മുംബൈ: ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ അവസാന മത്സരം ഇന്ന്. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ രാത്രി 7ന് മത്സരം. ആദ്യ രണ്ട് മത്സരങ്ങളിലും ഗംഭീര വിജയം നേടിയതിന്റെ ആത്മവിശ്വാസത്തില്‍ വൈറ്റ്വാഷിനാണ് രോഹിത്തിന്റെ ടീം ഇന്ത്യ ഇറങ്ങുന്നത്. കഴിഞ്ഞ കളിയില്‍ ലോകറെക്കോര്‍ഡിനൊപ്പമെത്തിയ പ്രകടനത്തോടെ സെഞ്ചുറി നേടിയ രോഹിത്തും വെടിക്കെട്ട് ഇന്നിങ്സിലൂടെ അര്‍ദ്ധസെഞ്ചുറി നേടിയ സഹ ഓപ്പണര്‍ ലോകേഷ് രാഹുലും തന്നെ ഇന്ത്യയുടെ കരുത്ത്.
നിരവധി റെക്കോര്‍ഡുകളാണ് ഈ മത്സരത്തില്‍ രോഹിത് സ്വന്തമാക്കിയത്. 35 പന്തില്‍ നിന്ന് സെഞ്ചുറി തികച്ച രോഹിത് ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലറുടെ പേരിലുള്ള റെക്കോര്‍ഡിനൊപ്പമെത്തി. ഫസ്റ്റ്ക്ലാസ് ടി20യിലെ ഏറ്റവും വേഗമാര്‍ന്ന മൂന്നാമത്തെ സെഞ്ചുറിയാണ് രോഹിത് നേടിയത്. ഐപിഎല്ലില്‍ ക്രിസ് ഗെയില്‍ 30 പന്തില്‍ നേടിയ സെഞ്ചുറിയാണ് ഇക്കാര്യത്തില്‍ ഒന്നാമത്. ഫസ്റ്റ് ക്ലാസ് ടി20യിലെ ഇന്ത്യക്കാരന്റെ വേഗമാര്‍ന്ന സെഞ്ച്വറിയെന്ന റെക്കോര്‍ഡ് യൂസഫ് പഠാനെ മറികടന്ന് രോഹിത് സ്വന്തമാക്കുകയും ചെയ്തു.
2010-ലെ ഐപിഎല്ലില്‍ യൂസഫ് പത്താന് 37 പന്തിലാണ് സെഞ്ച്വറി തികച്ചത്. കുട്ടി ക്രിക്കറ്റില്‍ രണ്ട് സെഞ്ചുറി നേടുന്ന അഞ്ചാമത്തെ താരവുമായി രോഹിത്ത്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും അധികം സിക്സറുകള്‍ നേടുന്ന താരവും രോഹിത്ത്.ക്രിക്കറ്റിന്റെ മൂന്നു ഫോര്‍മാറ്റുകളിലായി ഈ കലണ്ടര്‍ വര്‍ഷം രോഹിത് 64 സിക്സറുകളാണ് അടിച്ചുകൂട്ടിയത്. ഇക്കാര്യത്തില്‍ 2015ല്‍ എബി ഡിവില്ലിയേഴ്സ് സ്ഥാപിച്ച 63 സിക്സര്‍ എന്ന റെക്കോര്‍ഡാണ് രോഹിത്ത് മറികടന്നത്. കൂടാതെ ട്വന്റി 20യിലെ ഒരിന്നിങ്സില്‍ ഏറ്റവും കൂടുതല്‍ സിക്സറടിച്ച താരവുമായി രോഹിത്ത്. 10 സിക്സറടിച്ച രോഹിത് ഇക്കാര്യത്തില്‍ യുവരാജ് സിങ്ങിനെയാണ് മറികടന്നത്. കഴിഞ്ഞ കളിയില്‍ 12 സിക്സറുകളാണ് രോഹിത് അടിച്ചത്.
അതേസമയം രോഹിത്തിന്റെ മാസ്മരിക പ്രകടനത്തില്‍ നിലവിട്ടുപോയ ശ്രീലങ്കയ്ക്ക് മാനം കാക്കാനെങ്കിലും ഇന്ന് ജയിക്കണം. കഴിഞ്ഞ കളിയില്‍ തൊട്ടതെല്ലാം പിഴച്ചതാണ് അവരെ കനത്ത തോല്‍വിയിലേക്ക് നയിച്ചത്. കുശല്‍ പെരേരയും ഉപുല്‍ തരംഗയും മികച്ച രീതിയില്‍ ബാറ്റ് ചെയ്തെങ്കിലും മറ്റുള്ളവരില്‍ നിന്ന് ഇവര്‍ക്ക് പിന്തുണ കിട്ടിയില്ല. മൂന്നുപേര്‍ മാത്രം ലങ്കന്‍ നിരയില്‍ രണ്ടക്കം കടന്നതും അവര്‍ക്ക് കനത്ത തിരിച്ചടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: