തൃശൂര്‍: നഗര ഗ്രാമവ്യത്യാസങ്ങളില്ലാതെ കൂണുകള്‍ പോലെ മുളച്ച് പൊന്തുകയാണ് മൊബൈല്‍ തട്ടുകടകള്‍. പലതും വൃത്തിഹീനമായ സാഹചര്യം പിന്തുടരുമ്പോള് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനകള്‍ക്ക് പോലും തയ്യാറാവുന്നില്ല. ഉദ്യോഗസ്ഥരുടെ ക്ഷാമം നിമിത്തം ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകള്‍ പരാതിയുള്ള കടകളില്‍ മാത്രമായി ചുരുങ്ങുമ്പോള്‍ ഗതികേടിലാണ് ജനങ്ങള്‍.
തിരക്കുള്ള സ്ഥലങ്ങളില്‍ വാഹനം ഒതുക്കി കച്ചവടം കൊഴുപ്പിക്കുന്ന പല മൊബൈല്‍ തട്ടുകടകളിലും വൃത്തിയും വെടിപ്പും ലവലേശമില്ലെന്ന പരാതിയെ തുടര്‍ന്ന് രണ്ടു വര്‍ഷം മുമ്പ് കര്‍ശന നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.
മൊബൈല്‍ തട്ടുകടക്കാര് വാഹനം വൃത്തിയുള്ള ഭാഗങ്ങളില്‍ മാത്രം നിറുത്തിയിടണം എന്നതായിരുന്നു നിബന്ധനകളില്‍ ആദ്യത്തേത്. മാലിന്യങ്ങള്‍ക്കും ചീഞ്ഞുനാറുന്ന ഓടകള്‍ക്കും സമീപം വാഹനങ്ങള്‍ നിലയുറപ്പിക്കാന്‍ അനുവദിക്കില്ലെന്നും നിബന്ധനകളില്‍ ഉണ്ടായിരുന്നു.
എന്നാല്‍ ഒട്ടുമിക്ക മൊബൈല്‍ തട്ടുകടക്കാരും റോഡരികിലെ ഓടകള്‍ക്ക് സമീപമാണ് പ്രവര്‍ത്തിക്കുന്നത്. പാചകത്തിന് ശേഷം മിച്ചം വരുന്ന മാലിന്യങ്ങളും വെള്ളവും ഓടയിലേക്ക് തള്ളാനുള്ള സൗകര്യം പരിഗണിച്ചാണിത്. ഭക്ഷ്യസുരക്ഷാ ഗുണനിലവാരത്തിന്റെ ലൈസന്‍സ് നമ്പര്‍ വാഹനത്തില്‍ പ്രദര്‍ശിപ്പിക്കണമെന്ന നിബന്ധനയും ആരും പാലിക്കാറില്ല.
വാഹനത്തില്‍ ഭക്ഷണം സൂക്ഷിക്കുന്ന ഭാഗം പെട്ടന്ന് വൃത്തിയാക്കാവുന്ന വിധത്തില്‍ സ്റ്റീല്‍ അല്ലെങ്കില്‍ പ്ലാസ്റ്റിക് കൊണ്ട് നിര്‍മ്മിച്ചതാവണം. ഈ ഭാഗങ്ങളില്‍ ജോയിന്റ് പാടില്ല. ഭക്ഷണം പാകംചെയ്യുന്ന സ്ഥലത്തെ തറയും വേഗത്തില്‍ വൃത്തിയാക്കാന്‍ കഴിയും വിധമായിരിക്കണം സജ്ജീകരിക്കേണ്ടത്. ഭക്ഷണം പൂര്‍ണ്ണമായോ ഭാഗികമായോ മറ്റിടങ്ങളിലാണ് തയ്യാറാക്കുന്നതെങ്കില്‍ അത് വീടാണെങ്കില്‍ പോലും രജീസ്ട്രേഷന്‍ ആവശ്യമാണ്.
ഭക്ഷ്യസുരക്ഷാ വിഭാഗം പുറപ്പെടുവിച്ചിരിക്കുന്ന സകല മാനദണ്ഡങ്ങളും ഇവിടങ്ങളില്‍ പാലിക്കുകയും വേണം. ഇറച്ചി, മുട്ട എന്നിവ ലൈസന്‍സോ രജിസ്ട്രേഷനോ ഉള്ള വ്യാപാരികളില്‍ നിന്നു മാത്രമേ വാങ്ങാവൂ. അവരുടെ പേര്, വാങ്ങിയ സാധനം, തൂക്കം എന്നിവ കൃത്യമായി രജിസ്റ്ററില്‍ സൂക്ഷിക്കുകയും വേണം.
ഏതെങ്കിലും വിധത്തിലുള്ള ഭക്ഷ്യവിഷബാധ ഉണ്ടായാല്‍ അന്വേഷണത്തിന്റെ സൗകര്യാര്‍ത്ഥമാണ് ഈ നിര്‍ദേശം. പാകം ചെയ്തതും ചെയ്യുന്നതുമായ ഇറച്ചി മൂന്നു മണിക്കൂറില്‍ കൂടുതല്‍ പുറത്ത് വെയ്ക്കരുതെന്നും നിബന്ധനയില്‍ വ്യക്തമാക്കുന്നു. എന്നാല്‍ തമിഴ്നാട്ടില്‍ നിന്ന് രോഗബാധിതമായ സുനാമി ഇറച്ചി വന്‍തോതില്‍ സംസ്ഥാനത്തേയ്ക്ക് എത്തുന്നുണ്ടെന്ന് വ്യക്തമായിട്ടും ഇപ്രകാരമുള്ള പരിശോധനകള്‍ എങ്ങും നടക്കുന്നില്ല.
ഭക്ഷണം സൂക്ഷിക്കാന്‍ മിനിറഫ്രിജറേറ്റര്, പാകം ചെയ്യാന്‍ മൈക്രോവേവ് അവന് എന്നിവയ്ക്ക് മൊബൈല്‍ തട്ടുകടകളില്‍ മുന്‍ഗണന നല്‍കണമെന്നതാണ് മറ്റൊരു പ്രധാന നിബന്ധന. ഏതെങ്കിലുമൊരു പാത്രത്തില്‍ മൂടിക്കെട്ടിയാണ് മിക്ക മൊബൈല്‍ തട്ടുകടകളിലും സാധനങ്ങള്‍ സൂക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: