മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ പ്രീ ക്വാര്‍ട്ടര്‍ ലൈനപ്പ് പൂര്‍ത്തിയായി. ഇന്നലെ ലിവര്‍പൂള്‍, സെവിയ, മാഞ്ചസ്റ്റര്‍ സിറ്റി, ഷക്തര്‍ ഡൊണ്സ്റ്റക്, ബെസിക്റ്റാസ്, പോര്‍ട്ടോ, ടോട്ടനം, റയല്‍ മാഡ്രിഡ് ടീമുകളും അവസാന 16-ല്‍ ഇടംപിടിച്ചതോടെയാണ് ലൈനപ്പ് പൂര്‍ത്തിയായത്.
ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ ലിവര്‍പൂള്‍ മറുപടിയില്ലാത്ത 7 ഗോളുകള്‍ക്ക് സ്പാര്‍ട്ടക് മോസ്കോയെ തകര്‍ത്ത് ഗ്രൂപ്പ് ജേതാക്കളായി. ഫിലിപ്പെ കുടീഞ്ഞോയുടെ ഹാട്രിക്കിന്റെ കരുത്തിലാണ് ലിവര്‍പൂള്‍ കനത്ത വിജയം നേടിയത്. സാഡിയോ മാനെ രണ്ട് ഗോളും നേടി. നാലാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയും 15, 50 മിനിറ്റുകളിലുമായിരുന്നു കുടീഞ്ഞോയുടെ ഗോളുകള്‍. 47, 76 മിനിറ്റുകളില്‍ സാഡിയോ മാനേ, 18-ാം മിനിറ്റില്‍ ഫിര്‍മിനോ, 86-ാം മിനിറ്റില്‍ മുഹമ്മദ് സലാഹ് എന്നിവരും ലിവര്‍പൂളിനായി ലക്ഷ്യം കണ്ടു. 2008-09 സീസണുശേഷം ആദ്യമായാണ് ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗിന്റെ നോക്കൗട്ടിലെത്തുന്നത്. എന്‍.കെ. മാരിബോറിനെ 1-1ന് സമനിലയില്‍ പിടിച്ചാണ് ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി സെവിയയും നോക്കൗട്ട് റൗണ്ടിലെത്തിയത്. ലിവര്‍പൂളിന് ആറ് കളികളില്‍ നിന്ന് 12ഉം സെവിയയ്ക്ക് 9ഉം പോയിന്റാണുള്ളത്.
ഗ്രൂപ്പ് എഫിലെ അവസാന മത്സരത്തില്‍ ഷക്തറിനോട് 2-1ന് തോറ്റെങ്കിലും ഗ്രൂപ്പില്‍ ഒന്നാമതായാണ് സിറ്റി പ്രീ ക്വാര്‍ട്ടറില്‍ ഇടംനേടിയത്. എവേ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു സിറ്റിയുടെ തോല്‍വി. ഷക്തറിനായി 26-ാം മിനിറ്റില്‍ ബര്‍ണാഡ്, 32-ാം മിനിറ്റില്‍ ഇസ്മയിലെ എന്നിവരും സിറ്റിക്കായി പരിക്കുസമയത്ത് സെര്‍ജിയോ അഗ്യൂറോയും ഗോള്‍ നേടി. സിറ്റിയെ അട്ടിമറിച്ച ഷക്തറും അവസാന 16-ല്‍ ഒന്നായി. ഫെയ്നൂര്‍ഡിനോട് 2-1ന് തോറ്റ് കരുത്തരായ നാപ്പോളി പുറത്തായി.
ഗ്രൂപ്പ് ജിയില്‍ നിന്നാണ് ബസിക്റ്റാസും പോര്‍ട്ടോയും യോഗ്യത നേടിയത്. ബെസിക്റ്റാസ് അവസാന മത്സരത്തില്‍ ആര്‍ബി ലീപ്സിഗിനെ 2-1ന് പരാജയപ്പെടുത്തിയപ്പോള്‍ പോര്‍ട്ടോ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് മൊണാക്കോയെ തകര്‍ത്തു. അഞ്ച് കളികളില്‍ നിന്ന് ബസിക്റ്റാസിന് 14ഉം പോര്‍ട്ടോയ്ക്ക് 10ഉം പോയിന്റാണുള്ളത്.
ഗ്രൂപ്പ് എച്ചില് ഗോള്‍മഴ കണ്ട പോരാട്ടത്തില്‍ റയല്‍ മാഡ്രിഡ് ജര്‍മ്മന്‍ കരുത്തര്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ തോല്‍പ്പിച്ച് നോക്കൗട്ടിലെത്തി. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു റയലിന്റെ വിജയം. 81-ാം മിനിറ്റില്‍ ലൂക്കാസ് വാസ്ക്വെസ് നേടിയ ഗോളാണ് സ്പാനിഷ് ക്ലബ്ബിന് ജയം നേടിക്കൊടുത്തത്. പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും ഏറെ മുന്നിലായിരുന്ന റയലിന് കൂടുതല്‍ മികച്ച വിജയം നിഷേധിച്ചത് ബൊറൂസിയ ഗോളിയുടെ മിന്നുന്ന പ്രകടനമായിരുന്നു. കളി തുടങ്ങി 12 മിനിറ്റായപ്പോഴേക്കും റയല്‍ 2-0ന് മുന്നിലെത്തിയിരുന്നു.
മൂന്നാം മിനിറ്റില്‍ ക്രിസ്റ്റിയാനോയുടെ ഷോട്ട് ബൊറൂസിയ ഗോളി രക്ഷപ്പെടുത്തുന്നതുകണ്ടായിരുന്നു കളിയുടെ തുടക്കം. അധികം കഴിയും മുന്നേ എട്ടാം മിനിറ്റില്‍ റയല്‍ ലീഡ് നേടി. ഇസ്കോയുടെ പാസില്‍ നിന്ന് ബോര്‍ജ മയോറലിന്റെ വലംകാലന്‍ ഷോട്ടാണ് വലയിലെത്തിയത്. 12-ാം മിനിറ്റില്‍ ക്രിസ്റ്റിയാനോയിലൂടെ റയല്‍ ലീഡ് ഉയര്‍ത്തി. കൊവാസിക്കിന്റെ പാസ് സ്വീകരിച്ച് ബോക്സിന് പുറത്തുനിന്ന് റൊണാള്‍ഡോ പായിച്ച ഷോട്ടാണ് വലയിലെത്തിയത്. എന്നാല്‍ ശക്തമായി തിരിച്ചടിച്ച ബൊറൂസിയ 43-ാം മിനിറ്റില്‍ ഒരു ഗോള്‍ മടക്കി. അമൗബായെങാണ് ലക്ഷ്യം കണ്ടത്. ആദ്യപകുതിയില്‍ റയല്‍ 2-1ന് മുന്നില്‍.
രണ്ടാം പകുതി തുടങ്ങി മൂന്നാം മിനിറ്റില്‍ അമൗബായെങിലൂടെ ബൊറൂസിയ സമനിലയും പിടിച്ചു. ആദ്യ ഷോട്ട് റയല്‍ ഗോളി തടുത്തെങ്കിലും റീബൗണ്ട് പന്ത് അമൗബായെങ് വലയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുടീമുകളും നിരവധി അവസരങ്ങള്‍ തുലച്ചുകളഞ്ഞശേഷം 81-ാം മിനിറ്റില്‍ റയലിന്റെ വിജയഗോള്‍ പിറന്നു. തിയോ ഹെര്‍ണാണ്ടസ് തലകൊണ്ട് ചെത്തിയിട്ടുകൊടുത്ത പന്ത് വാസ്ക്വെസ് വലയിലെത്തിക്കുകയായിരുന്നു. ആറ് കളികളില്‍ നിന്ന് 13 പോയിന്റുമായി ഗ്രൂപ്പില്‍ രണ്ടാമതാണ് റയല്‍. ഗ്രൂപ്പ് ചാമ്പ്യന്മാരായ ടോട്ടനം അവസാന മത്സരത്തിലും ജയിച്ചു. അപോയല്‍ നിക്കോസിയയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ആറ് കളികളില്‍ നിന്ന് 16 പോയിന്റാണ് ടോട്ടനത്തിനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: