കോട്ടയം: സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയര്‍ത്തുന്ന ജനറല്‍ ആശുപത്രിയില്‍ മൂന്ന് പ്രത്യേക ചികിത്സാ വിഭാഗങ്ങള്‍ കൂടി തുറക്കും. കാര്‍ഡിയോളജി, നെഫ്രോളജി, ന്യൂറോളജി എന്നിവയാണ് ആരംഭിക്കുന്നത്. ഇവ ആരംഭിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്ന് ജില്ലാ ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.
മൂന്ന് വിഭാഗങ്ങളും ആരംഭിക്കുന്നതിനുള്ള കെട്ടിടങ്ങള്‍ തയ്യാറായിട്ടുണ്ട്. ഈ വകുപ്പുകള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണം. കാര്‍ഡിയോളജി വിഭാഗത്തില്‍ കാത്ത് ലാബ്്, ന്യൂറോളജിക്ക് പ്രത്യേക ഓപ്പറേഷന് തീയേറ്ററുകള്‍ , നെഫ്രോളജിക്ക് കൂടുതല്‍ ഡയാലിസിസ് യൂണിറ്റ് എന്നിവ സജ്ജമാക്കണം. നിലവില്‍ 20 തോളം പേരെ ഡയാലിസിസ് ചെയ്യാനുള്ള സൗകര്യം ജനറല്‍ ആശുപത്രിയിലുണ്ട്. എന്നാല്‍ നെഫ്രോളജി വിഭാഗം വരുന്നതോടെ ഇത് മതിയാകില്ല. കുറഞ്ഞ ചെലവില്‍ ഡയാലിസിസ് ചെയ്യാന്‍ കഴിയുന്നത് രോഗികള്‍ക്ക് ഏറെ സഹായകമാകും. ദേശീയ ആരോഗ്യ ദൗത്യം ഉള്‍പ്പെടെയുള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സ്പെഷ്യാലിറ്റി വിഭാഗങ്ങള്‍ ആരംഭിക്കുന്നത്.
അതേ സമയം സ്പെഷ്യാലിറ്റി വിഭാഗങ്ങള്‍ തുടങ്ങുന്നതിന് പ്രധാന തടസ്സം സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ കുറവാണ്. സര്‍്ക്കാര്‍ ആശുപത്രികളില്‍ ഇത്തരം ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്താതെ കിടക്കുകയാണ്. ഈ സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് പിജി കഴിഞ്ഞ് ഇറങ്ങുന്നവരെ ഒരു വര്‍ഷത്തേക്ക് ബോണ്ട അടിസ്ഥാനത്തില്‍ നിയമിക്കാനുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ പരിഗണിക്കുകയാണ്. കൂടാതെ നിലവില്‍ സര്‍വീസിലുള്ള ഡോക്ടര്‍മാരും സ്പെഷ്യലിറ്റി വിഭാഗങ്ങളില്‍ പിജി ചെയ്യുന്നുണ്ട്. അവരെയും പഠനം കഴിയുന്നതിന് അനുസരിച്ച് നിയോഗിക്കും. ജനറല്‍ ആശുപത്രിയില്‍ മൂന്ന് വിഭാഗങ്ങള്‍ തുടങ്ങുന്നതോടെ മെഡിക്കല്‍ കോളേജില്‍ ഈ വിഭാഗങ്ങളില്‍ തിരക്ക് നിയന്ത്രിക്കാന്‍ സാധിക്കും. മെഡിക്കല്‍ കോളേജിലെ ഈ പഠന വിഭാഗങ്ങളെ റഫറല്‍ യൂണിറ്റുകളായി ഉയര്‍ത്താനും സാധിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: