KANNUR-KERALA 01-01-2018; Magician Gopinath Muthukad performing magic based on the theme of a short story of writer T. Padmanabhan on the occasion of the latters 88 th birth anniversary celebration in Kannur on Monday-PHOTO;S_K_MOHAN

കണ്ണൂര്‍: കഥയുടെ കുലപതി ടി.പത്മനാഭന് 88-ാം പിറന്നാള്‍ ദിനത്തില്‍ ഇന്ദ്രജാലത്താല്‍ തീര്‍ത്ത അപൂര്‍വ സമ്മാനം. ജന്മദിനോപഹാരം മറ്റൊന്നുമല്ല, അദ്ദേഹത്തിന്റെ ഒരു ചെറുകഥയുടെ മാന്ത്രികാവിഷ്‌കാരം തന്നെ. എല്ലാം കഴിഞ്ഞപ്പോള്‍ കഥാകൃത്തിന്റെ കണ്ണ് നിറഞ്ഞു, സന്തോഷാശ്രുക്കള്‍ പൊഴിഞ്ഞു. അരങ്ങിലെത്തി മജീഷ്യനെ ആശ്ലേഷിച്ച് കണ്ഠമിടറി അദ്ദേഹം മൊഴിഞ്ഞു. ഇതു ലോകത്തില്‍ ഒരു കഥാകൃത്തിന് കിട്ടുന്ന അപൂര്‍വ അംഗീകാരം. ടി.പത്മനാഭന്റെ ‘ഒടുവിലത്തെ പാട്ട്’ എന്ന ചെറുകഥയുടെ മാന്ത്രികാവിഷ്‌കാരം വിസ്മയം തീരുമ്പോള്‍ വാനമ്പാടി പറക്കുന്നു എന്ന പേരിലാണ് മജീഷ്യന്‍ ഗോപിനാഥ് മുതുകാടും സംഘവും കണ്ണൂര്‍ ശ്രീപുരം ഇഎംഎച്ച് സ്‌കൂള്‍ ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സില്‍ അവതരിപ്പിച്ചത്. വിസ്മയിപ്പിക്കുന്ന ഇന്ദ്രജാല പ്രകടനങ്ങള്‍ കൊണ്ട് മജീഷ്യന്‍ സന്തോഷത്തോടെ ലോകം കീഴടക്കുന്നതും ഒടുവില്‍ അനുഭവിക്കുന്ന മനോവ്യഥകളും അനാവരണം ചെയ്യുന്നതാണ് കഥ. ഇന്ദ്രജാലക്കാരന്റെ ജീവിതത്തിലെ മൂന്നു ഘട്ടങ്ങള്‍. വേദിയിലും വെളിയിലെ സ്‌ക്രീനിലും ഒരേ സമയം രണ്ടു ഭാഗങ്ങളായിട്ടായിരുന്നു മാന്ത്രികാവിഷ്‌കാരത്തിന്റെ ദൃശ്യവല്‍ക്കരണം.
മനസ്സിനെ ആര്‍ദ്രമായി തലോടുന്ന, പറയാതെ പറയുന്ന, ഏകാന്തതയുടെയും അവഗണനയുടെയുമൊക്കെ നിമിഷങ്ങള്‍ സന്നിവേശിപ്പിച്ച് മുതുകാടും സംഘവും കണ്ണഞ്ചിപ്പിക്കുന്ന കൈയടക്കത്തോടെ അവതരിപ്പിച്ചപ്പോള്‍ നിറഞ്ഞ കൈയടി ഉയര്‍ന്നു. ഫ്യൂഷനായി നൃത്തച്ചുവടുകളും അരങ്ങിലെത്തി. പ്രായം മജീഷ്യനെ തളര്‍ത്തിയെങ്കിലും ആത്മവിശ്വാസം മാത്രമായിരുന്നു കൈമുതല്‍. മനസ് പതറാതെ ജാലവിദ്യകള്‍ കാണിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ അവഗണന ഏറ്റുവാങ്ങാനായിരുന്നു വിധി. മനസ്സും ശരീരവും നീറിപ്പുകഞ്ഞ് പഴയ നിറമുള്ള ഓര്‍മകളില്‍ മുഴുകി. തനിക്ക് പണം വേണ്ടെന്നും മാജിക് പഠിപ്പിച്ചുതന്നാല്‍ മതിയെന്നുമായിരുന്നു സഹായിയായി ഒപ്പമുണ്ടായിരുന്ന ബാലന്റെ ആവശ്യം. ഉടനെ മാന്ത്രികവടിയും തൊപ്പിയും മജീഷ്യന്‍ കുട്ടിയായ മുസ്തഫയ്‌ക്ക് കൈമാറുന്നു. അവസാന അവതരണത്തിനായി ചില്ലുപേടകത്തില്‍ കയറുന്ന മജീഷ്യന്‍ പതിയെ കാണാമറയത്തേക്ക് കണ്ണീരോടെ യാത്രയാവുന്നു. കര്‍ട്ടന്‍ താഴവെ സദസ്സില്‍ പിന്നെയും കരഘോഷം കനക്കുന്നു.
കഥയുടെ മാന്ത്രികാവികാരം കണ്ടപ്പോള്‍ സന്തോഷം കൊണ്ട് കണ്ണും മനസ്സും നിറഞ്ഞതായി ടി.പത്മനാഭനും ഈ കഥ മനസ്സിനെ ആഴത്തില്‍ സ്പര്‍ശിച്ചിരുന്നതായി ഗോപിനാഥ് മുതുകാടും പറഞ്ഞു. കേരള സാഹിത്യ അക്കാദമി, കണ്ണൂര്‍ പ്രസ്‌ക്ലബ്, മാജിക് അക്കാദമി എന്നിവയുടെ നേതൃത്വത്തിലാണു പരിപാടി. ശ്രീകാന്ത് കോട്ടയ്‌ക്കല്‍ രചനയും ജിത്തു കോളയാട് സംവിധാനവും നിര്‍വഹിച്ചു. എംഎല്‍എമാരായ എ.എന്‍.ഷംസീര്‍, എം.സ്വരാജ്, . എം.വി.ഗോവിന്ദന്‍, സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍, അക്കാദമി സെക്രട്ടറി കെ.പി.മോഹനന്‍, പ്രസ്‌ക്ലബ്ബ് സെക്രട്ടറി പ്രശാന്ത് പുത്തലത്ത്, ശ്രീപുരം സ്‌കൂള്‍ ഡയറക്ടര്‍ ഫാദര്‍ എബ്രഹാം പറമ്പേട്ട് തുടങ്ങിയവര്‍ സംസാരിച്ചു.
















