ന്യൂദല്‍ഹി : ആസാമില്‍ ലക്ഷക്കണക്കിന് കുടിയേറ്റക്കാര്‍ ഉണ്ടെന്നും ഇവര്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളാണ് സമര്‍പ്പിച്ചതെന്നും സൂചന. കുടിയേറ്റക്കാരെകുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താന്‍ നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം വെളിവായത്. സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ കരട് പൗരത്വ പട്ടിക (എന്‍ആര്‍സി) ഈ മാസം 31ന് പ്രസിദ്ധീകരിക്കും.
ബംഗ്ലാദേശില്‍ നിന്ന് വന്‍തോതിലുള്ള നിയമ വിരുദ്ധ കുടിയേറ്റങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടി. യഥാര്‍ത്ഥ പൗരന്മാര്‍ക്ക് പട്ടിക സംബന്ധിച്ച് യാതൊരു ആശങ്കയും വേണ്ടെന്ന് മുഖ്യമന്ത്രി സര്‍ബാനന്ദ സോണോവാള്‍ അറിയിച്ചു. പട്ടികയില്‍ അവരുടെ പേരില്ലെങ്കില്‍ പിന്നീട് ചേര്‍ക്കാനുള്ള അവസരം ലഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി, ഇതിറെ പേരില്‍ അക്രമങ്ങള്‍ അഴിച്ചുവിടാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അക്രമസാധ്യത കണക്കിലെടുത്ത് കേന്ദ്ര സേനയെ സംസ്ഥാനത്ത് വിന്യസിക്കും.
2005ലാണ് യഥാര്‍ഥ പൗരന്മാരുടെ പട്ടിക തയ്യാറാക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഇത് നീട്ടിനീട്ടിക്കൊണ്ടുപോയി. ഒടുവില്‍ 2015ല്‍ തെരഞ്ഞെടുപ്പ് അടുക്കാറായ സമയത്താണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ നിവൃത്തിയില്ലാതെ ഇതിനുള്ള ശ്രമം ആരംഭിച്ചത്. സംസ്ഥാനത്തെ 38 ലക്ഷം പേരുടെ കൈവശമുള്ള രേഖകള്‍ വ്യാജമാണെന്ന് സംശയമുണ്ട്.
ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ ഉള്‍പ്പടെ 40,000 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് എന്‍ആര്‍സി പട്ടിക തയ്യാറാക്കിയത്. ഇതിനായി സംസ്ഥാനത്ത് 6500 എന്‍ആര്‍സി സെന്ററുകളാണ് ആരംഭിച്ചിട്ടുണ്ട്. പട്ടിക തയ്യാറാക്കലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ലഭിച്ചിട്ടുള്ള 3.28 കോടി അപേക്ഷകളില്‍ 29 ലക്ഷം പേര്‍ സമര്‍പ്പിച്ചിട്ടുള്ളത് ഗ്രാമ പഞ്ചായത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡാണ്. ഇത് വ്യാജമാണോയെന്ന് സംശയമുണ്ട്.
ഗ്രാമപഞ്ചായത്ത് തിരിച്ചറിയല്‍ കാര്‍ഡുകള്‍ക്ക് നിയമപ്രാബല്യമില്ലെന്ന് ഫെബ്രുവരിയില്‍ ഗുവാഹത്തി ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. എന്നാല്‍ സുപ്രീംകോടതി ഈ ഉത്തരവ് റദ്ദാക്കി. പകരം സര്‍ട്ടിഫിക്കറ്റിന്റെ ഒറിജനല്‍ എന്‍ആര്‍സിക്ക് വേണ്ടി ഹാജരാക്കാനും നിര്‍ദ്ദേശിച്ചിരുന്നു. 1951ലാണ് അവസാനമായി എന്‍ ആര്‍സി പുതുക്കിയത്.
















