ന്യൂദൽഹി: കോൺഗ്രസിനെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിന്റെ കുടുംബവാഴ്ചയെ അതിരൂക്ഷമായിട്ടാണ് മോദി വിമർശിച്ചത്. കഴിഞ്ഞ കാലഘട്ടം പരിശോധിക്കുമ്പോൾ കോൺഗ്രസിന്റെ കുടുംബം റിമോട്ട് കൺട്രോളിലെന്ന പോലെയാണ് രാജ്യത്തിന്റെ ഭരണം നടപ്പിലാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. പുതുച്ചേരിയിലെ പൊതുറാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ ആദ്യപ്രധാനമന്ത്രി 17 വർഷം ഭരിച്ചു, അദ്ദേഹത്തിന്റെ മകൾ തുടർന്ന് 14 വർഷം, പിന്നീട് അവരുടെ മകൻ അഞ്ച് വർഷവും ഭരിച്ചു. 2004 മുതൽ 2014വരെയുള്ള കാലഘട്ടം നോക്കുമ്പോൾ കോൺഗ്രസ് കുടുംബം ഒരു റിമോട്ട് കൺട്രോൺ പോലെയാണ് രാജ്യത്തിന്റെ ഭരണം നടപ്പിലാക്കിയത്- പ്രധാനമന്ത്രി പറഞ്ഞു.
48 മാസമായി തങ്ങളുടെ ഇപ്പോഴത്തെ ഭരണം തുടങ്ങിയിട്ട് കോൺഗ്രസാകട്ടെ 48 വർഷവും. രണ്ടും തുലനം ചെയ്യുമ്പോൾ തങ്ങൾ രാജ്യത്തെ സാധാരണക്കാരുടെ ഉന്നമനത്തിനുവേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. 48 വർഷം കൊണ്ട് നിങ്ങൾക്ക് എന്തൊക്കെ നേട്ടങ്ങളും കോട്ടങ്ങളും ഉണ്ടായെന്ന കാര്യം പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
1947നു ശേഷം നിരവധി രാജ്യങ്ങൾക്ക് സ്വാതന്ത്ര്യം ലഭിച്ചു. എന്നാൽ അവയിൽ പലതും ഇന്ത്യയേക്കാൾ വികസനങ്ങളുടെ കാര്യത്തിൽ ഏറെ മുന്നിലാണ്. നമ്മൾ ഇതിനെക്കുറിച്ച് പരിശോധിക്കണം, നമ്മുടെ രാഷ്ട്രീയ സംസ്കാരത്തിന് എന്താണ് കുറവ് വന്നത്, പ്രധാനമന്ത്രി പറഞ്ഞു.
















