ഗുരുവായൂര്‍: നിര്‍ദ്ദിഷ്ട ക്യൂ കോംപ്ലക്സിന്റെ പേരില്‍ പൊളിച്ചു കളയാന്‍ പോകുന്ന കിഴക്കേ നടയിലെ ദേവസ്വം വക കെട്ടിടത്തിലെ വ്യാപാരികള്‍ക്ക് മറ്റു സംവിധാനങ്ങള്‍ നല്കി പുനരധിവസിപ്പിക്കണമെന്ന് ഗുരുവായൂര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന സര്‍വ്വകക്ഷി യോഗം ആവശ്യപ്പെട്ടു. മുപ്പതോളം കടകളാണ് ഈ കെട്ടിടത്തിലുള്ളത്. വളരെ കാലങ്ങളായി ഇവിടെ വ്യാപാരം നടത്തുന്നവരുടെ ഏക വരുമാന മാര്‍ഗ്ഗമാണിത്. എന്നാല്‍ യാതൊരു മാനുഷീക പരിഗണനയും നല്‍കാതെയും പുനരധിവാസത്തിന് യാതൊരു സംവിധാനങ്ങളും ചെയ്യാതെയും കടകള്‍ ഒഴിഞ്ഞു പോകാന്‍ വ്യാപാരികള്‍ക്ക് ദേവസ്വം നോട്ടീസ് നല്‍കിയിരിക്കുകയാണ്. മുന്‍ മുഖ്യമന്ത്രിയുടേയും ഇപ്പോഴത്തെ ദേവസ്വം മന്ത്രിയുടേയും അധ്യക്ഷതയില്‍ നടന്ന യോഗങ്ങളില്‍ വ്യാപാരികളെ പുനരധിവസിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. അവയെല്ലാം അവഗണിച്ചു കൊണ്ടാണ് 30 വ്യാപാരി കുടുംബങ്ങളേയും നൂറോളം തൊഴിലാളി കുടുംബങ്ങളേയും വഴിയാധാരമാക്കുന്ന നടപടി ദേവസ്വം നടപ്പാക്കാന്‍ ശ്രമിക്കുന്നത്. കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികളോട് അനുകമ്പാ പൂര്‍വ്വമായ സമീപനം സ്വീകരിച്ച് ദേവസ്വം ഈ നടപടിയില്‍ നിന്ന് പിന്മാറണമെന്ന് യോഗം ആവശ്യപ്പെട്ടു. അസോസ്സിയേഷന് പ്രസിഡണ്ട് ടി.എന്‍.മുരളി അധ്യക്ഷത വഹിച്ചു.
സി.പി.എം ഏരിയ സെക്രട്ടറി എം. കൃഷ്ണദാസ്, ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് കെ.ആര്. അനീഷ്, ഡി.സി.സി ജനറല്‍ സെക്രട്ടറി പി. യതീന്ദ്രദാസ്, കെ.എ. ജേക്കബ് (സിപിഐ)ആര്.എ. അബൂബക്കര്‍ ( മുസ്ലിം ലീഗ്), സി.ഡി. ജോണ്സന് (വ്യാപാരി വ്യവസായി സമിതി), പി.വി. മുഹമ്മദ് യാസിന് (ചേംബര്‍ ഓഫ് കൊമേഴ്സ്), ശശി വാറനാട്ട് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: