കൊല്‍ക്കത്ത: രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി വിദര്‍ഭ ഫൈനലില്‍. ആവേശകരമായ പോരാട്ടത്തില്‍ അഞ്ച് റണ്‍സിന് മുന്‍ ചാമ്പ്യന്മാരായ കര്‍ണ്ണാടകയെ തകര്‍ത്താണ് വിദര്‍ഭ ക്രിക്കറ്റ് ടീം ആഭ്യന്തര ക്രിക്കറ്റില്‍ പുതുചരിത്രം രചിച്ചത്.
രണ്ടാം ഇന്നിങ്സില്‍ ജയിക്കാന്‍ 198 റണ്‍സ് വേണ്ടിയിരുന്ന കര്‍ണ്ണാടകയെ 192 റണ്‍സിന് വിദര്‍ഭ ബൗളര്‍മാര്‍ എറിഞ്ഞിട്ടു. ആദ്യ ഇന്നിങ്സില്‍ 116 റണ്‍സിന്റെ ലീഡ് നേടിയ ശേഷം നേരിട്ട തോല്‍വി കര്‍ണാടയ്ക്ക് കനത്ത തിരിച്ചടിയാണ്. ഫൈനലില്‍ ദല്‍ഹിയാണ് വിദര്‍ഭയുടെ എതിരാളികള്‍. ഇന്‍ഡോറില്‍ 29 മുതല്‍ ജനുവരി രണ്ട് വരെയാണ് ഫൈനല്‍.
സ്കോര്‍: വിദര്‍ഭ ഒന്നാം ഇന്നിങ്സ് 185, രണ്ടാം ഇന്നിങ്സ് 313. കര്‍ണാടക ഒന്നാം ഇന്നിങ്സ് 301, രണ്ടാം ഇന്നിങ്സ് 192.
117ന് 7 എന്ന നിലയില്‍ ഇന്നലെ ബാറ്റിങ് പുനരാരംഭിച്ച കര്‍ണാടകയുടെ പരാജയം സുനിശ്ചിതമായിരുന്നു. എന്നാല്‍ വാലറ്റക്കാരായ വിനയ്കുമാറും ശ്രേയസ് ഗോപാലും അഭിമന്യു മിഥുനും ഉജ്ജ്വലമായി പൊരുതിയതോടെ കര്‍ണാടക വിജയത്തിന് അടുത്തുവരെയെത്തി.
സ്കോര്‍ 141-ല്‍ എത്തിയപ്പോഴാണ് ഇന്നലെ ആദ്യ വിക്കറ്റ് വീണത്. 36 റണ്‍സെടുത്ത വിനയ്കുമാറിനെ ഗുര്‍ബാനിയുടെ പന്തില്‍ വാഡ്കര് പിടികൂടി. തുടര്‍ന്നെത്തിയ അഭിമന്യു മിഥുന് ശ്രേയസ് ഗോപാലിന് മികച്ച പിന്തുണ നല്കി. ഇരുവരും ചേര്‍ന്ന് സ്കോര്‍ 189-ല്‍ എത്തിച്ചു. എന്നാല്‍ 26 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറികളോടെ 33 റണ്‍സെടുത്ത മിഥുനെയും ഗുര്‍ബാനി മടക്കി. പിന്നീട് മൂന്ന് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും അരവിന്ദിനെയും മടക്കി ഗുര്‍ബാനി വിദര്‍ഭക്ക് ചരിത്രനേട്ടം സമ്മാനിച്ചു.
ഏഴ് വിക്കറ്റ് വീഴ്ത്തിയ മീഡിയം പേസര്‍ രജനീഷ് ഗുര്‍ബാനിയാണ് കര്‍ണാടകയുടെ വിജയം തട്ടിയകറ്റിയത്. കര്‍ണാടകയുടെ അവസാന ഏഴ് വിക്കറ്റുകളാണ് ഗുര്‍ബാനി വീഴ്ത്തിയത്. ആദ്യ ഇന്നിങ്സിലെ അഞ്ച് വിക്കറ്റ് നേട്ടം ഉള്‍പ്പടെ 12 വിക്കറ്റ് കൊയ്ത ഗുര്‍ബാനിയാണ് മാന്‍ ഓഫ് ദ മാച്ച്.
മറ്റൊരു സെമിയില്‍ ബംഗാളിനെ ഇന്നിങ്സിനും 26 റണ്‍സിനും തകര്‍ത്താണ് ദല്‍ഹി ഫൈനലിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: