ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ ജമാത്ത് ഉദ് ദവ തലവന്‍ ഹാഫിസ് സെയ്ദിനെ മോചിപ്പിക്കാനുള്ള പാക്കിസ്ഥാന്റെ നീക്കം അന്യായമെന്ന് ഇന്ത്യ. ഭീകരരെ സംരക്ഷിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന പാക് നടപടിയുടെ പ്രത്യക്ഷ ഉദാഹരണമാണിതെന്ന് വിദേശ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.
മുംബൈ ആക്രമണ സൂത്രധാരനെന്നതിനു തെളിവില്ലെന്നു പറഞ്ഞ് പാക് കോടതിയാണ് സെയ്ദിനെ തടങ്കലില്‍ നിന്ന് മോചിപ്പിക്കാന്‍ നിര്‍ദേശിച്ചത്. ഭീകരതയെ സാമാന്യവത്കരിക്കുന്ന പാക് നടപടിക്കു തെളിവാണിത്. ഇത്തരം വിഷയങ്ങള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന ഗൗരവം നല്‍കുന്നില്ല. രാജ്യാന്തര സമൂഹം ഇത് തിരിച്ചറിയണമെന്നും രവീഷ് കുമാര്‍ ആവശ്യപ്പെട്ടു.
ഹഫീസിനെ ഈ ജനുവരിയിലാണ് പാക്കിസ്ഥാന് തടവിലാക്കിയത്. യുഎസ് ഇയാളുടെ തലയ്ക്ക് 10 മില്യണ്‍ ഡോളര്‍ വിലയിട്ടിരുന്നു. അതേസമയം, കോടതി പുറത്തുവിട്ടെങ്കിലും മറ്റേതെങ്കിലും കേസില്‍ ഇയാളെ പാക് സര്‍ക്കാര്‍ തടവില്‍ വച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യാന്തര സമ്മര്‍ദം ഭയന്നാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: