കൊച്ചി: കോച്ച് റെനെ മ്യൂലെന്സ്റ്റീന് രാജിവെച്ചതോടെ നാഥനില്ലാതായ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് സ്വന്തം മൈതാനത്ത് അടുത്ത മത്സരത്തിനിറങ്ങുന്നു. രാത്രി 8ന് ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ എതിരാളികള്‍ കരുത്തരായ പൂനെ സിറ്റി എഫ്സി. ഏഴ് കളികളില്‍ നിന്ന് 7 പോയിന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്സ് നിലവില്‍ പട്ടികയില്‍ എട്ടാമതാണ്. ഒരു ജയവും നാല് സമനിലയും രണ്ട് പരാജയവുമാണ് ഇതുവരെ ബ്ലാസ്റ്റേഴ്സിനുള്ളത്. അതേസമയം എട്ട് മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയവും മൂന്ന് തോല്‍വിയുമടക്കം 15 പോയിന്റുള്ള പൂനെ സിറ്റി രണ്ടാമതാണ്.
കഴിഞ്ഞ മത്സരത്തില്‍ ബെംഗളൂരുവിനെതിരെ 3-1ന്റെ ദയനീയ പരാജയം ഏറ്റുവാങ്ങിയതിനു പിന്നാലെയാണ് ചീഫ് കോച്ച് റെനെ മ്യൂലെന്സ്റ്റീന് രാജിവെച്ചത്. ഇന്ന് സഹപരിശീലകന്‍ താങ്ബോയ് സിങ്തോയാണ് ടീമിനെ ഒരുക്കുന്നത്. ഹോം ഗ്രൗണ്ടിലെ ആറാം മത്സരമാണ്. ഇതില്‍ ഒന്നില്‍ മാത്രമാണ് ജയിക്കാന്‍ കഴിഞ്ഞത്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ. സ്റ്റേഡിയം നിറഞ്ഞുകവിയുന്ന ആരാധകരുടെ പിന്തുണയുണ്ടായിട്ടും ടീം വിജയിക്കാത്തത് ഏറെ അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്.
മികച്ചൊരു ഡിഫന്‍സീവ് മിഡ്ഫീല്ഡറില്ലാത്തതാണ് ബ്ലാസ്റ്റേഴ്സിനെ അലട്ടുന്നത്. ഒപ്പം പ്രധാന താരങ്ങളുടെ പരിക്കും. ആദ്യ മത്സരത്തില്‍ സ്ട്രൈക്കറായി എത്തിയ ദിമിത്രി ബെര്‍ബറ്റോവിന് പേരിനൊത്ത പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. ബെര്‍ബറ്റോവിന്റെ മനസ്സറിഞ്ഞ് കളിക്കാന്‍ കഴിയുന്ന ഒരു മിഡ്ഫീല്ഡറുടെ അഭാവമായിരുന്നു ഇതിന് കാരണം. പിന്നീട് ബെര്‍ബയെ ഹോള്‍ഡിങ് മിഡ്ഫീല്‍ഡറാക്കി റെനെ കളത്തിലിറക്കി. ഈ പൊസിഷനില്‍ ബെര്‍ബ മികച്ച പ്രകടനം നടത്തിയെങ്കിലും വിനീതും ജാക്കിചന്ദും കറേജ് പെക്കൂസണും പരാജയമായി. ഒടുവില്‍ ഗോവക്കെതിരെ നടന്ന കളിയുടെ തുടക്കത്തില്‍ തന്നെ പരിക്കേറ്റ് കയറിയശേഷം ബെര്‍ബ ഇതുവരെ കളിക്കാനിറങ്ങിയിട്ടില്ല. ഫിറ്റ്നസ് വീണ്ടെടുത്ത ബെര്‍ബ ഇന്ന് കളിക്കാനിറങ്ങുമെന്ന സൂചനയാണ് അസി. കോച്ച് താങ്ബോയ് സിങ്തോ നല്‍കിയത്.
മറ്റൊരു മാഞ്ചസ്റ്റര്‍ താരമായ വെസ് ബ്രൗണും പരിക്കിന്റെ പിടിയിലായിരുന്നു. പരിക്ക് മാറിയ ബ്രൗണ്‍ കൊച്ചിയില്‍ നോര്‍ത്ത് ഈസ്റ്റിനെതിരെ കളിക്കാനിറങ്ങി നല്ല പ്രകടനം നടത്തി. അതിനുശേഷം ആ മികവ് പുറത്തെടുക്കാന്‍ ബ്രൗണിനും കഴിഞ്ഞില്ല. 38 വയസ്സ് പിന്നിട്ട വെസ് ബ്രൗണിന് 90 മിനിറ്റും കളിക്കാനുള്ള ശാരീരിക ക്ഷമത ഇല്ലെന്ന് കഴിഞ്ഞ മത്സരം തെളിയിച്ചു. എങ്കിലും ഇന്ന് ബ്രൗണിനൊപ്പം ബെര്‍ബ കളിക്കാനിറങ്ങുമെന്നാണ് അസി. കോച്ച് നല്കുന്ന സൂചന. അങ്ങനെയായാല്‍ ബ്ലാസ്റ്റേഴ്സിന് അത് പുതിയ ഊര്‍ജ്ജമേകാന്‍ സാധ്യതയുണ്ട്. അപ്പോഴും ടീമില്‍ പ്രശ്നങ്ങള്‍ ബാക്കിയാണ്.
ബെംഗളൂരുവിനെതിരായ മത്സരത്തിന് തൊട്ടുമുന്‍പ് പരിക്കേറ്റ വിനീത് ഇന്നും കളിക്കാനിറങ്ങില്ല. കഴിഞ്ഞ കളിയില്‍ വിനീതിന് പകരം കളത്തിലെത്തിയ മറ്റൊരു വെറ്ററന്‍ താരം ഇയാന്‍ ഹ്യൂമും പഴയ ഫോമിന്റെ നിഴലിലാണ്. രണ്ട് ഗോളടിച്ച സിഫ്നിയോസിന് കഴിഞ്ഞ മത്സരത്തില്‍ ശോഭിക്കാനായില്ല. പെക്കൂസനാകട്ടെ പലപ്പോഴും അങ്ങോട്ടുമിങ്ങോട്ടും ഓടിനടക്കുകയുമാണ്. ഒരു പ്ലേ മേക്കറുടെ അഭാവമാണ് ബ്ലാസ്റ്റേഴ്സിനെ അലട്ടുന്നത്. ഇന്ത്യന്‍ താരങ്ങളായ ജാക്കിചന്ദും മിലന് സിങും മികച്ച കളിക്കാരാണ് എന്നതില്‍ തര്‍ക്കമൊന്നുമില്ല. പ്രതിരോധത്തില്‍ സന്ദേശ് ജിംഗനും പെസിച്ചും ലാല്‍ റുവാതാരയും മികച്ച വരാണ്. റിനോ ആന്റോ പരിക്കിന്റെ പിടിയിലായതും ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന് തിരിച്ചടിയായി.
മുന്‍ മത്സരങ്ങളില്‍ 4-2-3-1, അല്ലെങ്കില്‍ 4-1-4-1 ശൈലിയിലാണ് ടീം കളിച്ചത്. ഈ രീതി ബ്ലാസ്റ്റേഴ്സിന് യോജിച്ചതല്ല. പകരം പരമ്പരാഗത ശൈലിയായ 4-4-2 രീതി സ്വീകരിക്കാനാണ് സാധ്യത. തുടര്‍ടച്ചയായ രണ്ട് മത്സരങ്ങള്‍ വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് പൂനെ ഇന്ന് ഇറങ്ങുന്നത്. കഴിഞ്ഞ ദിവസം ഗോവയെ അവരുടെ തട്ടകത്തില്‍ ചെന്ന് 2-0നും നോര്‍ത്ത് ഈസ്റ്റിനെ സ്വന്തം മൈതാനത്ത് 5-0നും തകര്‍ക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് പൂനെ സിറ്റി.
കരുത്തുറ്റ മുന്നേറ്റനിരയാണ് പൂനെയുടെ ശക്തി. ബ്രസീലിയന്‍ സ്ട്രൈക്കറും കഴിഞ്ഞ സീസണിലെ ടോപ് സ്കോററുമായ മാഴ്സെലീഞ്ഞോ, ഉറുഗ്വെയ്ന്‍ താരം എമിലിയാനോ ആല്‍ഫാരോ എന്നിവരെ പിടിച്ചുകെട്ടുക എന്നതാണ് ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന്റെ വെല്ലുവിളി. നോര്‍ത്ത് ഈസ്റ്റിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ഹാട്രിക്ക് നേടിയാണ് മാഴ്സെലീഞ്ഞോ മികച്ച ഫോമിലേക്ക് തിരിച്ചെത്തിയത്. ഈ സീസണില്‍ മാഴ്സെലീഞ്ഞോയും എമിലിയാനോയും ഇതുവരെ അഞ്ച് ഗോളുകള്‍ നേടിയിട്ടുണ്ട്. മൂന്ന് ഗോളുകള്‍ നേടിയ ആദില്‍ ഖാനും മികച്ച താരമാണ്. അണ്ടര്‍ 21 താരവും മലയാളിയുമായ ആഷിക് കരുണിയന് പരിക്ക് മാറി തിരിച്ചെത്തിയതും പൂനെക്ക് ഗുണകരമാകും.
നാല് കളികളില്‍ നിന്ന് ഒരു ഗോള്‍ നേടിയിട്ടുണ്ട് ആഷിക്. മധ്യനിരയില്‍ കളിമെനയാല്‍ മാര്‍ക്കോസ് ടെബാര്‍, ജോനാഥന് ലൂക്ക എന്നിവരുമുണ്ട്. പരിക്കിന്റെ പിടിയിലായ ബല്‍ജിത് സാഹ്നി ടീമിനൊപ്പം കൊച്ചിയിലെത്തിയിട്ടില്ല. അതേസമയം പൂനെ സിറ്റിയുടെ മുഖ്യ പരിശീലകന് റാങ്കോ പോപോവിച്ചും ഇന്ന് മൈതാനത്തുണ്ടാവില്ല. മോശം പെരുമാറ്റത്തിന് നാല് മത്സരങ്ങളില്‍ സസ്പെന്ഷന് നേരിട്ടതിനാല്‍ കൊച്ചിയിലും റാങ്കോയ്ക്ക് ഗ്യാറിയിലിരുന്ന് കൡ കാണേണ്ടിവരും.
ഇരുടീമുകളും ഇതുവരെ പരസ്പരം ഏറ്റുമുട്ടിയ ആറ്—മത്സരങ്ങളില്‍ നാലിലും കേരള ബ്ലാസറ്റേഴ്സിനായിരുന്നു ജയം. ഒരു മത്സരം സമനിലയില്‍ കലാശിച്ചു. എന്തായാലും ആരാധകരെ തൃപ്തിപ്പെടുത്താനായെങ്കിലും വിജയം അനിവാര്യമാണെന്നതിനാല്‍ ബ്ലാസ്റ്റേഴ്സ് കൈമെയ് മറന്ന് പൊരുതുമെന്ന് പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: