കൊല്ലം: തൃപ്പനയത്തമ്മയ്‌ക്ക് ചെമ്പോലസമര്‍പ്പണത്തിന് നാട് ഒരുങ്ങി. ഒരു ഗ്രാമത്തിന്റെ സമര്‍പ്പണത്തിന്റെയും ഭക്തിയുടെയും തെളിമയുള്ള പ്രകാശനമാവുകയാണ് സമാനതകളില്ലാത്ത ക്ഷേത്രപുനരുദ്ധാരണ പരിശ്രമങ്ങള്‍. ആയിരം കൊല്ലത്തെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പന്ത്രണ്ട് കൊല്ലം മുമ്പാണ് തുടക്കം കുറിച്ചത്. അന്നത്തെ കേരളാ ഗവര്‍ണര്‍ ആര്‍.എല്‍.ഭാട്ടിയ ആയിരുന്നു ഉദ്ഘാടകന്‍. അനുഗ്രഹങ്ങളുമായി കാഞ്ചി ശങ്കരാചാര്യര്‍ ജയേന്ദ്രസരസ്വതി സ്വാമികളും എത്തിയിരുന്നു. ഇക്കൊല്ലത്തെ മീനഭരണി മഹോത്സവത്തിന് മുന്‍പായി ചുറ്റമ്പലത്തിന്റെ ആദ്യതട്ട് നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2013 ജനുവരി 1നാണ് ചുറ്റമ്പലനിര്‍മ്മാണത്തിന് കല്ലിട്ടത്. അമ്മയ്‌ക്കൊരു മരം പദ്ധതിയിലൂടെ ഭക്തജനങ്ങള്‍ അന്‍പത് ലക്ഷം രൂപയുടെ തടിയാണ് സമര്‍പ്പിച്ചത്. അറുപത് ശതമാനം തടിപ്പണിയും പൂര്‍ത്തിയായി. രണ്ട് തട്ടുകളായി കൊത്തുപണികളോടെ നിര്‍മ്മിക്കുന്ന ഒന്നാമത്തെ തട്ടിന്റെ കഴുക്കോലുകള്‍ ഇറക്കിത്തുടങ്ങിയതായി ക്ഷേത്രം പ്രസിഡന്റ് ചന്ദ്രബാബു അറിയിച്ചു. ചുറ്റമ്പലനിര്‍മ്മാണത്തിന് പത്ത് ടണ്‍ ചെമ്പ് വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരുകോടി രൂപ ചെലവിട്ടാണ് ചെമ്പിന്റെ പണികള്‍ പൂര്‍ത്തീകരിക്കുന്നത്. ആദ്യചെമ്പോല സമര്‍പ്പണത്തിനാണ് ഇപ്പോള്‍ ഗ്രാമം തയ്യാറെടുക്കുന്നത്. ജനുവരി രണ്ടിന് രാവിലെ 10ന് നടക്കുന്ന പരിപാടിയില്‍ അഭിഷേക് ഭവനില്‍ പി.വിജയന്‍പിള്ളയാണ് ആദ്യസമര്‍പ്പണം നടത്തുന്നത്.
















