ഇരിട്ടി: ഉരുപ്പുകുറ്റിയില്‍ വീണ്ടും കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം. ജനവാസ കേന്ദ്രത്തിലിറങ്ങിയ അഞ്ചംഗ കാട്ടാനക്കൂട്ടം വ്യാപകമായി വിളകള്‍ നശിപ്പിച്ചു. ഇതോടെ ജനം ഭീതിയിലായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ഉരുപ്പുകുറ്റി ടൗണിനടുത്ത് വരെയെത്തിയ കാട്ടാന അന്നും ജനവാസ മേഖലയില്‍ കര്‍ഷകരുടെ തെങ്ങുകളും വാഴകളും മറ്റും നശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ പുലര്‍ച്ചയോടെ കാട്ടാനക്കൂട്ടം വീണ്ടും ജനവാസ കേന്ദ്രത്തിലെത്തിയത്. കൂട്ടത്തോടെ എത്തുന്ന കാട്ടാനകള്‍ ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയായിരിക്കയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. കാട്ടാനകള്‍ ആരുടെ ജീവനാണ് കവരുകയെന്ന ആശങ്കയുള്ളതിനാല്‍ പ്രദേശവാസികള്‍ ഭീതിയിലാണ്.
കുന്നില്‍ ബിനോയ്, ഉഴുത്തുവാലില് സണ്ണി, ജോസ് തുടങ്ങിയവരുടെ വാഴ, തെങ്ങ് തുടങ്ങിയ കാര്‍ഷിക വിളകളാണ് ഇന്നലെ പുലര്‍ച്ചെയെത്തിയ കാട്ടാനക്കൂട്ടം വ്യാപകമായി നശിപ്പിച്ചത്. വനം വകുപ്പ് ആനയെ തുരത്താന്‍ നടപടി സ്വീകരിക്കാത്തത് ആശങ്കക്കിടയാക്കിയിട്ടുണ്ട്. കര്‍ണാടക വനത്തില്‍ നിന്നാണ് കാട്ടാന ഇവിടെയെത്തുന്നത്. കാട്ടാകള്‍ ജനവാസ കേന്ദ്രത്തിലേക്കെത്തുന്നത് തടായന്‍ ആനമതില്‍ പോലുള്ള സുരക്ഷ ഒരുക്കണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതര്‍ ഇതുവരെ ചെവികൊണ്ടിട്ടില്ല. പുലര്‍ച്ചെ റബ്ബര്‍ തോട്ടത്തില്‍ ടാപ്പിംഗിനായി പോകേണ്ട തൊഴിലാളികള്‍ ഭീതിമൂലം തൊഴില്‍ നിര്‍ത്തിയിരിക്കയാണ്. ആനപ്പേടിയില്‍ നിന്നും പ്രദേശവാസികള്‍ക്കു സുരക്ഷയൊരുക്കാന്‍ ആവശ്യമായ അടിയന്തിര നടപടികള്‍ അധികൃതര്‍ എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: