തൃശൂര്‍: കൂടിയാട്ടത്തിലെ ചമയങ്ങള്‍ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുകയാണ് റീജിയണല്‍ തിയേറ്ററിലെ കൂടിയാട്ട മഹോത്സവത്തില്‍. ലോകപൈതൃകമായി യുനെസ്കോ അംഗീകരിച്ച ആദ്യത്തെ നൃത്തരൂപമാണ് കൂടിയാട്ടം. അഭിനയ കലയ്ക്ക് നൃത്തത്തേക്കാള്‍ പ്രാധാന്യം നല്കുന്നതിനാല് കൂടിയാട്ടത്തിനെ അഭിനയത്തിന്റെ അമ്മ എന്നും വിശേഷിപ്പിക്കപ്പെടാറുണ്ട്. കൂടിയാട്ടത്തിന്റെ ഇപ്പോഴുള്ള രൂപത്തിന് എണ്ണൂറ് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
ഏറ്റവും പ്രാചീനമായ സംസ്കൃത നാടക രൂപങ്ങളിലൊന്നാണിത്. പൂര്‍ണ്ണ രൂപത്തില്‍ ഒരു കൂടിയാട്ടം അവതരിപ്പിക്കാന്‍ 41 ദിവസം വേണ്ടിവരും. ചമയങ്ങള്‍ക്കു മാത്രമായി തന്നെ മഹോത്സവത്തില്‍ വേദി തന്നെ തയ്യാറാക്കിയിരിക്കുകയാണ്.
തോപ്പില്‍ഭാസി നാടക ഗൃഹത്തിലാണ് പ്രദര്‍ശനം. കൂടിയാട്ടത്തില്‍ പുരുഷ, സ്ത്രീവേഷങ്ങള് അണിയുന്ന ചമയങ്ങള്‍ പൂര്‍ണ്ണമായും പ്രദര്‍ശിപ്പിച്ചിരിക്കുകയാണിവിടെ. കൊത്തു പണിചെയ്ത പുരുഷ വേഷത്തിലെ കീരിടവും, സ്ത്രീവേഷത്തിന്റെ മകുടവും തകിട് പാകിയ കീരിടവും പ്രത്യേകം തന്നെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമേ പൊഴുമ്പ്, കുഴല്‍, ഫണക്കെട്ട്, വാസികം, ബാലികീരിടം, താടി, വാട്, ചാമരം, ജടായുവിന്റെ കീരിടം, തകിട് ചില്ല് എന്നിവ ചേര്‍ന്ന കീരിടം, ശൂര്‍പ്പണഖയുടെ മുടി, ഹനുമാന്റെ മകുടം, മാല, സുഗ്രിവന്റെ മകുടം, ഹനുമാന് വേഷത്തിന് ഉപയോഗിക്കുന്ന കുപ്പായം, പൊയ്മുഖം, ഉത്തരീയം, ജഡായു വാല്, ചിറക്, കൊക്ക്, തോള്‍വള തുടങ്ങിയവ എല്ലാം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ഒരു വേഷം തയ്യാറാക്കുന്നതിന് വേണ്ടി ഒന്നരലക്ഷം രൂപ വേണ്ടി വരുമെന്ന് കൂടിയാട്ട കലാകാരന്മാര് പറഞ്ഞു. കലാനിലയം ഹരിദാസ്, കലാമണ്ഡലം രവികുമാര്‍, കലാമണ്ഡലം സതീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: