പയ്യന്നൂര്‍: സേവനത്തില്‍ വീഴ്ചകള്‍ വന്നതോടെ പരിയാരം മെഡിക്കല്‍ കോളേജിനെ ജനങ്ങള്‍ കയ്യൊഴിയുന്നു. ഉത്തരമലബാറിലെ ലക്ഷക്കണക്കിന് വരുന്ന രോഗികളുടെ ആശ്രയമായ ഈ സഹകരണ മെഡിക്കല്‍ കോളേജിന്റെ ഭരണം സിപിഎം കയ്യാളാന്‍ തുടങ്ങിയതോടെ ഒരു വിഭാഗം ജീവനക്കാരുടെ രോഗികളോടുള്ള സമീപനവും സേവനത്തിലുളള വീഴ്ചകളുമാണ് ഈ ആശുപത്രിയെ രോഗികള്‍ കയ്യൊഴിയാന്‍ കാരണമായത്.
ഈ മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന പ്രഖ്യാപനമുണ്ടായിട്ട് വര്‍ഷം രണ്ട് കഴിഞ്ഞെങ്കിലും ഇത് കടലാസില്‍ ഒതുങ്ങിയിരിക്കുകയാണ്. കേരളത്തിലെ മറ്റ് മെഡിക്കല്‍ കോളേജുകളോട് കിടപിടിക്കാന്‍ പറ്റുന്ന തരത്തിലുള്ള ഭൗതിക സാഹചര്യങ്ങളുണ്ടെങ്കിലും അവയെ വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്താന്‍ ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ല. പ്രഗത്ഭരായ ഡോക്ടര്‍മാരുടെ അഭാവവും ആശുപത്രിയെ സാരമായി ബാധിച്ചിട്ടുണ്ട്.
കേരളത്തിലെ തന്നെ മികച്ച ചികിത്സാ സൗകര്യങ്ങളുള്ള സഹകരണ ഹൃദയാലയയും രോഗികള്‍ കൈവിട്ടുകൊണ്ടിരിക്കുകയാണ്. നേരത്തെ നൂറുകണക്കിന് രോഗികള്‍ എത്തിയിരുന്നുവെങ്കിലും ഇപ്പോള്‍ ഇവിടെ രോഗികളുടെ എണ്ണം കുറഞ്ഞു വരികയാണ്. കാരുണ്യ പദ്ധതിയില്‍ ഓപ്പറേഷനുകള്‍ നടത്താന്‍ സൗകര്യമുള്ളതുകൊണ്ടാണ് ഇപ്പോഴുള്ള രോഗികള്‍ ഏറെയും എത്തുന്നത്.
ഈ വര്‍ഷം മുതല്‍ പരിയാരത്ത് എംബിബിഎസ് കോഴ്സിന്റെ അംഗീകാരം നഷ്ടപ്പെട്ടിരിക്കുകയാണ്. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ കഴിഞ്ഞ മാസം നടത്തിയ പരിശോധനയില്‍ ഇവിടെ ആവശ്യത്തിന് രോഗികളും മെഡിക്കല്‍ ഉപകരണങ്ങളും ഇല്ലെന്ന് കണ്ടെത്തിയതിനാലാണ് അംഗീകാരം റദ്ദാക്കിയത്. പിജി അടക്കമുള്ള മറ്റ് കോഴ്സുകളുടെ അംഗീകാരവും അടുത്ത നാളില്‍ത്തന്നെ റദ്ദ് ചെയ്യാനുള്ള സാഹചര്യമാണ് ഇപ്പോഴുള്ളത്.
ആകെയുള്ള ബെഡ്ഡുകളില്‍ 72 ശതമാനത്തിലെങ്കിലും രോഗികളെ പ്രവേശിപ്പിച്ചാല്‍ മാത്രമേ കോഴ്സിന് അംഗീകാരം ലഭിക്കുകയുള്ളൂ. എന്നാല്‍ ഇവിടെ 50 ശതമാനത്തില്‍ താഴെ രോഗികള്‍ മാത്രമേ ചികിത്സയിലുള്ളൂ. ആശുപത്രി മാനേജ്മെന്റിന്റെ അനാസ്ഥയാണ് ഇതിന് പ്രധാന കാരണം. പരിയാരത്തേതിന്റെ പത്തിലൊന്ന് രോഗികള്‍ ചികിത്സക്കെത്താത്ത ചില മെഡിക്കല്‍ കോളേജുകളില്‍ പരിശോധനാ സമയത്ത് പലവിധ ഓഫറുകള്‍ നല്കി രോഗികളെ പല ജില്ലകളില്‍ നിന്നും ഇറക്കുമതി ചെയ്തിട്ടാണ് അംഗീകാരം നേടിയെടുക്കുന്നത്. ഇത്തരത്തിലുള്ള ഓഫറുകള്‍ രോഗികള്‍ക്കും അനുഗ്രഹമാകുന്നുണ്ട്. എന്നാല്‍ പരിയാരത്ത് ചികിത്സാ ഫീസുകള്‍ കുത്തനെ കൂട്ടി ജനങ്ങളെ അകറ്റുകയാണ് മാനേജ്മെന്റ് ചെയ്തത്. രോഗികള്‍ക്ക് ആശ്വാസകരമായിരുന്ന ഇന്‍ഷുറന്‍സ് പദ്ധതികളും റദ്ദ് ചെയ്തു.
പ്രഗത്ഭരായ ഡോക്ടര്‍മാരുടെ സേവനങ്ങളും നിര്‍ത്തി. ഇതോടെ രോഗികള്‍ മംഗാലാപുരത്തെ ആശുപത്രികളില്‍ ചികിത്സ തേടി പോകാന്‍ തുടങ്ങി. അപകടക്കേസുകളില്‍ ഇവിടെ പ്രവേശിപ്പിക്കപ്പെടുന്നവരെയും പിന്നീട് ഇവിടെ നിന്നും മാറ്റുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.
മെഡിക്കല്‍ കോളേജിന് സ്വന്തമായി സ്ഥലമില്ലാത്തതും അംഗീകാരം റദ്ദാക്കാന്‍ കാരണമായട്ടുണ്ട്. മെഡിക്കല്‍ കോളേജിലെ വിവിധ ബിരുദ-ബിരുദാനന്തര കോഴ്സുകള്‍ക്ക് സ്ഥിരാംഗീകാരം നല്‍കുന്നതിനാണ് അഞ്ച് വര്‍ഷം കൂടുമ്പോള്‍ ഐഎംസി പരിശോധന നടത്തുന്നത്. ഐഎംസി തീരുമാനം അടുത്ത വര്‍ഷത്തെ പ്രവേശങ്ങളെയും ബാധിക്കും. പ്രശ്നത്തില്‍ അടിയന്തിരമായി ഇടപെടാനും രണ്ട് മാസത്തിനുള്ളില്‍ 72 ശതമാനം ബെഡ്ഡുകളില്‍ രോഗികളെ ചികിത്സക്കായി എത്തിക്കാനും ചികിത്സാ ഇളവുകള്‍ നല്‍കാനും കഴിഞ്ഞദിവസം ചേര്‍ന്ന മാനേജ്മെന്റ് യോഗം തീരുമാനിച്ചതായാണ് അറിയുന്നത്. ഇതിന്റെ ഭാഗമായി കിടത്തിച്ചികിത്സയിലുള്ള രോഗികളെ പരിശോധിക്കുന്ന ഡോക്ടര്‍മാര്‍ നിത്യേന ചുരുങ്ങിയത് രണ്ട് തവണ വാര്‍ഡിലെത്തി സന്ദര്‍ശിക്കും. ഇപ്പോള്‍ ജീവനക്കാര്‍ തന്നെ രോഗികളെ ഭയപ്പെടുത്തി മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞുവിടുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കും. വിവിധ ഇന്‍ഷുറന്‍സ് പദ്ധിതികളും നടപ്പിലാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: