തളിപ്പറമ്പ്: വയല്‍ നികത്തി ദേശീയപാത ബൈപ്പാസ് നിര്‍മ്മിക്കാനുള്ള സംസ്ഥൈന സര്‍ക്കാരിന്റെ നീക്കത്തിനെതിരെ നടന്ന സമരത്തിന് നേതൃത്വം നല്‍കിയ സിപിഎമ്മുകാരായ നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ദേശീയപാത 66ന്റെ വികസനവുമായി ബന്ധപ്പെട്ട് കുറ്റിക്കോല്‍-ചുടല ബൈപാസ് നിര്‍മ്മക്കുന്നതിന് സിപിഎം നിലപാടിനെ എതിര്‍ത്ത് സമരം ചെയ്ത കീഴാറ്റൂരിലെ വയല്‍ക്കിളികള്‍ എന്ന സംഘടനയില്‍ പ്രവര്‍ത്തിച്ച 11 പാര്‍ട്ടി പ്രവര്‍ത്തകരെയാണ് സിപിഎം പുറത്താക്കിയിരിക്കുന്നത്. ഇതോടെ കീഴാറ്റൂരില്‍ പാര്‍ട്ടി പിളര്‍പ്പിന്റെ വക്കിലാണ്. പാര്‍ട്ടിക്കതീതമായി പ്രാദേശിക നേതാക്കളുടെ നേതൃത്വത്തില്‍ ഉയര്‍ന്നുവന്ന വയല്‍ക്കിളി കൂട്ടായ്‌മയെ ഇല്ലാതാക്കാനുള്ള തന്ത്രത്തിന്റെ ആദ്യപടിയാണ് ചിറകരിയല്‍. സിപിഎമ്മിന്റെ കോട്ടയായ കീഴാറ്റൂരിലൂടെ വയല്‍ നികത്തി ഹൈവെ പണിയുന്നതില്‍ നാട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് രൂപീകരിച്ച സംഘടനയാണ് വയല്‍ക്കിളികള്‍.
മാസങ്ങള്‍ നീണ്ടുനിന്ന അതിജീവന സമരം ഇവിടെ നടന്നിരുന്നു. എന്നാല്‍ സിപിഎം ലോക്കല്‍, ഏരിയാ കമ്മറ്റികളും നേതാക്കളും സമരത്തെ അനുകൂലിച്ചിരുന്നില്ല. തളിപ്പറമ്പ് ടൗണിലെ ഗതാഗതക്കുരിക്ക് അഴിക്കുന്നതിന് ഹൈവേയുടെ അലൈന്‍മെന്റ് മാറ്റണം എന്ന പണ്ടേ ചര്‍ച്ച ചെയ്തിരുന്നതാണ്. കീഴാറ്റൂരിലൂടെ ഹൈവേ വരുന്നു എന്ന് അറിഞ്ഞതു മുതല്‍ പ്രദേശവാസികള്‍ പാര്‍ട്ടി നേതാക്കളെ എതിര്‍പ്പ് അറിയിച്ചുതുടങ്ങിയിരുന്നു. എന്നാല്‍ നേതൃത്വം അത് ചെവിക്കൊണ്ടില്ല. ആ എതിര്‍പ്പാണ് വയല്‍ക്കിളികളുടെ രൂപീകരണത്തിനും മാസങ്ങള്‍ നീണ്ടുനിന്ന സമരത്തിനും വഴി വെച്ചത്.
സമരകാലത്ത് സിപിഎം ഒഴികെയുള്ള എല്ലാ പാര്‍ട്ടികളും പിന്തുണ പ്രഖ്യാപിച്ച് എത്തിയിരുന്നു. അന്നു മുതല്‍തന്നെ സിപിഎം അവരുടെ പ്രവര്‍ത്തകരായ സമരക്കാരോട് സമരം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതൊന്നും അണികള്‍ ചെവിക്കൊണ്ടില്ല. പുറത്താക്കല്‍ നടപടിയോടെ സെന്‍ട്രല്‍ ബ്രാഞ്ച് കമ്മിറ്റിയിലെ 15 ല്‍ 9പേരും പുറത്തായി. ഇതോടെ സെന്‍ട്രല്‍ ബ്രാഞ്ച് കമ്മിറ്റിതന്നെ ഇല്ലാതായ അവസ്ഥയാണ്. പുറത്താക്കപ്പെട്ടവര്‍ പാര്‍ട്ടിക്ക് പുറത്തുവരുന്നതോടെ കീഴാറ്റൂരില്‍ പാര്‍ട്ടിയുടെ പിളര്‍പ്പ് പൂര്‍ണ്ണമാകുകയാണ്. പുറത്താക്കപ്പെട്ടവരുടെ കീഴില്‍ ഗ്രാമത്തിലെ ബഹുഭൂരിപക്ഷം പാര്‍ട്ടി കുടുംബങ്ങളും അണിചേരുമെന്നാണ് സൂചന. ഇതോടെ പാര്‍ട്ടി ഗ്രാമത്തിലെ പാര്‍ട്ടി തന്നെ ഇല്ലാതാകാനുള്ള സാധ്യതയും നിലനില്‍ക്കുകയാണ്. മറ്റൊരു ബ്രാഞ്ചായ വടക്ക് ബ്രാഞ്ചിലെ 11ല്‍ 2 പേരെയാണ് ലോക്കല്‍, ഏരിയാ കമ്മിറ്റികള്‍ ഇടപെട്ട് പുറത്താക്കിയിരിക്കുന്നത്.
സമരസമിതി രൂപീകരിച്ച് സിപിഎം നേതൃത്വത്തിന്റെ എതിര്‍പ്പ് അവഗണിച്ച് സമരം നടത്തിയതിന് ഇവരോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സെന്‍ട്രല്‍ ബ്രാഞ്ചിലെ ബി.ഗോവിന്ദനും വടക്ക് ബ്രാഞ്ചിലെ പി.ബാലകൃഷ്ണനും മാത്രമാണ് വിശദീകരണം നല്‍കിയത്. ബാക്കിയാരും വിശദീകരണം നല്‍കാനോ നേതാക്കളുമായി സംസാരിക്കാനോ പോലും തയ്യാറായിരുന്നില്ല. സെന്റട്രല്‍ ബ്രാഞ്ച് കമ്മിറ്റിയിലെ സി.ശശി, എം.ബൈജു, ബിജു, രാഹുല്‍, പ്രിന്‍സ്, ബാലന്‍, രാമകൃഷ്ണന്‍, രഞ്ജിത്ത്, ബി.ഗോവിന്ദന്‍ എന്നിവരെയും വടക്ക് ബ്രാഞ്ചിലെ കെ വി ബാലകൃഷ്ണന്‍, ലാലു പ്രസാദ് എന്നിവരെയുമാണ് പുറത്താക്കിയത്. പുറത്താക്കല്‍ നടപടി ചര്‍ച്ച ചെയ്യുന്നതിന് ഉന്നത തല നേതാക്കള്‍ സെന്‍ട്രല്‍ ബ്രാഞ്ച് കമ്മറ്റി യോഗം വിളിച്ചെങ്കിലും 15 ല്‍ 6 പേര്‍ മാത്രമായിരുന്നു പങ്കെടുത്തത്. സമരത്തെ തുടര്‍ന്ന് ബ്രാഞ്ച് സമ്മേളനം പോലും മാറ്റിവെക്കേണ്ടിവന്നിരുന്നു.
സമരം ചെയ്ത് ആവശ്യങ്ങള്‍ നേടിയെടുക്കുന്ന പാര്‍ട്ടിയായ സിപിഎം സമരം ചെയ്തതിന് അണികളെ പുറത്താക്കുന്ന വിചിത്രമായ സംഭവമാണ് വയല്‍ക്കിളികളുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. സമരത്തെ ചരിത്രസമരമാക്കി മാറ്റാന്‍ വയല്‍ക്കിളികള്‍ കീഴാറ്റൂര്‍ സമരത്തിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നതിനായി ഡിസംബര്‍ 31ന് ചില പരിപാടികള്‍ സംഘടിപ്പിച്ചിരുന്നുവെങ്കിലും സിപിഎം നേതൃത്വം പോലീസുമായി ഇടപെട്ട് അനുമതി നിഷേധിച്ചിരുന്നു. അനുമതി നിഷേധത്തില്‍ പ്രതിഷേധിച്ച് വയല്‍ക്കിളികള്‍ 30ന് രാത്രി തളിപ്പറമ്പ് ഡിവൈഎസ്പി ഓഫീസ് പിക്കറ്റ് ചെയ്യുകയും ചെയ്തിരുന്നു. എതിര്‍പ്പിനെ അവഗണിച്ച് അവര്‍ ചിത്രപ്രദര്‍ശനവും മറ്റും നടത്തിയതും സിപിഎം നേതൃത്വത്തെ ചൊടിപ്പിച്ചു. തളിപ്പറമ്പ് എംഎല്‍എ ജയിംസ് മാത്യു ഇടപെട്ടിട്ടും പാര്‍ട്ടി പ്രവര്‍ത്തകരെ അവരുടെ സമരത്തില്‍ നിന്നോ മറ്റ് പ്രവര്‍ത്തനങ്ങളില്‍ നിന്നോ പിന്‍തിരിപ്പിക്കാന്‍ സാധിച്ചിരുന്നില്ല.
ഡിസംബര്‍ 31ന് നടന്ന വാര്‍ഷിക പരിപാടിയില്‍ സിപിഐ സംസ്ഥാന നേതാവും നക്‌സല്‍ നേതാവുമാണ് പങ്കെടുത്തത്. സിപിഎമ്മിന് മാത്രം സ്വാധീനമുള്ള കീഴാറ്റൂരില്‍ നക്‌സല്‍ ഉള്‍പ്പെടെയുള്ള മറ്റു പാര്‍ട്ടികളുടെ നേതാക്കള്‍ നിരന്തരം പങ്കെടുക്കുന്നതും സിപിഎം നേതൃത്വത്തിന് തലവേദന ആയിട്ടുണ്ട്. ഇതിനിടയിലാണ് പാര്‍ട്ടിയെ പൊട്ടിത്തെറിയിലേക്ക് നയിച്ചുകൊണ്ട് 11 പാര്‍ട്ടി അംഗങ്ങളെ പുറത്താക്കിയിരിക്കുന്നത്.
















