റോത്തക്ക്: ദേശീയ സ്കൂള്‍ സീനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് കിരീടം ഇത്തവണയും കേരളം ആര്‍ക്കും വിട്ടുകൊടുത്തില്ല. പ്രായാടിസ്ഥാനത്തില്‍ മൂന്നായി വിഭജിച്ചശേഷം നടന്ന രണ്ടാം മീറ്റിലും കേരള താരങ്ങള്‍ വെന്നിക്കൊടി പാറിച്ചു. 63 വര്‍ഷത്തെ മീറ്റിന്റെ ചരിത്രത്തില്‍ തുടര്‍ച്ചയായ 21-ാം തവണയാണ് സീനിയര്‍ വിഭാഗത്തില്‍ കേരളത്തിന്റെ കിരീടനേട്ടം.
ഇത്തവണ ആദ്യ മൂന്ന് ദിനവും പിന്നിലായിരുന്നെങ്കിലും അവസാന രണ്ട് ദിനങ്ങളില്‍ നടത്തിയ മികച്ച പ്രകടനമാണ് കേരളത്തിന് കൗമാര കായിക കിരീടം നേടിക്കൊടുത്തത്. ഇത്തവണ 9 സ്വര്‍ണവും 9 വെള്ളിയും 6 വെങ്കലവുമടക്കം 86 പോയന്റുമായാണ് കേരളം ജേതാക്കളായത്. ആറ് സ്വര്‍ണവും ഏഴ് വെള്ളിയും ആറ് വെങ്കലവുമടക്കം 65 പോയിന്റ് നേടി ഹരിയാന രണ്ടാം സ്ഥാനത്തേത്തി. മൂന്ന് സ്വര്‍ണവും അഞ്ച് വെള്ളിയും ഒരു വെങ്കലവുമടക്കം 40 പോയിന്റോടെ തമിഴ്നാട് മൂന്നാമത്.
ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തിലും കേരളമാണ് ചാമ്പ്യന്മാര്. ആണ്‍കുട്ടികള്‍ 39 പോയിന്റും പെണ്‍കുട്ടികള്‍ 47 പോയിന്റും നേടിയാണ് ജേതാക്കളായത്. 36ഉം 29ഉം പോയിന്റുകള്‍ നേടിയ ഹരിയാനയാണ് ഇരുവിഭാഗത്തിലും രണ്ടാമത്. ആണ്‍കുട്ടികളില്‍ 33 പോയിന്റുമായി തമിഴ്നാടും പെണ്‍കുട്ടികളില്‍ 24 പോയിന്റുമായി കര്‍ണാടകയും മൂന്നാമതെത്തി.
എന്നാല്‍ ഓവറോള്‍ വിഭാഗത്തില്‍ കഴിഞ്ഞ തവണത്തെ അത്ര മെഡല്‍ നേടാന്‍ കേരളത്തിനായില്ല. പൂനെയില്‍ കഴിഞ്ഞ വര്‍ഷം നടന്ന മീറ്റില്‍ 11 സ്വര്‍ണ്ണവും 13 വെള്ളിയും ആറ് വെങ്കലവുമടക്കം ആകെ 114 പോയിന്റായിരുന്നു കേരളം നേടിയത്. ഇത്തവണ രണ്ട് സ്വര്‍ണ്ണത്തിന്റെയും നാല് വെള്ളിയുടെയും കുറവാണ് ഉണ്ടായത്.
ആണ്‍കുട്ടികളില്‍ പഞ്ചാബിന്റെ ഹാമര്‍ത്രോ താരം ധംനീത് സിങും പെണ്‍കുട്ടികളില്‍ 100 മീറ്ററില്‍ സ്വര്‍ണ്ണം നേടിയ പശ്ചിമബംഗാളിന്റെ രാജശ്രീ പ്രസാദുമാണ് ചാമ്പ്യന്‍ഷിപ്പിലെ മികച്ച അത്ലറ്റുകള്.
ചാമ്പ്യന്‍ഷിപ്പിന്റെ അവസാന ദിനമായ ഇന്നലെ രണ്ട് സ്വര്‍ണ്ണവും മൂന്ന് വെള്ളിയും കേരളം സ്വന്തമാക്കി. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 1500 മീറ്റര്‍ ഓട്ടത്തിലാണ് കേരളം സ്വര്‍ണ്ണം നേടിയത്. പെണ്‍കുട്ടികളില്‍ കോതമംഗലം മാര്‍ബേസില്‍ എച്ച്എസ്എസിലെ അനുമോള്‍ തമ്പിയും ആണ്‍കുട്ടികളില്‍ ഇതേ സ്കൂളിലെ ആദര്‍ശ് ഗോപിയുമാണ് പൊന്നണിഞ്ഞത്. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോട് കട്ടിപ്പാറ ഹോളി ഫാമിലി സ്കൂളിലെ കെ.ആര്. ആതിര വെള്ളി നേടി.
നേരത്തെ 800 മീറ്റര്‍ ഓട്ടത്തില്‍ ആദര്‍ശ് ഗോപി വെള്ളി നേടിയിരുന്നു. 5000 മീറ്റര്‍, 3000 മീറ്ററില്‍ അനുമോള്‍ തമ്പിക്കും കെ.ആര്. ആതിരക്കും യഥാക്രമം വെള്ളിയും വെങ്കലവും ലഭിച്ചിരുന്നു.ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ തൃശൂര്‍ മണ്ണുത്തി ഡോണ്ബാസ്കോ സ്കൂളിലെ അശ്വിന് ബി. ശങ്കറും ഇന്നലെ വെള്ളി സ്വന്തമാക്കി. ആണ്‍കുട്ടികളുടെ 4-400 മീറ്റര്‍ റിലേയിലായിരുന്നു അവസാന ദിവസത്തെ മൂന്നാം വെള്ളി മെഡല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: