കൊടകര: അവിട്ടത്തൂരില്‍ ജ്യേഷ്ഠസഹോദരന് ചോതിയുടെ ഭാര്യയായ അല്ലിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പട്ടത്ത് പേങ്ങന് മകന് വേലായുധനെ (61) സി.ഐ. ഇ.ബിജു കുമാര്‍ അറസ്റ്റു ചെയ്തു. സംഭവ ശേഷം നാടുവിട്ട പ്രതിയെ ബാംഗ്ലൂര്‍ നിന്നാണ് പിടികൂടിയത്.
ദുര്‍മന്ത്രവാദത്തിനും അന്ധവിശ്വാസങ്ങള്‍ക്കും അടിമയായ ഇയാള്‍ ഒരു സംശയ രോഗി കൂടിയാണ്. സംശയത്തിന്റെ പേരില്‍ മുന്‍പ് പലതവണ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. 15 വര്‍ഷം മുന്‍പ് ഭാര്യയെ കക്കൂസ് നിര്‍മിക്കാനുള്ള കുഴിയില്‍ തള്ളിയിട്ട് സ്ലാബ് ഇട്ട് മൂടാന്‍ ശ്രമിച്ചിരുന്നത്രേ. സംഭവം കണ്ട് അയല്‍വാസികള്‍ ഓടി എത്തി അവരെ രക്ഷിക്കുകയായിരുന്നു. പിന്നീട് ബന്ധുക്കള്‍ ഇടപെട്ട് ഇരുവരെയും ഒന്നിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.
അതിന് മുന്‍കൈ എടുത്തത് അല്ലിയും ഭര്‍ത്താവ് ചോതിയുമായിരുന്നു. ഇയാളുടെ നിരന്തര ഉപദ്രവം മൂലം ഭാര്യ ബന്ധം ഉപേക്ഷിച്ചു പോയി. ഇയാളുടെ രണ്ടു മക്കളെയും വളര്‍ത്തിയിരുന്നത് കൊല്ലപ്പെട്ട അല്ലിയും ഭര്‍ത്താവ് ചോതിയും ചേര്‍ന്നാണ്. പ്രതിയുടെ ബന്ധുക്കളെ നിരീക്ഷിച്ച് പൊലീസ് നടത്തിയത് കാടിളക്കാതെയുള്ള അന്വേഷണം. ബാംഗ്ലൂര്‍ക്ക് മുങ്ങിയ പ്രതിയുടെ ഒളിസങ്കേതം കൃത്യമായി മനസിലാക്കി ഒറ്റ ദിവസത്തെ യാത്രയിലാണ് പൊലീസ് പ്രതിയുമായി മടങ്ങിയത്.
ആളൂര്‍ എസ്ഐ വി.വി. വിമല്‍, എഎസ്ഐമാരായ സി.എ. സാദത്ത്, സി.കെ. സുരേഷ് കുമാര്‍, ഗ്ലാഡിന് ഫ്രാന്‍സിസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ടി.എന്‍. അശോകന്, സിപിഒ മാരായ വിനു സി.ഡി., ഇ.എസ്. ജീവന് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: