കൊച്ചി: നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിന് ഇന്ന് ഒരാണ്ട്. 2017 ഫെബ്രുവരി 17നാണ് സിനിമയുടെ ഡബ്ബിംഗിനായി കൊച്ചിയിലേക്ക് കാറില്‍ വരികയായിരുന്ന നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. അങ്കമാലി അത്താണിക്ക് സമീപമായിരുന്നു സംഭവം. ആക്രമണത്തിന് പിന്നില്‍ നടന്‍ ദിലീപാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയതോടെ കേസ് പുതിയ വഴിത്തിരിവിലായി. അറസ്റ്റിലായ ദിലീപ് 85 ദിവസമാണ് റിമാന്‍ഡില്‍ കഴിഞ്ഞത്.
നടന്‍ ദിലീപിന്റെ നിര്‍ദ്ദേശാനുസരണമാണ് നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതെന്ന ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ മൊഴിയാണ് നിര്‍ണ്ണായകമായത്. കേസില്‍ ഗൂഢാലോചന നടന്നിട്ടില്ലെന്ന് ആദ്യം പറഞ്ഞ മുഖ്യമന്ത്രി പിന്നീട് നിലപാട് തിരുത്തി. ഇതോടെ, ദിലീപിനെതിരെയുള്ള കുരുക്ക് മുറുകി. ഒന്നാം പ്രതി പള്‍സര്‍ സുനിയടക്കം ആക്രമണത്തിനും തട്ടിക്കൊണ്ടുപോകലിനും നേതൃത്വം നല്‍കിയ നാലുപേരെ പോലീസ് പിടികൂടി. ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണിനായി അന്വേഷണം നടന്നെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.
സംഭവം സിനിമാ മേഖലയിലും ചേരിതിരിവുണ്ടായി. കേസില്‍ അറസ്റ്റിലായ ദിലീപിനെതിരെ നടപടിയെടുക്കാത്തതില്‍ ഒരുവിഭാഗം യുവനടന്മാര്‍ക്കും നടിമാര്‍ക്കും എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍, താരസംഘടനയായ അമ്മ മൗനം പാലിച്ചു. ഇതേ തുടര്‍ന്ന് ദിലീപിന്റെ മുന്‍ഭാര്യയും നടിയുമായ മഞ്ജുവാര്യര്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ സിനിമയിലെ സ്ത്രീകളുടെ സുരക്ഷയ്‌ക്കായി വിമന്‍ ഇന്‍ സിനിമാ കളക്ടീവ് എന്ന സംഘടനയും പിറന്നു. 2017 ജൂലൈ 10നാണ് നടന്‍ ദിലീപ് അറസ്റ്റിലായത്. നടന്‍ ദിലീപ് കേസില്‍ ഗൂഢാലോചന നടത്തിയെന്ന പ്രോസിക്യൂഷന്റെ വാദം പരിഗണിച്ച് പലതവണ ദിലീപിന്റെ ജാമ്യം കോടതി തള്ളി.
അറസ്റ്റിലായതോടെ ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കി. ജയില്‍ വാസത്തിനിടെ റിലീസായ ദിലീപിന്റെ രാമലീല വന്‍ ഹിറ്റായി. 85 ദിവസത്തെ ജയില്‍ വാസത്തിനുശേഷം പുറത്തിറങ്ങിയ ദിലീപ് സിനിമയില്‍ വീണ്ടും സജീവമായി.
ദിലീപിനെ ഒന്നാം പ്രതിയാക്കാന്‍ പോലീസ് ശ്രമം നടത്തിയെങ്കിലും വേണ്ടത്ര തെളിവുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞില്ല. 2017 നവംബര്‍ 22ന് ദിലീപിനെ എട്ടാം പ്രതിയാക്കി അങ്കമാലി കോടതിയില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ ആകെ 12 പ്രതികളാണുള്ളത്. മഞ്ജുവാര്യര്‍ ഉള്‍പ്പെടെ മുപ്പത്തഞ്ചോളം സാക്ഷികളും. കേസ് അങ്കമാലി സെഷന്‍സ് കോടതിയില്‍ നിന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് വാദത്തിനായി മാറ്റി. എന്നാല്‍, വാദം വൈകുകയാണ്.
















