ലണ്ടന്‍: യൂറോപ്പ ലീഗ് ഫുട്ബോളില്‍ കരുത്തരായ ടീമുകളെല്ലാം അടുത്ത റൗണ്ടില്‍ പ്രവേശിച്ചു. ആഴ്സണല്‍, എസി മിലാന്, വിയ്യാറയല്‍, അറ്റ്ലാന്റ, ലിയോണ്‍, ലാസിയോ തുടങ്ങിയവരാണ് നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറിയത്.
ഗ്രൂപ്പ് എച്ചില് ആഴ്സണല്‍ മറുപടിയില്ലാത്ത 7 ഗോളുകള്‍ക്ക് ബെയര്‍ ബോറിസോവിനെ തകര്‍ത്തു. എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 11-ാം മിനിറ്റില്‍ മാത്തേയു ഡെബൂച്ചിയിലൂടെയാണ് ഗണ്ണേഴ്സ് സ്കോറിങ് തുടങ്ങിയത്. ലീഡ് നേടിയശേഷം നിരവധി അവസരങ്ങള്‍ നഷ്ടപ്പെടുത്തിയ ആഴ്സണല്‍ 37-ാം മിനിറ്റില്‍ രണ്ടാം ഗോള്‍ നേടി. ഇത്തവണ തിയോ വാല്‍ക്കോട്ടാണ് ലക്ഷ്യം കണ്ടത്. 43-ാം മിനിറ്റില്‍ ജാക്ക് വില്ഷയറും ലക്ഷ്യം കണ്ടതോടെ ആഴ്സണല്‍ ആദ്യപകുതിയില്‍ 3-0ന് മുന്നില്‍.
പിന്നീട് 51-ാം മിനിറ്റില്‍ ഡെനിസ് പൊലയകോവ് സ്വന്തം വലയില്‍ പന്തെത്തിച്ച് ആഴ്സണലിന് നാലാം സംഭാവന ചെയ്തു. 64-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഒളിവര്‍ ഗിറൗഡ് ഗണ്ണേഴ്സിന്റെ അഞ്ചാം ഗോള്‍ നേടി. അതിനുശേഷം 74-ാം മിനിറ്റില്‍ മുഹമ്മദ് എല്നെനെയും ലക്ഷ്യം കണ്ടതോടെ ആഴ്സണലിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയായി. ആറ് കളികളില്‍ നിന്ന് 13 പോയിന്റുമായി ഗ്രൂപ്പ് ജേതാക്കളായാണ് ആഴ്സണല്‍ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിച്ചത്.
ഗ്രൂപ്പ് എയില്‍ മക്കാബി ടെല്‍ അവീവിനോട് 1-0ന് പരാജയപ്പെട്ടെങ്കിലും 11 പോയിന്റുമായി വിയ്യാറയല്‍ നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടി. സ്ലാവിയ പ്രാഗിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി എഫ്സി അസ്താനയും അവസാന 32-ല്‍ ഒന്നായി.
ഗ്രൂപ്പ് ബിയില്‍ പാര്‍ട്ടിസാന്‍ ബല്‍ഗ്രേഡിനെ 4-1ന് തകര്‍ത്താണ് ഡൈനാമോ കീവ് മുന്നേറിയത്. തോറ്റെങ്കിലും ബല്‍ഗ്രേഡും രണ്ടാം സ്ഥാനക്കാരായി അടുത്ത റൗണ്ടിലെത്തി.
ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തില്‍ എസി മിലാന് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് എച്ച്എന്‍കെ റെയ്കയോട് തോറ്റു. എങ്കിലും 11 പോയിന്റുമായി ഇറ്റാലിയന്‍ കരുത്തരും നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: