.
എല്ലാം ആവര്‍ത്തനത്തിലൂടെ കാണാതെ പഠിക്കണമായിരുന്നു. വേദങ്ങള്‍ മുഴുവനും ഇത്തരത്തില്‍ ചൊല്ലിക്കേട്ടു പഠിച്ച് ഒരക്ഷരമോ ഈണമോ പോലും കടുകിട തെറ്റാതെ തലമുറകളിലൂടെ നിലനിര്‍ത്തിയവരുടെ നാടാണിതെന്ന് ഓര്‍ക്കുക. ഈ ഹൃദിസ്ഥമാക്കല്‍ വഴി, ഇന്നത്തെ കംപ്യൂട്ടര്‍ ഭാഷയില്‍ പറഞ്ഞാല്‍, ഡേറ്റാബെയ്‌സ് (വിവരശേഖരം) ഉണ്ടാക്കുന്നു. ഈ ശേഖരത്തില്‍ നിന്നും ആവശ്യാനുസരണം വേണ്ട വിവരങ്ങള്‍ സ്മരണയില്‍ കൊണ്ടുവരാനും മറ്റും പരിശീലിപ്പിച്ചിരുന്നു. സ്വാധ്യായം നിത്യകര്‍മ്മത്തിന്റെ ഭാഗമായിരുന്നു. ഈ അടുത്തിടെ സാന്‍സ്‌ക്രിറ്റ് എഫെക്ട് എന്ന പേരില്‍ ഒരു ന്യൂറോ സയന്റിസ്റ്റിന്റെ കണ്ടെത്തല്‍ വാര്‍ത്തയായി വന്നിരുന്നു. സംസ്‌കൃത പഠനം നമ്മുടെ മസ്തിഷ്‌കത്തിന്റെ പലതരം കഴിവുകളെ വര്‍ധിപ്പിക്കുന്നതായി പരീക്ഷണത്തിലൂടെ അദ്ദേഹം തെളിയിച്ചു. മേല്‍വിവരിച്ച പഠന-പാഠനരീതി വഴി ഇതു സംഭവിച്ചില്ലെങ്കിലല്ലേ ആശ്ചര്യമുള്ളൂ!
ദാസ്ഗുപ്ത മറ്റൊരു പ്രത്യേകതയും എടുത്തുപറയുന്നുണ്ട്. പാശ്ചാത്യ നാടുകളിലുണ്ടായ തത്ത്വചിന്തകളുടെ കണക്കെടുക്കുന്ന രീതിയില്‍ ഇവിടുത്തെ ദര്‍ശനങ്ങളെ സമീപിക്കാന്‍ സാധ്യമല്ല. കാരണം വികാസപരിണാമങ്ങളിലെ വ്യത്യാസമാണ്. യൂറോപ്പില്‍ തുടരെത്തുടരെ ചിന്തകര്‍ പഴയവയെ വിമര്‍ശിച്ചും അപ്പാടെ നിഷേധിച്ചും പുതിയ പുതിയ തത്വചിന്തകള്‍ മുന്നോട്ടു വെച്ചു. ഇന്ത്യയിലാകട്ടെ വിദൂര ഭൂതകാലത്തില്‍ എന്നോ മൊട്ടിട്ട, നാമ്പെടുത്ത തത്ത്വചിന്തകളെത്തന്നെ വീണ്ടും വീണ്ടും പരിഷ്‌കരിച്ചു വ്യക്തത വരുത്തുകയാണ് ചെയ്തുവന്നത്. കാലചക്രം മുന്നോട്ടു തിരിയുന്നതിനനുസരിച്ച് ഇവിടെ പുതിയ പുതിയ ദാര്‍ശനികര്‍ ഉദിച്ചുകൊണ്ടിരുന്നു, പക്ഷേ പുതിയ പുതിയ ദര്‍ശനങ്ങളുണ്ടായില്ല; മറിച്ച് മൗലിക ദര്‍ശന മാതൃകകള്‍ മാറ്റം കൂടാതെ തുടര്‍ന്നു. അടിയ്‌ക്കടി ഉണ്ടായ പരിഷ്‌കരണങ്ങളാല്‍ അവ കൂടുതല്‍ കൂടുതല്‍ സ്ഫുടം ചെയ്യപ്പെട്ടു. മുകളില്‍ കണ്ട സംയുക്ത സമീപനത്താല്‍ അവ എല്ലാം തന്നെ സമാന്തരമായി, സമകാലീനമായി വികസിച്ചു. അതായത് എണ്ണത്തിലല്ല ഗുണത്തിലാണ് വൃദ്ധി ഉണ്ടായത് എന്നു സാരം.
(തുടരും)
നാളെ: ദര്‍ശനങ്ങളുടെ പൊതുരൂപരേഖ
















