മാഡ്രിഡ്: ഈ സീസണിലെ ആദ്യ ഏല് ക്ലാസ്സിക്കോയില്‍ തകര്‍പ്പന്‍ വിജയവുമായി ബാഴ്സലോണ. റയലിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെര്ണാബ്യൂവില് നടന്ന പോരാട്ടത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് മെസ്സിയും കൂട്ടരും ജയിച്ചത്. 54-ാം മിനിറ്റില്‍ ലൂയി സുവാരസും 64-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ലയണല്‍ മെസ്സിയും പരിക്കുസമയത്ത് വിദാലും ബാഴ്സക്കായി ഗോള്‍ നേടി. ഇന്നലത്തെ ഗോളോടെ മെസ്സി മറ്റൊരു റെക്കോര്‍ഡ് സ്വന്തമാക്കി. യൂറോപ്പിലെ ഒരു ക്ലബ്ബിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റെക്കോര്‍ഡാണ് മെസ്സി സ്വന്തമാക്കിയത്. ബാഴ്സക്ക് വേണ്ടി മെസ്സി ഇന്നലെ നേടിയത് 526-ാം ഗോള്‍. ബയേണിന്റെ ജെറാര്‍ഡ് മുള്ളര്‍ നേടിയ 525 ഗോളെന്ന റെക്കോര്‍ഡാണ് മെസ്സി മറികടന്നത്.
63-ാം മിനിറ്റില്‍ കാര്‍വാജല്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയശേഷം പത്തുപേരുമായി കളിക്കേണ്ടിവന്നതും റയലിന് തിരിച്ചടിയായി. പൗളീഞ്ഞോയുടെ ഹെഡ്ഡര്‍ കൈകൊണ്ട് തടുത്തതിനാണ് കാര്‍വാജലിന് ചുവപ്പുകാര്‍ഡ് കിട്ടിയത്. കളിയുടെ തുടക്കത്തില്‍ റയലിന്റെ മുന്നേറ്റമായിരുന്നു. മൂന്നാം മിനിറ്റില്‍ ക്രിസ്റ്റിയാനോയുടെ ഹെഡ്ഡര്‍ ബാഴ്സ വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. 30-ാം മിനിറ്റില്‍ മെസ്സിയുടെ പാസില്‍ നിന്ന് പൗളീഞ്ഞോ പായിച്ച ഷോട്ട് റയല്‍ ഗോളി കെയ്ലര് നവാസ് രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ ക്രിസ്റ്റിയാനോയുടെ ശ്രമം ബാഴ്സ ഗോളിയും വിഫലമാക്കിയതോടെ ആദ്യ പകുതി ഗോള്‍രഹിതം.
ആദ്യപകുതിയില്‍ നിറം മങ്ങിയ മെസ്സിയും കൂട്ടരും രണ്ടാം പകുതിയില്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തി. 54-ാം മിനിറ്റില്‍ ആദ്യ ഗോളും അവര്‍ നേടി. ഇവാന് റാക്കിട്ടിച്ച് പന്ത് സെര്‍ജിയോ റോബര്‍ട്ടോയ്ക്ക് നല്കി. പന്ത് കിട്ടിയ റോബര്‍ട്ടോ മാര്‍ക്ക് ചെയ്യപ്പെടാതിരുന്ന സുവാരസിന് മറിച്ചു നല്കി. പന്ത് കിട്ടിയ സുവരാസ് 10 വാര അകലെ നിന്ന് പായിച്ച ഷോട്ട് റയല്‍ ഗോളി കെയ്ലര് നവാസിനെ മറികടന്ന് വലയില്‍ കയറി (1-0). മൂന്ന് മിനിറ്റിനുശേഷം മെസ്സി വല ലക്ഷ്യം വെച്ചെങ്കിലും പന്ത് പുറത്തേക്ക് പറന്നു. 63-ാം മിനിറ്റില്‍ റയലിന് തിരിച്ചടിയായി കാര്‍വാജല്‍ ചുവപ്പുകാര്‍ഡ് പുറത്ത്. പന്ത് കൈകൊണ്ട് തടുത്തതിനായിരുന്നു മാച്ചിങ് ഓര്‍ഡര്‍. ഇതിനാണ് ബാഴ്സക്ക് പെനാല്‍റ്റി ലഭിച്ചത്. കിക്കെടുത്ത ലയണല്‍ മെസ്സി റയല്‍ ഗോളി കെയ്ലര് നവാസിനെ കാഴ്ചക്കാരനാക്കി പന്ത് വലയിലെത്തിച്ചു. രണ്ട് ഗോളുകള്‍ക്ക് പിന്നിലായിട്ടും റയല്‍ താരങ്ങള്‍ മികച്ച പ്രകടനം നടത്തി.
നിരവധി തവണ അവര്‍ ബാഴ്സ പ്രതിരോധം പൊട്ടിച്ചെറിഞ്ഞെങ്കിലും കാര്യമുണ്ടായില്ല. ഇതിനിടെ നാച്ചോയെയും ബെയ്ലിനെയും പകരക്കാരായി സിനദിന്‍ സിദാന് കളത്തിലെത്തിച്ചിട്ടും കാര്യമുണ്ടായില്ല. കളി പരിക്കുസമയത്തേക്ക് കടന്നതോടെ ബാഴ്സ മൂന്നാം ഗോളും നേടി. മെസ്സിയുടെ പാസ് സ്വീകരിച്ച് പരിക്ക് സമയത്ത് പകരക്കാരനായി ഇറങ്ങിയ അലക്സ് വിദാല്‍ ബോക്സിനുള്ളില്‍ നിന്ന് പായിച്ച ഷോട്ട് റയല്‍ ഗോളി കെയ്ലര് നവാസിന്റെ കൈകളിലൂടെ ഊര്‍ന്ന് വലയിലെത്തി. ഇതോടെ ബാഴ്സ താരങ്ങള്‍ ആഹ്ലാദാരവങ്ങള്‍ മുഴക്കിയപ്പോള്‍ കണ്ണീരോടെ റയല്‍ താരങ്ങള്‍ കളംവിട്ടു. വിജയത്തോടെ ഒന്നാം സ്ഥാനത്തുള്ള ബാഴ്സലോണക്ക് 15 കളികളില്‍ നിന്ന് 45 പോയിന്റായി. 16 കളികളില്‍ നിന്ന് 31 പോയിന്റുമായി നാലാമതുള്ള റയലിനേക്കാള്‍ 14 പോയിന്റിന്റെ ലീഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: