മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്ബോളില്‍ ബാഴ്സലോണയുടെ കുതിപ്പ്. ഞായറാഴ്ച രാത്രിനടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വിയ്യാറയലിനെ മെസ്സിയും കൂട്ടുകാരും തകര്‍ത്തു. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷമായിരുന്നു രണ്ട് ഗോളുകളും. കളിയുടെ 60-ാം മിനിറ്റില്‍ വിയ്യയുടെ മിഡ്ഫീല്‍ഡര്‍ ഡാനിയേല്‍ റാബ നേരിട്ട് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയശേഷം പത്തുപേരുമായി കളിക്കേണ്ടിവന്നതും അവര്‍ക്ക് തിരിച്ചടിയായി.
തുടര്‍ച്ചയായ രണ്ട് സമനിലകള്‍ക്കുശേഷം ബാഴ്സയുടെ ആദ്യ വിജയമാണിത്.
ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 72-ാം മിനിറ്റില്‍ ലൂയി സുവാരസും 83-ാം മിനിറ്റില്‍ മെസ്സിയുമാണ് ബാഴ്സയുടെ ഗോള്‍ നേടിയത്. കളിയിലുടനീളം കറ്റാലന്‍ പടയുടെ ആധിപത്യമായിരുന്നു. 69 ശതമാനവും പന്ത് നിയന്ത്രിച്ചു നിര്‍ത്തിയ അവര്‍ 16 ഷോട്ടുകളാണ് പായിച്ചത്. നാലാം മിനിറ്റില്‍ ജെറാര്‍ഡ് പികെ്വയുടെ ഹെഡ്ഡര്‍ ക്രോസ്ബാറിലിടിച്ച് മടങ്ങുന്നത് കണ്ടാണ് മത്സരത്തിന് ചൂടുപിടിച്ചത്. 7-ാം മിനിറ്റില്‍ വിയ്യാറയല്‍ താരം റാബയുടെ ഹെഡ്ഡര്‍ ബാഴ്സ ഗോളിയും രക്ഷപ്പെടുത്തി. 16, 26 മിനിറ്റുകളില്‍ വീണ്ടും വിയ്യയ്ക്ക് അവസരം. എന്നാല്‍ ബോക്സിനുള്ളില്‍ നിന്ന് റോബര്‍ട്ടോ സൊറിയാനോ പായിച്ച ഷോട്ടും ബാഴ്സ ഗോളി രക്ഷപ്പെടുത്തി. ഇതിനിടെ 22-ാം മിനിറ്റില്‍ മെസ്സിയുടെ ഷോട്ട് വിയ്യ ഗോളി രക്ഷപ്പെടുത്തി. ഇതോടെ ആദ്യ പകുതിയില്‍ ഗോള്‍ വിട്ടുനിന്നു.
58-ാം മിനിറ്റില്‍ ബാഴ്സയുടെ അല്‍കാസറിന്റെ ഷോട്ടിനും വിയ്യ ഗോളിയെ കീഴടക്കാന്‍ കഴിഞ്ഞില്ല. 60-ാം മിനിറ്റില്‍ സെര്‍ജിയോ ബുസ്ക്കറ്റ്സിനെ ഫൗള്‍ ചെയ്തതിന് റാബക്ക് ചുവപ്പുകാര്‍ഡ് കിട്ടിയതോടെ വിയ്യ പ്രതിസന്ധിയിലായി. ഈ മുന്‍തുക്കം മുതലെടുത്ത് മെസ്സിപ്പട എതിര്‍ബോക്സിലേക്ക് ഇരച്ചുകയറി. 67-ാം മിനിറ്റില്‍ സുവാരസിന്റെ ഷോട്ട് പോസ്റ്റില്ത്തട്ടിതെറിച്ചു. അഞ്ച് മിനിറ്റിനുശേഷം ബാഴ്സ ആദ്യ ഗോള്‍ നേടി. അല്‍കാസറിന്റെ പാസില്‍ നിന്ന് സുവാരസ് നിറയൊഴിച്ചു. തുടര്‍ന്ന് സമനിലക്കായി വിയ്യാ താരങ്ങള്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും കാര്യമുണ്ടായില്ല. 76-ാം മിനിറ്റില്‍ രണ്ട് അവസരങ്ങളാണ് ബാഴ്സ ഗോളി വിഫലമാക്കിയത്.
83-ാം മിനിറ്റില്‍ മെസ്സിയുടെ ഗോള്‍. രണ്ട് പ്രതിരോധനിരക്കാരെ കബളിപ്പിച്ച് മുന്നേറി ബോക്സില്‍ പ്രവേശിച്ചശേഷം ഇടംകാലുകൊണ്ട് പായിച്ച ഷോട്ടാണ് വലയില്‍ കയറിയത്. പിന്നീട് അവസാന മിനിറ്റുകളില്‍ ലീഡ് ഉയര്‍ത്താന്‍ ബാഴ്സക്ക് തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിച്ചെങ്കിലും വിയ്യാ ഗോളിയെ കീഴടക്കാന്‍ കഴിഞ്ഞില്ല. 15 മത്സരങ്ങളില്‍ നിന്ന് 39 പോയിന്റുമായി ബാഴ്സ ലീഗില്‍ ഒന്നാം സ്ഥാനത്ത്.മറ്റൊരു മത്സരത്തില്‍ അത്ലറ്റികോ മാഡ്രിഡ് 1-0ന് റയല്‍ ബെറ്റിസിനെ കീഴടക്കി. 29-ാം മിനിറ്റില്‍ നിഗ്വസ് വിജയഗോള്‍ നേടി. മറ്റ് കളികളില്‍ മലാഗ 2-0ന് റയല്‍ സോസിഡാഡിനെയും അത്ലറ്റിക് ബില്‍ബാവോ 2-1ന് ലെവന്റയെയും തോല്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: