കോട്ടയം: കെഎസ്ആര്‍ടിസിയിലെ സിഐടിയു യൂണിയനില്‍നിന്നുള്ള ജീവനക്കാരുടെ കൊഴിഞ്ഞ് പോക്കില്‍ നേതൃത്വം അങ്കലാപ്പില്‍. സാമ്പത്തിക പ്രതിസന്ധി മൂലം കൂപ്പ് കുത്തിയ കോര്‍പ്പറേഷനില്‍ തുടര്‍ച്ചയായി ശമ്പളവും പെന്‍ഷനും മുടങ്ങിയതാണ് കാരണം. ഈ മാസത്തെ ശമ്പളം വൈകി. അഞ്ച് മാസത്തെ പെന്‍ഷന്‍ കൊടുക്കാനുണ്ട്. കോര്‍പ്പറേഷനെ തകര്‍ത്തതിന് എല്‍ഡിഎഫ് സര്‍ക്കാരിനും പിന്‍സീറ്റ് ഭരണം നടത്തുന്ന സിഐടിയുവിനും ഉത്തരവാദിത്തമുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു.
33,600 ജീവനക്കാര്‍ക്കും 9,000 എംപാനല്‍ ജീവനക്കാര്‍ക്കും ശമ്പളത്തിന് മാസം 84 കോടി വേണം. ശബരിമല വരുമാനം ലഭിച്ചിട്ടും ശമ്പളത്തിനുള്ള തുക ആയിട്ടില്ല. പെന്‍ഷന്‍ തുക ഇതുവരെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ആറാം മാസത്തെ പെന്‍ഷനും മുടങ്ങുമെന്ന് ഉറപ്പായി. ഫലപ്രദമായ ഇടപെടുന്നതില്‍ സിഐടിയു പരാജയപ്പെട്ടെന്ന് യൂണിയന്‍ അംഗങ്ങള്‍ പറയുന്നു. സ്ഥലംമാറ്റം ഉള്‍പ്പെടെയുള്ള പ്രതികാര നടപടി ഭയന്ന് പലരും പുറത്ത് പറയാതെയിരിക്കുകയാണ്.
റഫറണ്ടത്തില്‍ 48 ശതമാനം വോട്ട് നേടിയാണ് സിഐടിയു യൂണിയനില്‍ അഫിലിയേറ്റ് ചെയ്ത കേരള റോഡ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് അസോസിയേഷന്‍ ഒന്നാമത് എത്തിയത്. മുടക്കമില്ലാതെ ശമ്പളവും പെന്‍ഷനുമായിരുന്നു വാഗ്ദാനം. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തലേറിയത് മുതല്‍ പെന്‍ഷന്‍ കൃത്യമായി കൊടുക്കാന്‍ കഴിഞ്ഞില്ല. ശമ്പളവും കൂടി മുടങ്ങിയതോടെ തൊഴിലാളികള്‍ക്ക് പിടിച്ച് നില്‍ക്കാന്‍ കഴിയാതെ വന്നിരിക്കുകയാണ്. ഇപ്പോള്‍ റഫറണ്ടം നടത്തിയാല്‍ പകുതി വോട്ട് പോലും ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് യൂണിയന്‍ നേതൃത്വം സമ്മതിക്കുന്നത്.
അശാസ്ത്രീയമായ സിംഗിള്‍ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കിയതും സുശീല്‍ ഖന്ന റിപ്പോര്‍ട്ടിന്റെ മറവില്‍ സ്വകാര്യവത്ക്കരണം വേഗത്തില്‍ നടപ്പാക്കുന്നതും തൊഴിലാളികളുടെ എതിര്‍പ്പിന് കാരണമാകുന്നു. ശരാശരി വരുമാനം ആറ് കോടിയില്‍ എത്തിച്ച എംഡിയായിരുന്ന രാജമാണിക്യത്തെ തെറിപ്പിച്ചതും സിഐടിയു നേതൃത്വത്തിന്റെ അപ്രീതിയാണ്. പകരംവന്ന എംഡി കോര്‍പ്പറേഷന്റെ കാര്യങ്ങളില്‍ സജീവമായി ഇടപെടുന്നില്ലെന്ന വിമര്‍ശനം ഉണ്ട്. തോമസ്ചാണ്ടി രാജിവച്ചതോടെ ഗതാഗത വകുപ്പിന് നാഥനില്ലാതെയുമായി.
















